യെമന്‍, സൊമാലിയ, വെനസ്വേല, നൈജീരിയ ഒടുവില്‍ ഇറാന്‍. ലോകത്തെ വിവിധ രാജ്യങ്ങളില്‍ സൈനിക ഇടപെടലും യുദ്ധവും തുടരുകയാണ് ട്രംപ് ഭരണകൂടം. ഇറാനുമായുള്ള യുഎസ് സംഘര്‍ഷം ആഗോള തലത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതും തുടരുകയാണ്. ഇറാന്‍ യുദ്ധം യുഎസ് പ്രസിഡന്റ് ട്രംപിന്റെ മോശം തീരുമാനമായിരുന്നു എന്ന നിലയിലും ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മറ്റൊരു പ്രഖ്യാപനം നടത്തുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ ലക്ഷ്യമിട്ടായിരുന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.
അമേരിക്കയുടെ പരമാധികാരത്തിന് ഭീഷണി എന്നാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ റൂബിയോ വിശേഷിപ്പിച്ചത്. കോടതിയെ പൊളിച്ചെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന അമേരിക്കയുടെ പുതിയ നീക്കത്തിന് പിന്നില്‍ വലിയ കുതന്ത്രങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അംഗരാജ്യങ്ങളുടെ പ്രദേശത്ത് നടക്കുന്ന യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് പോലും ശിക്ഷ ഒഴിവാക്കുക എന്നതാണ് ഭരണകൂടത്തിന്റെ യഥാര്‍ഥ ലക്ഷ്യം.
അന്താരാഷ്ട്ര കോടതികള്‍
അന്തര്‍ദേശീയതലത്തിലെ വ്യവഹാരങ്ങള്‍ പരിഹരിക്കുന്നതിനായി കണ്ട് കോടതികളാണ് നിലവിലുള്ളത്. ചരിത്രപ്രസിദ്ധമായ പീസ് പാലസില്‍ സ്ഥിതി ചെയ്യുന്ന യുഎന്നിന്റെ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) ആണ് ഇതില്‍ ആദ്യത്തേത്. രാജ്യങ്ങള്‍ തമ്മിലുള്ള തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണ് ഐസിജെയുടെ പ്രധാന ഉത്തരവാദിത്തം. യുദ്ധക്കുറ്റകൃത്യങ്ങള്‍, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ എന്നിവയ്ക്ക് വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായാണ് 2002 ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ICC) നിലവില്‍ വന്നത്.
125 അംഗരാജ്യങ്ങളാണ് ഐസിസിയുടെ ഭാഗമായുള്ളത്. എന്നാല്‍ ഇതില്‍ യുഎന്നിലെ മുഴുവന്‍ രാജ്യങ്ങളും അംഗങ്ങളല്ല.
ഏഷ്യയിലെയും വടന്‍ ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങള്‍ക്കൊപ്പം, യുഎസും റഷ്യയും ചൈനയും ഐസി സിയുടെ ഭാഗമല്ല. നേരത്തെയും ഐസിസിക്ക് എതിരെ യുഎസ് രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ കണക്കൂട്ടലുകളുണ്ടെന്നാണ് നിരീക്ഷകരുടെ വാദം.
റൂബിയോയുടെ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം
ഇടിച്ചുനിരത്തുമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ ഭീഷണി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ ലക്ഷ്യമിട്ടാണെന്ന് വ്യക്തം. കോടതിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി ട്രംപ് സര്‍ക്കാര്‍ പരിഗണിക്കുന്ന നടപടികള്‍ വ്യക്തമാക്കി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയും ഇക്കാര്യം അടിവരയിടുന്നു.
ഐസിസി ജീവനക്കാര്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍, കോടതിയെയും അനുബന്ധ സംഘടനകളെയും ലക്ഷ്യം വച്ചുള്ള കര്‍ശനമായ ഉപരോധങ്ങള്‍ എന്നിവയും ഇതിലുണ്ട്. യുഎസ് സഹായം സ്വീകരിക്കുന്ന രാജ്യങ്ങളെ കോടതിയുടെ പരിധിയില്‍ നിന്നും പുറത്തുകൊണ്ടുവരുന്നതാണ് മറ്റൊരു നീക്കം.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ തത്വം
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമല്ല യുഎസ്. അതായത് യുഎസ് മണ്ണില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ അതിന്റെ അധികാരപരിധിയില്‍ വരില്ല. എന്നാല്‍ അംഗരാജ്യങ്ങളില്‍ നടക്കുന്നതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങള്‍ ഐസിസിക്ക് വിചാരണ ചെയ്യാന്‍ കഴിയും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും എതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കാന്‍ കാരണമായത് ഈ വ്യവസ്ഥകള്‍ പ്രകാരമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ന്യൂറംബര്‍ഗ് വിചാരണകള്‍, മുന്‍ നാസികളുടെ വിചാരണയും ഉദാഹരണമാണ്.
യുഗോസ്ലാവിയയിലെ സംഘര്‍ഷങ്ങളെയും റുവാണ്ടയിലെ വംശഹത്യയെയും തുടര്‍ന്ന് 1990 കളില്‍ ആണ് യുദ്ധക്കുറ്റ ട്രൈബ്യൂണലുകള്‍ സ്ഥാപിതമായത്. ഇതിന് ശേഷമാണ് ആധുനിക അന്താരാഷ്ട്ര ക്രിമിനല്‍ നിയമത്തിന്റെ പിറവി. ചരിത്രത്തിന്റെ പാഠങ്ങളിളാണ് ഐസിസിയുടെ വേരുകള്‍.
യുഎസ് നിലപാടും കോടതിയുടെ ഭാവിയും
കോടതിയുടെ പ്രവര്‍ത്തനങ്ങളെ സമ്മര്‍ദത്തിലാക്കാന്‍ ആയിരിക്കും യുഎസ് ശ്രമങ്ങളെന്നാണ് വിലയിരുത്തല്‍. കോടതിയെ നേരിട്ട് ആക്രമിക്കുന്നതിന് പകരം നിഴല്‍ നീക്കങ്ങള്‍ വര്‍ധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന സൂചന. യുഎസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഐസിസി പ്രോസിക്യൂട്ടര്‍മാര്‍ സമ്മര്‍ദത്തിലായേക്കും. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഐസിസിക്കും വ്യക്തിഗത ജഡ്ജിമാര്‍ക്കും മേല്‍ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഐസിസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളും പിന്‍മാറിയേക്കാം. യുഎസിലെ തങ്ങളുടെ ബിസിനസിന്റെ ഭാവി മുന്നില്‍ക്കണ്ടുള്ള നീക്കളായിരിക്കും ഇവര്‍ സ്വീകരിക്കുക. അടുത്തിടെ മൈക്രോസോഫ്റ്റ് ഓഫീസ് സോഫ്റ്റ്വെയര്‍ മാറ്റി ഐസിസി ജര്‍മ്മന്‍ ഓപ്പണ്‍ സോഴ്സ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചത്തുള്‍പ്പെടെ ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. യുഎസ് ആശ്രയത്വം പരമാവധി കുറയ്ക്കാനാണ് ഇപ്പോള്‍ ഐസിസി ശ്രമിക്കുന്നത്.
യുഎസ് ഇരട്ടത്താപ്പ്
രാജ്യത്തിന്റെ പരമാധികാരം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് എതിരെ രംഗത്തെത്തുന്ന യുഎസ് അടുത്തിടെ സ്വീകരിച്ച നിലപാട് ഇപ്പോഴത്തേതിന് കടകവിരുദ്ധമാണ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശ വിഷയത്തില്‍ 2022 ല്‍ യുഎസ് സെനറ്റ് സ്വീകരിച്ച നിലപാട് കോടതിക്ക് അനുകൂലമായിട്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രമേയത്തില്‍
ഐസിസിയെ 'നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഒരു അന്താരാഷ്ട്ര ട്രൈബ്യൂണല്‍' എന്നാണ് വിശേഷിപ്പിച്ചത്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കെതിരായ അന്വേഷണങ്ങളെയും പ്രമേയം സ്വാഗതം ചെയ്തു. അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സി ഗ്രഹാം അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചവരില്‍ പ്രധാനി നിലവിലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആയിരുന്നു.