മൊറോക്കന്‍ കുടിയേറ്റവും സെവൂട്ടയും യാഥാര്‍ത്ഥ്യങ്ങളും; ആഫ്രിക്കന്‍ അതിര്‍ത്തിയിലെ യൂറോപ്യന്‍ സ്വപ്നങ്ങള്‍

നുഴഞ്ഞുകയറ്റ ശൃംഖലകളും ഓണ്‍ലൈന്‍ വഴിയുള്ള തെറ്റായ പ്രചാരണങ്ങളുമാണ് കുടിയേറ്റക്കാരെ ഈ വഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സ്പാനിഷ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു
മൊറോക്കന്‍ കുടിയേറ്റവും സെവൂട്ടയും യാഥാര്‍ത്ഥ്യങ്ങളും; ആഫ്രിക്കന്‍ അതിര്‍ത്തിയിലെ യൂറോപ്യന്‍ സ്വപ്നങ്ങള്‍
Published on

മൊറോക്കന്‍ അതിര്‍ത്തി കടന്ന് സ്‌പെയിനിന്റെ ഉത്തരാഫ്രിക്കന്‍ അതിര്‍ത്തി നഗരമായ സെവൂട്ടയിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് കുടിയേറ്റക്കാരെ കാത്തിരുന്നത് വലിയ നിരാശയായിരുന്നു. സ്‌പെയിനില്‍ എത്തുന്നതോടെ യൂറോപ്പിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുമെന്ന് കരുതിയവര്‍ക്ക്, ഒറ്റ ദിവസം കൊണ്ടുതന്നെ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. യൂറോപ്പിലേക്ക് തുടര്‍യാത്ര അസാധ്യമാണെന്ന യാഥാര്‍ത്ഥ്യവും നിയമപരമായ അനിശ്ചിതത്വങ്ങളുമാണ് പലരെയും തിരികെ മൊറോക്കോയിലേക്ക് തന്നെ പോകാന്‍ പ്രേരിപ്പിച്ചത്.

മൊറോക്കോയില്‍ നിന്ന് 60000ത്തിലേറെ പേരാണ് സ്പാനിഷ് സ്വയംഭരണ പ്രദേശമായ സെവൂട്ടയിലേക്ക് എത്തിയത്. മൊറോക്കോയില്‍ നിന്ന് നീന്തിയെത്തുന്നതിനിടെ 67-ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോപ്പിന്റെ കുടിയേറ്റ ചര്‍ച്ചകളില്‍ ഏറെക്കാലമായി കേന്ദ്രബിന്ദുവാണ് സെവൂട്ട. ഇതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, രാഷ്ട്രീയ പദവി, മൊറോക്കോയുമായുള്ള അതിര്‍ത്തി എന്നിവ കാരണം യൂറോപ്യന്‍ യൂണിയന്റെ തന്നെ ഏറ്റവും സെന്‍സിറ്റീവ് അതിര്‍ത്തികളില്‍ ഒന്നാണിത്.

എന്താണ് സെവൂട്ട? ചരിത്രവും ഭൂമിശാസ്ത്രപരമായ പ്രാധാന്യവും

കടല്‍തീരം ഒഴിച്ചുള്ള മറ്റു ഭാഗങ്ങളെല്ലാം മൊറോക്കോയാല്‍ ചുറ്റപ്പെട്ട ഒരു സ്പാനിഷ് സ്വയംഭരണ നഗരമാണ് സെവൂട്ട. 20 ചതുരശ്ര കിലോമീറ്ററില്‍ താഴെ മാത്രം വിസ്തീര്‍ണ്ണവും 85,000-ത്തോളം ജനസംഖ്യയുമുള്ള ഈ പ്രദേശം യൂറോപ്യന്‍ യൂണിയന്റെ ആഫ്രിക്കയുമായുള്ള അപൂര്‍വ്വം ചില കരഅതിര്‍ത്തികളില്‍ ഒന്നാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് ഭരണത്തിലായ ഈ പ്രദേശം പതിനേഴാം നൂറ്റാണ്ടോടെയാണ് സ്‌പെയിനിന്റെ ഭാഗമാകുന്നത്. നൂറ്റാണ്ടുകളായി സ്‌പെയിനിന്റെ കൈവശമുള്ള ഈ പ്രദേശവും തൊട്ടടുത്തുള്ള മെലീലയും തങ്ങളുടെ പ്രദേശങ്ങളാണെന്നും യൂറോപ്യന്‍ കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പുകളാണെന്നും മൊറോക്കോ വാദിക്കുന്നു. എന്നാല്‍ സ്‌പെയിന്‍ ഈ വാദം പൂര്‍ണ്ണമായി തള്ളിക്കളയുകയും ഇവ തങ്ങളുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

മൊറോക്കന്‍ കുടിയേറ്റവും സെവൂട്ടയും യാഥാര്‍ത്ഥ്യങ്ങളും; ആഫ്രിക്കന്‍ അതിര്‍ത്തിയിലെ യൂറോപ്യന്‍ സ്വപ്നങ്ങള്‍
സംസ്ഥാനത്ത് കനത്ത് മഴ; അണക്കെട്ടുകള്‍ തുറന്നു, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു, ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്

യൂറോപ്യന്‍ യൂണിയന്റെ ഭാഗമായതിനാല്‍, വടക്കന്‍ ആഫ്രിക്കയിലൂടെ സഞ്ചരിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ദൈര്‍ഘ്യമേറിയ കടല്‍യാത്രകള്‍ ഒഴിവാക്കി യൂറോപ്യന്‍ മണ്ണിലേക്ക് പ്രവേശിക്കാനുള്ള ഏറ്റവും എളുപ്പമുള്ള പാതയാണ് സെവൂട്ട. എന്നാല്‍, ഇവിടെ പ്രവേശിച്ചതുകൊണ്ട് മാത്രം സ്‌പെയിനിലെ പ്രധാന ഭൂവിഭാഗത്തിലേക്കോ മറ്റ് ഷെങ്കന്‍ രാജ്യങ്ങളിലേക്കോ സൗജന്യമായി യാത്ര ചെയ്യാനാകില്ല എന്ന യാഥാര്‍ത്ഥ്യം കുടിയേറ്റക്കാര്‍ പലപ്പോഴും തിരിച്ചറിയാറില്ല. അനധികൃതമായി പ്രവേശിക്കുന്നവര്‍ തിരിച്ചറിയല്‍ നടപടികള്‍ക്കും ഭരണപരമായ പരിശോധനകള്‍ക്കും വിധേയരാകണം. ഓരോരുത്തരുടെയും സാഹചര്യമനുസരിച്ച്, അവര്‍ക്ക് സംരക്ഷണത്തിനായി അപേക്ഷിക്കാം. അല്ലെങ്കില്‍ തങ്ങാന്‍ അനുമതിയില്ലെങ്കില്‍ തിരിച്ചയക്കല്‍ നടപടികള്‍ നേരിടേണ്ടി വരും.

കുടിയേറ്റക്കാര്‍ സെവൂട്ടയിലേക്ക് കടക്കാന്‍ കാരണമെന്ത്?

മൊറോക്കോയിലെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പ്രത്യേകിച്ച് വിദേശത്ത് മെച്ചപ്പെട്ട അവസരങ്ങള്‍ തേടുന്ന ചെറുപ്പക്കാരെ ഇത്തരത്തില്‍ പാലായനം ചെയ്യാന്‍ പ്രേരിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പല കുടിയേറ്റക്കാര്‍ക്കും യൂറോപ്പിലേക്ക് പ്രവേശിക്കാനും ജോലി കണ്ടെത്താനും അല്ലെങ്കില്‍ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ലഭിക്കുന്ന ഏറ്റവും അടുത്ത വഴിയാണ് സെവൂട്ട.

സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതാണ് മറ്റൊരു പ്രധാന കാരണം. ഒരു സ്പാനിഷ് കോടതിയുടെ വിധി തെറ്റായി വ്യാഖ്യാനിച്ച്, സെവൂട്ടയില്‍ എത്തുന്ന കുടിയേറ്റക്കാരെ തിരികെ അയക്കില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നതായി സ്പാനിഷ് അധികൃതര്‍ പറഞ്ഞു. ഈ വാര്‍ത്തകള്‍ കാരണം, ഇവിടെ എത്തിയാല്‍ സ്‌പെയിനില്‍ തുടരാനാകുമെന്ന് പലരും തെറ്റായി വിശ്വസിച്ചു.

അനുകൂലമായ കാലാവസ്ഥയും ഇതിനൊരു കാരണമായി. ശാന്തമായ കടല്‍ കാരണം സെവൂട്ടയുടെ തീരദേശ ബാരിക്കേഡുകള്‍ക്ക് ചുറ്റിലൂടെ നീന്തിക്കടക്കാന്‍ എളുപ്പമായി. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയൊരു വിഭാഗം ആളുകള്‍ക്ക് അതിര്‍ത്തി കടക്കാന്‍ അവസരമൊരുക്കി. നുഴഞ്ഞുകയറ്റ ശൃംഖലകളും ഓണ്‍ലൈന്‍ വഴിയുള്ള തെറ്റായ പ്രചാരണങ്ങളുമാണ് കുടിയേറ്റക്കാരെ ഈ വഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സ്പാനിഷ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷ ശക്തമാക്കിയ അതിര്‍ത്തികളിലൂടെയും അപകടകരമായ കടല്‍മാര്‍ഗത്തിലൂടെയുമുള്ള ഈ യാത്ര ഇപ്പോഴും വലിയ ജീവന്‍രക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

മൊറോക്കന്‍ കുടിയേറ്റവും സെവൂട്ടയും യാഥാര്‍ത്ഥ്യങ്ങളും; ആഫ്രിക്കന്‍ അതിര്‍ത്തിയിലെ യൂറോപ്യന്‍ സ്വപ്നങ്ങള്‍
വാഗ്ദാനങ്ങളിലെ ‘അറബിക്കടലും’ രാജ്യസഭയിലെ ‘ഇരുട്ടടിയും’: പിഎം ശ്രീയിൽ കുടുങ്ങി യുഡിഎഫ് സർക്കാർ

മടക്കയാത്രയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

സെവൂട്ടയില്‍ എത്തിയ ശേഷമുള്ള സാഹചര്യം കുടിയേറ്റക്കാര്‍ പ്രതീക്ഷിച്ചതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. സെവൂട്ടയില്‍ എത്തിയത് വഴി അവര്‍ യൂറോപ്യന്‍ യൂണിയന്‍ ഭൂപ്രദേശത്താണ് എത്തിയതെങ്കിലും സ്‌പെയിനിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അത് വഴിതുറന്നില്ല. സെവൂട്ടയില്‍ നിന്ന് സ്‌പെയിനിലേക്കോ മറ്റ് ഷെങ്കന്‍ രാജ്യങ്ങളിലേക്കോ ഉള്ള യാത്രകള്‍ കര്‍ശനമായ അതിര്‍ത്തി പരിശോധനകള്‍ക്ക് വിധേയമാണ്. കൂടാതെ അനധികൃതമായി പ്രവേശിച്ചവര്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

പെട്ടെന്നുണ്ടായ ആളുകളുടെ ഒഴുക്കിനെ ഉള്‍ക്കൊള്ളാനുള്ള ശേഷി ചെറിയ നഗരമായ സെവൂട്ടയ്ക്കില്ലായിരുന്നു. സെവൂട്ടയ്ക്കുള്ളില്‍ വലിയ പ്രതീക്ഷകള്‍ക്ക് വകയില്ലെന്ന് മനസ്സിലാക്കിയാണ് പല കുടിയേറ്റക്കാരും തിരികെ മടങ്ങിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അധികൃതര്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കുകയും പരിശോധനകള്‍ വേഗത്തിലാക്കുകയും ചെയ്തതോടെ, മൊറോക്കോയിലേക്ക് തന്നെ മടങ്ങുന്നതാണ് പ്രായോഗികമായ വഴി എന്ന് പല കുടിയേറ്റക്കാരും തീരുമാനിക്കുകയായിരുന്നു. കൂടാതെ സ്‌പെയിനും മൊറോക്കോയും തമ്മിലുള്ള ദീര്‍ഘകാല അതിര്‍ത്തി സഹകരണ കരാറുകളുടെ ഭാഗമായി തിരിച്ചയക്കല്‍ പ്രക്രിയകള്‍ വേഗത്തിലാക്കി. മാത്രമല്ല, പ്രതീക്ഷിച്ചതുപോലെ യൂറോപ്പിലേക്ക് പോകാന്‍ കഴിയില്ലെന്നും താല്‍ക്കാലിക ക്യാമ്പുകളിലെ അനിശ്ചിതത്വം നീളുമെന്നും മനസ്സിലാക്കിയതോടെ, വലിയൊരു വിഭാഗം ആളുകള്‍ സ്വമേധയാ മൊറോക്കോയിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

മാനുഷിക വെല്ലുവിളികളും ഭൗമരാഷ്ട്രീയവും

സെവൂട്ട ഭൂപടത്തിലെ വെറുമൊരു അടയാളമല്ല, മറിച്ച് യൂറോപ്പിന്റെ കുടിയേറ്റ നയങ്ങളുടെയും മാനുഷിക പരിഗണനകളുടെയും പരീക്ഷണശാലയാണ്. സ്‌പെയിനും മൊറോക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധവും സെവൂട്ടയിലെ കുടിയേറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും അതിര്‍ത്തി പരിപാലനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുടിയേറ്റ വിഷയങ്ങള്‍ ചിലപ്പോഴൊക്കെ നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. 2021-ല്‍ ഉണ്ടായ കുടിയേറ്റ പ്രതിസന്ധി സ്‌പെയിനും മൊറോക്കോയും തമ്മിലുള്ള വലിയൊരു നയതന്ത്ര തര്‍ക്കത്തിലേക്ക് വരെ വഴിമാറിയിരുന്നു. അന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ ആയിരത്തോളം ആളുകളാണ് സ്‌പെയിനിലേയ്ക്ക് കുടിയേറ്റത്തിന് ശ്രമിച്ചത്.

മൊറോക്കന്‍ കുടിയേറ്റവും സെവൂട്ടയും യാഥാര്‍ത്ഥ്യങ്ങളും; ആഫ്രിക്കന്‍ അതിര്‍ത്തിയിലെ യൂറോപ്യന്‍ സ്വപ്നങ്ങള്‍
സൗദിക്ക് സ്വന്തമായി യുറേനിയം സമ്പുഷ്ടീകരിക്കാമോ? അമേരിക്കയുമായുള്ള പുതിയ ആണവ കരാറിന്റെ കാണാപ്പുറങ്ങൾ

അടുത്തിടെയുണ്ടായ സംഭവങ്ങള്‍, അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം തന്നെ മാനുഷിക പരിഗണനകള്‍ സംരക്ഷിക്കുന്നതിലും യൂറോപ്പ് കൈക്കൊള്ളേണ്ട നിലപാടുകളെക്കുറിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. സുരക്ഷാ ബാരിക്കേഡുകള്‍ക്ക് ചുറ്റിലൂടെ ജീവന്‍ പണയം വെച്ച് നീന്തുന്ന കുടിയേറ്റക്കാരുടെ സുരക്ഷയെക്കുറിച്ച് മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിക്കുമ്പോള്‍, അതിര്‍ത്തി സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത സ്‌പെയിനുമുണ്ട്. കുടിയേറ്റം, അതിര്‍ത്തി സുരക്ഷ, യൂറോപ്പും വടക്കന്‍ ആഫ്രിക്കയും തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ചകളുടെ കേന്ദ്രമായി ഒരു ചെറിയ സ്പാനിഷ് പ്രദേശം എങ്ങനെ മാറിയെന്ന് സെവൂട്ട വ്യക്തമാക്കുന്നു. പല കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം ഈ യാത്ര ആരംഭിച്ച മൊറോക്കന്‍ അതിര്‍ത്തിയില്‍ തന്നെ അവസാനിച്ചുവെങ്കിലും ആളുകളെ സെവുത്തയിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ യൂറോപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കുടിയേറ്റ പാതയായി ഇതിനെ നിലനിര്‍ത്തുന്നു.

Summary

Ceuta, Spain's autonomous city on the North African coast, has once again become the focus of Europe's migration debate after tens of thousands of Moroccan migrants attempted to enter the enclave hoping for a route into mainland Europe. Many believed reaching Ceuta would guarantee access to Spain and the European Union, but strict immigration procedures, border controls and legal uncertainties forced many to return to Morocco. The city, surrounded by Morocco except for its Mediterranean coastline, remains one of the EU's most sensitive land borders. Economic hardship, unemployment, misinformation on social media and favourable sea conditions have driven migrants to risk dangerous crossings. The situation highlights the humanitarian, political and diplomatic challenges surrounding migration between Morocco, Spain and the European Union.

Madism Digital
madismdigital.com