

കര്‍ണാടക കോണ്‍ഗ്രസിലെ ഉള്‍പ്പോരില്‍ വിജയക്കൊടി പാറിച്ച് ഡി.കെ ശിവകുമാര്‍. അടുത്ത ആഴ്ച്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിദ്ധരാമയ്യ വിഭാഗം നടത്തിയ ശക്തമായ രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിച്ചാണ് ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാർ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറിനും മുഖ്യമന്ത്രിയാകാമെന്നായിരുന്നു തിരഞ്ഞെടുപ്പിന് ശേഷം എഐസിസി അധ്യക്ഷതയില്‍ നടന്ന ചർച്ചയിലുണ്ടായ സമയാവ ധാരണ. എന്നാല്‍ ടേം കാലാവധി അവസാനിച്ചിട്ടും മുഖ്യമന്ത്രി കസേര ഒഴിയാന്‍ സിദ്ധരാമയ്യ തയ്യാറാവാതിരുന്നതോടെ കാര്യങ്ങള്‍ പ്രതിസന്ധിയിലായി. നേരത്തെ ഉണ്ടാക്കിയ ധാരണയില്‍നിന്ന് പിന്നോട്ടില്ലെന്ന് ഡി.കെയും നിലപാട് കടുപ്പിച്ചതോടെ വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുകയായിരുന്നു.
സിദ്ധരാമയ്യയുമായി ദീര്‍ഘനേരം പല സമയങ്ങളിലായി എഐസിസി നേതാക്കളും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ തീരുമാനങ്ങളില്‍ മാറ്റമുണ്ടായില്ല, പിന്നാലെ ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് വ്യക്തമാക്കിയതോടെ സിദ്ധരാമയ്യയ്ക്ക് പിന്മാറേണ്ടിവന്നു. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ അടുത്ത അനുയായികളുമായി പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാനുള്ള നീക്കത്തിലാണ് സിദ്ധരാമയ്യ, യോഗത്തില്‍ ടേം വ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റു സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകളുണ്ടാവും.
വിലപേശല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സിദ്ധരാമയ്യ വിശ്വസ്തരുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാവുമെന്നാണ് സൂചന. ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ച ഫോര്‍മുല അനുസരിച്ച് സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും ദേശീയ രാഷ്ട്രീയത്തില്‍ വലിയൊരു പദവിയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഈ ഫോര്‍മൂല അംഗീകരിക്കാന്‍ നിലവില്‍ സിദ്ധരാമയ്യ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ സമയം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധങ്ങളുണ്ടാവില്ലെന്ന് അദ്ദേഹം നിലപാട് അറിയിച്ചിട്ടുണ്ട്.
ഡി.കെ തരംഗം
ഡി.കെ ശിവകുമാറെന്ന നേതാവിന്റെ തേരിലേറിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അട്ടിമറി ശ്രമങ്ങളെയെല്ലാം കോണ്‍ഗ്രസ് തൂത്തെറിയുന്നത്. ഓപ്പറേഷന്‍ ലോട്ടസ് ഉള്‍പ്പെടെയുള്ള നീക്കങ്ങളെയും ഡി.കെയും സംഘവും തടയിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമായ സാന്നിധ്യമാവാന്‍ ഡി.കെയ്ക്ക് ഇക്കാലയളവില്‍ സാധിച്ചു. ബിജെപി വിരുദ്ധ ചേരികളെ ഒന്നിപ്പിക്കാന്‍ ദേശീയ തലത്തില്‍ നടക്കുന്ന ചര്‍ച്ചകളിലും ഡി.കെയുടെ സാന്നിധ്യം നിര്‍ണായകമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ പോലും ഡി.കെയുടെ അദൃശ്യ സാന്നിധ്യമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
English Summary: DK Shivakumar is likely to take oath as Karnataka Chief Minister after a prolonged internal power struggle within Congress. Siddaramaiah reportedly stepped back following strong intervention from the party high command, though discussions over political compensation and future roles continue.