ചെന്നൈ: വിവിധ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ദിവസം വരാനിരിക്കെ വീണ്ടും ചർച്ചയായി മക്കൾസെൽവൻ എന്നറിയിപ്പെടുന്ന തമിഴ്നടൻ വിജയ് സേതുപതിയുടെ വാക്കുകൾ. 2019 ഏപ്രിലിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ താരം നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. വോട്ടവകാശം ജാതിയും മതവും പറയുന്നവർക്ക് വേണ്ടി വിനിയോഗിക്കരുതെന്നും നാടിന്റെ വികസനത്തിനും പ്രശ്നങ്ങൾക്കും വേണ്ടി നിലകൊള്ളുന്നവർക്കായിരിക്കണം പിന്തുണ നൽകേണ്ടതെന്നുമാണ് സേതുപതി പ്രസംഗത്തിൽ ആഹ്വാനം ചെയ്യുന്നത്.
വിജയ് സേതുപതിയുടെ വാക്കുകൾ
'നിങ്ങൾ വോട്ട് ചെയ്യുമ്പോൾ നന്നായി സൂക്ഷ്മത പുലർത്തണം ശ്രദ്ധിക്കണം. സമൂഹത്തിൻറെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് വേണ്ടിയാണ് നാം വോട്ടവകാശം വിനിയോഗിക്കേണ്ടത്. നമ്മുടെ നാട്ടിലെ പ്രശ്നം, നമ്മുടെ കോളേജിലെ പ്രശ്നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്നം അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്നം എന്ന് പറയുന്നവർക്കൊപ്പം നിൽക്കണം. ജാതി പ്രശ്നവും മതത്തിൻറെ പേരിലുള്ള പ്രശ്നങ്ങളും പറഞ്ഞ് വിളിക്കുന്നവർക്കൊപ്പം നിൽക്കരുത്. ജാതിയും മതവും പറയുന്നവർ അവരുടെ വീടുകളിൽ സുരക്ഷിതരായിരിക്കും. നമ്മളാണ് അവസാനം ആ കെണിയിൽ വീഴുക, അനുഭവിക്കുക. ഇതോർത്ത് വേണം വോട്ട് ചെയ്യാൻ'
തമിഴ്നാട്ടിലെ ബിജെപി വിരുദ്ധ ചേരിയിലുള്ള സിനിമാ താരങ്ങളിൽ പ്രമുഖനാണ് വിജയ് സേതുപതി. കക്ഷി രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാത്ത അപൂർവ്വ തമിഴ് അഭിനേതാക്കളിലൊരാൾ കൂടിയാണ് സേതുപതി. പ്രസംഗത്തിൽ എവിടെയും ബിജെപിയെ നേരിട്ട് ഉദ്ധരിച്ചിരുന്നില്ലെങ്കിലും തമിഴ്നാട്ടിൽ ആ സമയത്തുണ്ടായ വിദ്വേഷ പ്രചരണങ്ങൾക്കെതിരായാണ് താരത്തിന്റെ നിലപാടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. പാ രഞ്ജിത്ത്, വെട്രിമാരൻ തുടങ്ങിയ തമിഴ് സംവിധായകരും ബിജെപി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചവരിൽ പ്രമുഖരാണ്.
English Summary: Remarks by Vijay Sethupathi urging voters not to support candidates who use caste and religion for votes have resurfaced ahead of polling in several states, sparking fresh debate on social media.