

ഊർജം, വളം, എണ്ണ തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യയുമായി സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ റഷ്യ. ഇന്ത്യ സന്ദർശനത്തിനിടെ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പുകൾ നൽകിയത്. കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഇന്ത്യയ്ക്ക് നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു.
വ്യാപാരം, വളങ്ങൾ, ഊർജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ പരസ്പര പ്രയോജനകരമായ സഹകരണ സാധ്യതകളാണ് ചർച്ചയായതെന്ന് മോദി സാമൂഹ്യമാധ്യമങ്ങളിൽ അറിയിച്ചു. സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും മാന്തുറോവ് കൂടിക്കാഴ്ച നടത്തി.
പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെയാണ് ഉഭയകക്ഷി ചർച്ചകൾ നടന്നത്. 2025 അവസാനത്തോടെ ഇന്ത്യയിലേക്കുള്ള റഷ്യൻ രാസവള കയറ്റുമതിയിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതായും, ആവശ്യാനുസരണം കൂടുതൽ വിതരണത്തിന് തയ്യാറാണെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിരോധ സഹകരണത്തിന്റെ ഭാഗമായുള്ള ചർച്ചകളും നടന്നു. റഷ്യയിൽ നിന്ന് എസ്-400 മിസൈൽ സംവിധാനങ്ങളുടെ ബാച്ചുകൾ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച. പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും പ്രതിരോധ സഹകരണവും സംബന്ധിച്ച വിഷയങ്ങളാണ് അജിത് ഡോവലുമായുള്ള ചർച്ചയിൽ പ്രധാന ഇടം നേടിയത്.
നിലവില്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധി ഹോർമൂസ് കടന്ന് ഇന്ധന ടാങ്കറുകള്‍ രാജ്യത്ത് എത്തിക്കാനാവാത്തതാണ്. ഇറാനുമായി നല്ല ബന്ധം പുലർത്തുന്ന റഷ്യ ഈ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. നേരത്തെ അമേരിക്കയുടെ ഉപരോധ ഭീഷണി കാരണം ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിർത്തലാക്കിയിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ പ്രതിസന്ധി ആരംഭിച്ചതോടെ അമേരിക്ക തന്നെ ഈ ഉപരോധ ഭീഷണി പിന്‍വലിക്കുകയായിരുന്നു.
English Summary: Russia’s Deputy PM Denis Manturov met Indian PM Narendra Modi to strengthen cooperation in energy, fertilizers, trade, and defense, pledging more oil, gas, and S-400 missile support