

ഇറാന് റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരം തുടരുന്നതിനായി പാകിസ്ഥാന്‍ ആറ് കരമാര്‍ഗങ്ങള്‍ തുറന്നുകൊടുത്തതു വഴിവച്ചിരിക്കുന്നത് പുതിയ വിവാദങ്ങള്‍ക്ക്. പശ്ചിമേഷ്യന്‍ സംഘർഷത്തില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ ഇറാനെ ഏകപക്ഷീയമായി സഹായിക്കുന്നതായാണ് ആരോപണം. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസ്സപ്പെട്ട സാഹചര്യത്തില്‍ പാകിസ്ഥാന്‍ തുറന്നുകൊടുത്തിരിക്കുന്ന കരമാര്‍ഗങ്ങള്‍ ഇറാന് വലിയ ആശ്വാസമാവും. അതേസമയം ഹോര്‍മൂസില്‍ ഇറാനുമേല്‍ ഉപരോധം സൃഷ്ടിച്ച അമേരിക്കയ്ക്ക് ഇതു തിരിച്ചടിയാവുകയും ചെയ്യും. ഇറാനിലേക്ക് പോകാനായി പാകിസ്ഥാന്‍ തുറമുഖങ്ങളില്‍ ഏകദേശം 3000 കണ്ടെയ്‌നറുകളാണ് കാത്തിരിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ ടെഹ്റാനിലെത്തും.
പാക് നീക്കം ട്രംപ് ഭരണകൂടം ഇറാനെതിരെ നടപ്പിലാക്കുന്ന 'സാമ്പത്തിക സമ്മര്‍ദ്ദ തന്ത്രം' പൊളിച്ചെഴുതുമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. മറുവശത്ത് ഷബാസ് ഷെരീഫിന്‍റെ കരുനീക്കങ്ങള്‍ക്കെതിരെ അമേരിക്കന്‍ ദേശീയ സുരക്ഷാ വിദഗ്ധനായ ഡെറിക്.ജെ.ഗ്രോസ്മാന്‍ രംഗത്തുവന്നിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ നല്ല സുഹൃത്തായി അഭിനയിക്കുന്ന പാകിസ്ഥാന്‍ ആറ് ചരക്കുപാതകളാണ് ടെഹ്റാനിലേക്ക് തുറന്ന് കൊടുത്തതെന്നും ഈ മാര്‍ഗങ്ങളിലൂടെ ഇറാന് അമേരിക്കന്‍ ഉപരോധങ്ങളെ മറികടന്ന് എണ്ണവ്യാപാരം തുടരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉപരോധ നീക്കങ്ങളെ അട്ടിമറിക്കുന്നതാണ് പുതിയ നീക്കമെന്നും ഗ്രോസ്മാന്‍ കുറ്റപ്പെടുത്തുന്നു.
ഇറാന്‍റെ കയറ്റുമതി ഇറക്കുമതി നീക്കങ്ങള്‍ തടഞ്ഞാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വാഷിങ്ടണ്‍. ഹോര്‍മൂസില്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കാതിരിക്കുന്നതിലൂടെ ഈ തന്ത്രം പകുതി വിജയിച്ചെന്നും ട്രംപ് ഭരണകൂടം വിലയിരുത്തിയിരുന്നു. ഹോർമൂസിലെ ഉപരോധം ദീര്‍ഘകാലത്തേക്ക് തുടരാനായി തയ്യാറെടുക്കുന്നതിനിടെയാണ് പാകിസ്ഥാന്‍റെ തന്ത്രപരമായ ഇടപെടല്‍. ആറ് പാതകളും ഇറാന്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ അമേരിക്കന്‍ നീക്കങ്ങള്‍ പൂർണമായും അട്ടിമറിക്കപ്പെടും. ഇറാന്‍ ഇന്ധന വ്യാപാരം പുനരാരംഭിച്ചാല്‍ വർഷങ്ങളോളം കോടിക്കണക്കിന് ഡോളർ ചിലവിട്ട് അമേരിക്ക യുദ്ധം തുടരേണ്ടിവരും.
പുതിയ സംഭവവികാസങ്ങളുടെ സാഹചര്യത്തില്‍ പാക് വിശ്വാസ്യതയെ ചോദ്യം ചെയ്ത് യുഎസ് സഖ്യകക്ഷിയായ ഇസ്രായേലും രംഗത്തുവന്നിട്ടുണ്ട്. ഇസ്ലാമാബാദ് വിശ്വസനീയമായ ഇടനിലക്കാരനല്ലെന്ന് ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡറായ റൂവന്‍ അസര്‍ മുന്‍പ് ആരോപിക്കുന്നു. സമാന ചോദ്യമുയർത്തി ഇറാന്‍ പാര്‍ലമെന്റ് അംഗവും ദേശീയ സുരക്ഷാ കമ്മിഷന്‍ വക്താവുമായ എബ്രാഹിം റസായിയും നലിപാട് അറിയിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ ഇറാന്റെ സുഹൃത്താണെങ്കിലും, ഇടനിലക്കാരന്‍ എന്ന നിലയില്‍ പോരായ്മകളുണ്ടെന്നും അമേരിക്കന്‍ താല്‍പര്യങ്ങളോട് ചായ്‌വ് കാണിക്കാറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
English Summary: Pakistan’s decision to open six overland trade routes to Iran has raised concerns of double-dealing, potentially weakening US sanctions and undermining Trump’s economic pressure strategy.