'യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയുക', ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുജ്തബ ഖമനേയിയുടെ കത്ത്; പ്രതിസന്ധികള്‍ക്കിടയില്‍ ഇറാന്റെ നയതന്ത്ര നീക്കങ്ങള്‍

ഗള്‍ഫ് ജനതയും സര്‍ക്കാരുകളും ഇസ്ലാമിന്റെ പതാകയ്ക്ക് കീഴില്‍ ഒന്നിച്ചിരുന്നെങ്കില്‍ സ്വന്തം വ്യക്തിത്വം പോലുമില്ലാത്ത ചിലര്‍ നിങ്ങളുടെ ഭൂമിയും സ്വത്തുക്കളും കൊതിക്കാന്‍ തുനിയുമായിരുന്നോ എന്നും ഖമനേയി പ്രത്യേകം ചോദിച്ചു.
'യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയുക', ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുജ്തബ ഖമനേയിയുടെ കത്ത്; പ്രതിസന്ധികള്‍ക്കിടയില്‍ ഇറാന്റെ നയതന്ത്ര നീക്കങ്ങള്‍
Published on

മേഖലയില്‍ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി തുടരുന്നതിനിടയില്‍, ഗള്‍ഫ് ഭരണാധികാരികള്‍ക്ക് നിര്‍ണ്ണായക സന്ദേശവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി. മുസ്ലിം രാജ്യങ്ങള്‍ തങ്ങളുടെ 'യഥാര്‍ത്ഥ ശത്രുവിനെ' തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി നേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രവാചകന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഖമനേയിയുടെ ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് കത്ത് പുറത്തുവിട്ടത്. 'ഇസ്ലാമിക രാജ്യങ്ങളിലെ, പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഏഷ്യയിലെയും ഗള്‍ഫിലെയും ഭരണാധികാരികളോട് എനിക്ക് ആവര്‍ത്തിച്ചു പറയാനുള്ളത്, നിങ്ങളുടെ യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയുക, അവരുടെ പദ്ധതി മനസ്സിലാക്കി അതിനെ നേരിടുക എന്നതാണ്', ഖമനേയി പറഞ്ഞു.

ഐക്യത്തിനും പ്രതിരോധത്തിനും ആഹ്വാനം

മുസ്ലിങ്ങള്‍ക്കിടയിലെ ഭിന്നത ശത്രുക്കളുടെ താല്‍പര്യങ്ങള്‍ക്ക് മാത്രമാണ് ഉപകരിക്കുകയെന്ന് ഖമനേയി ഓര്‍മ്മിപ്പിച്ചു. അറിഞ്ഞോ അറിയാതെയോ മുസ്ലിങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന ഏതൊരാളും ഇസ്ലാമിന്റെ ശത്രുക്കളെ സഹായിക്കുകയാണെന്ന് സന്ദേശത്തില്‍ പറയുന്നു. മുസ്ലിങ്ങള്‍ ഒന്നിച്ച് നിന്നിരുന്നെങ്കില്‍ പലസ്തീനികള്‍ ഇത്രയും നിസ്സഹായരായി മാറ്റപ്പെടുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. തന്റെ പിതാവും മുന്‍ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് ഇടയാക്കിയ യു.എസ്-ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ശേഷം മുജ്തബ ഖമനേയി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഇറാനികളോട് വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയെ ഓര്‍മ്മിപ്പിക്കുന്നതാണ് ഐക്യത്തിനായുള്ള അദ്ദേഹത്തിന്റെ ഈ ആഹ്വാനം. സാമൂഹിക ഐക്യത്തെ ബാധിക്കുന്ന നടപടികള്‍ താന്‍ നിരോധിച്ചിട്ടുണ്ടെന്നും ജനങ്ങളുടെയും രാജ്യത്തിന്റെയും മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ഭരണാധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ഗള്‍ഫ് ജനതയും സര്‍ക്കാരുകളും ഇസ്ലാമിന്റെ പതാകയ്ക്ക് കീഴില്‍ ഒന്നിച്ചിരുന്നെങ്കില്‍ സ്വന്തം വ്യക്തിത്വം പോലുമില്ലാത്ത ചിലര്‍ നിങ്ങളുടെ ഭൂമിയും സ്വത്തുക്കളും കൊതിക്കാന്‍ തുനിയുമായിരുന്നോ എന്നും ഖമനേയി പ്രത്യേകം ചോദിച്ചു.

'യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയുക', ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുജ്തബ ഖമനേയിയുടെ കത്ത്; പ്രതിസന്ധികള്‍ക്കിടയില്‍ ഇറാന്റെ നയതന്ത്ര നീക്കങ്ങള്‍
ഇറാന് സാമ്പത്തിക പൂട്ടിട്ട് അമേരിക്ക, അറുപതോളം സ്ഥാപനങ്ങള്‍ കരിമ്പട്ടികയില്‍; നാല് ഇന്ത്യന്‍ കമ്പനികള്‍ക്കും ഉപരോധം

1979-ലെ ഇസ്ലാമിക വിപ്ലവം മുതല്‍ ഇറാനിലെ ഭരണകൂടത്തെ ഭീഷണിയായാണ് ഗള്‍ഫ് രാജ്യങ്ങള്‍ കാണുന്നത്. നിലവിലെ സംഘര്‍ഷത്തില്‍ ഗള്‍ഫിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയത് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ആഴം കൂട്ടിയിരുന്നു. ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തില്‍ ഇറാന്‍ കര്‍ശന നിലപാട് തുടരുകയും മേഖലയിലെ മധ്യസ്ഥര്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വീണ്ടും ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ്, ഗള്‍ഫ് നേതാക്കളോട് യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് നേരിടാന്‍ ഇറാന്റെ പരമോന്നത നേതാവ് ആവശ്യപ്പെട്ടത്.

ചര്‍ച്ചകളില്‍ ഒതുങ്ങുന്ന ഹോര്‍മുസ് കടലിടുക്ക്

യുദ്ധത്തിന് മുമ്പ് ആഗോള എണ്ണ, ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയുടെ 20 ശതമാനത്തോളം കടന്നുപോയിരുന്ന സുപ്രധാന ജലപാതയായ ഹോര്‍മുസ് വഴിയായിരുന്നു. അതേസമയം, ഒരു താല്‍ക്കാലിക സമുദ്രപാതയുടെ കാര്യത്തില്‍ ഇറാന്‍ ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി ശനിയാഴ്ച പറഞ്ഞു. എന്നാല്‍ ജൂണില്‍ ഒപ്പുവെച്ച ധാരണാപത്ര പ്രകാരമുള്ള പ്രതിബദ്ധതകള്‍ പൂര്‍ത്തിയാക്കാന്‍ യു.എസ് തയ്യാറായാല്‍ മാത്രമേ ഇത് നടപ്പാക്കൂ എന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് വഴി കടന്നുപോകാന്‍ ആഗ്രഹിക്കുന്ന ഏതൊരു കപ്പലും ഇറാനുമായി ഏകോപനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താല്‍ക്കാലികമായി സംയുക്ത ഷിപ്പിംഗ് കോറിഡോര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചും ലാന്‍ഡ് മൈനുകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചും ഇറാനും ഒമാനും ചര്‍ച്ചകള്‍ നടത്തിവരികയാണ്. അതേസമയം, ഖത്തറും പാകിസ്താനും മധ്യസ്ഥശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി വ്യാഴാഴ്ച ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. സംഘര്‍ഷം ലഘൂകരിക്കുന്നതും ഹോര്‍മുസിലൂടെയുള്ള ഷിപ്പിംഗ് പുനസ്ഥാപിക്കുന്നതും ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതുവഴിയുള്ള ചരക്കുനീക്കം ഇപ്പോഴും കുറഞ്ഞ നിലയിലാണ്. വ്യാഴാഴ്ച ഏഴ് ചരക്കുകപ്പലുകള്‍ മാത്രമാണ് ഹോര്‍മുസ് കടന്നതെന്ന് 'കെപ്ലര്‍' ഡാറ്റയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 400 ഓളം കപ്പലുകളും അയ്യായിരത്തിലധികം നാവികരും ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര സമുദ്ര സംഘടനയും അറിയിച്ചു.

'യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയുക', ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുജ്തബ ഖമനേയിയുടെ കത്ത്; പ്രതിസന്ധികള്‍ക്കിടയില്‍ ഇറാന്റെ നയതന്ത്ര നീക്കങ്ങള്‍
വെനസ്വേലയുടെ 65 ബില്യണ്‍ ബാരല്‍ എണ്ണശേഖരം ട്രംപിന്റെ കൈകളിലേക്ക്; ലാഭം അമേരിക്കയ്‌ക്കോ അതോ വെനസ്വേലയ്‌ക്കോ?

വര്‍ദ്ധിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദം

ഇറാന് മേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം ഇറാന്റെ വാര്‍ഷിക പണപ്പെരുപ്പം 66 ശതമാനത്തിലെത്തി. യു.എസ് ഉപരോധവും നാവിക ഉപരോധവും കാരണം ഇറക്കുമതിയും കയറ്റുമതിയും 35 ശതമാനത്തോളം കുറഞ്ഞതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഇറാനുമായി ബന്ധമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക ഉപരോധം വിപുലീകരിച്ചിട്ടുണ്ട്. ഇറാനുമായുള്ള ഇടപാടുകളുടെ പേരില്‍ യു.എ.ഇയിലുള്ള ഈജിപ്ഷ്യന്‍ ബാങ്ക് ശാഖകള്‍ക്ക് ഡോളര്‍ ഇടപാടുകളില്‍ വിലക്കേര്‍പ്പെടുത്തുന്നത് അടക്കമുള്ള സാമ്പത്തിക ഉപരോധങ്ങള്‍ ട്രംപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഹോര്‍മുസ് വിഷയത്തില്‍ വഴങ്ങാന്‍ തയ്യാറാകാത്ത ഇറാന്‍, മുന്‍പ് ഉണ്ടാക്കിയ ഇടക്കാല കരാറുകള്‍ പുനരുജ്ജീവിപ്പിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന നിലപാടിലാണ്.

Summary

Amid escalating regional conflict and economic pressure, Iran’s Supreme Leader Ayatollah Mojtaba Khamenei has called on Gulf rulers to identify their “real enemy” and confront its plans collectively. In a message released through his Telegram account on the occasion of the Prophet’s birth anniversary, Khamenei stressed Muslim unity and warned that divisions among Muslim countries serve the interests of their adversaries. His appeal comes as Iran maintains a hardline position on the Strait of Hormuz while diplomatic efforts by Oman, Qatar and Pakistan seek to ease tensions and restore shipping. Iran has reportedly agreed with Oman on a possible temporary maritime corridor, but says implementation depends on US commitments. Meanwhile, shipping through Hormuz remains severely reduced, adding to economic pressure on Iran, where inflation and restrictions on imports and exports have intensified.

Madism Digital
madismdigital.com