

ലോകത്തേറ്റവും ആരാധന തോന്നിയ നേതാവാരെന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്ത് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച ആക്സിയോസിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ്ങിനോടും വലിയ ബഹുമാനമാണെന്നാണ് ട്രംപ് പറയുന്നത്.
മോദിയെ കുറിച്ച് ട്രംപിന്റെ വാക്കുകൾ ഇങ്ങനെ:
അനാവശ്യമായ സംഘട്ടനങ്ങൾ ഒഴിവാക്കുന്ന നേതാവാണ് മോദി. യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള അദ്ദേഹത്തിന്റെ മികവിനെ പ്രശംസിച്ചേ മതിയാകൂ. 1.5 ബില്യൺ ജനങ്ങളുടെ പ്രതിനിധിയാണദ്ദേഹം. ഒരു വലിയ മനുഷ്യൻ. ഇന്ത്യ എത്രത്തോളം വലുതാണോ അത്രയും തന്നെ. മഹാനായ ഒരു നേതാവാണ് അദ്ദേഹം.
ലോകവേദിയിലെ സ്വാധീനത്തെ കുറിച്ച് സംസാരിക്കവേ മോദിയെയും ഷി ജിൻപിങിനെയും ഒരേ നിരയിലാണ് ട്രംപ് പരാമർശിച്ചത്.
“മോദി മികച്ച നേതാവാണ്. പ്രസിഡന്റ് ഷിയും മികച്ച നേതാവാണ്. അവർ ക്ലാസിക്കുകളാണ്, അറിയാമല്ലോ? ഇവരിൽ ആരെയെങ്കിലും ആസ്പദമാക്കി ഒരു സിനിമ എടുക്കണമെങ്കിൽ, അവരെ അവതരിപ്പിക്കാൻ ഹോളിവുഡിൽ പോലും ഒരാളെ കണ്ടെത്താൻ കഴിയില്ലെന്ന് ഞാൻ പറയാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ ദീർഘകാല ഭരണകാലത്തെക്കുറിച്ചും മോദി അധികാരത്തിലെത്തുന്നതിന് മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്ന നിരന്തര രാഷ്ട്രീയ മാറ്റങ്ങളുമായി താരതമ്യം ചെയ്തും ട്രംപ് സംസാരിച്ചു.
“എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഇന്ത്യയെ നിരീക്ഷിച്ചിട്ടുണ്ട്. അവിടെ നേതാക്കൾ മാറിക്കൊണ്ടേയിരുന്നു. ഒരാൾ ആറുമാസം ഉണ്ടാകും, മറ്റൊരാൾ ഒരു വർഷം. പിന്നെ പെട്ടെന്ന് പ്രധാനമന്ത്രി മോദി എത്തി. അദ്ദേഹം 12 വർഷത്തിലേറെയായി ആ സ്ഥാനത്തുണ്ട്. വളരെ ഉറച്ച നേതാവാണ്. അതും വലിയ ശാന്തതയോടെയാണ് അദ്ദേഹം അത് ചെയ്യുന്നത്,” ട്രംപ് പറഞ്ഞു.
എന്നാൽ, മോദിയുടെ ശാന്തമായ പൊതുച്ഛായയെ ബലഹീനതയായി കാണരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
“എന്നിരുന്നാലും അദ്ദേഹം ശാന്തനായ ഒരാളല്ല. വളരെ കരുത്തനായ വ്യക്തിയാണ്. എനിക്ക് അദ്ദേഹത്തെ വളരെ നന്നായി അറിയാം,”
അഭിമുഖത്തിനിടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു. തന്റെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെട്ടുവെന്നും ഇന്ത്യയുമായി അമേരിക്ക ഇപ്പോൾ “ന്യായമായ വ്യാപാരമാണ്” നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ പുനർനിർവചിക്കുകയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരിഫുകളെച്ചൊല്ലി നിലനിന്നിരുന്ന സംഘർഷങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന ഒരു പ്രധാന വ്യാപാര കരാറിന്റെ അന്തിമഘട്ട ചർച്ചകളിലാണ് ഇരു രാജ്യങ്ങളും.
2026 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ഇടക്കാല വ്യാപാര ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ള ഈ കരാർ, 2025 മുതൽ ഇരു രാജ്യങ്ങളും ചർച്ച നടത്തി വരുന്ന വിപുലമായ ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള (BTA) നിർണായക ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.
ഇടക്കാല കരാർ പ്രകാരം, നിരവധി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള പരസ്പര താരിഫുകൾ കുറയ്ക്കാൻ അമേരിക്ക സമ്മതിച്ചു. മുമ്പ് ഏകദേശം 25% മുതൽ 50% വരെ ഉണ്ടായിരുന്ന താരിഫുകൾ 18% ആയി കുറച്ചതോടെ ഇന്ത്യയിലെ പല പ്രധാന വ്യവസായ മേഖലകൾക്കും ഉടൻ ആശ്വാസമായി. ഈ ഇളവുകൾ ഇന്ത്യൻ ഉൽപ്പന്നങ്ങളെ അമേരിക്കൻ വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുകയും കയറ്റുമതിക്കാർക്ക് ഗുണകരമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
പകരമായി, വിവിധ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള താരിഫുകൾ പൂർണമായും ഒഴിവാക്കാനോ കുറയ്ക്കാനോ ഇന്ത്യ സമ്മതിച്ചു. വ്യാവസായിക ഉൽപ്പന്നങ്ങൾക്കൊപ്പം ബദാം, പഴങ്ങൾ, സോയാബീൻ ഓയിൽ, വൈൻ, സ്പിരിറ്റുകൾ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നു.
2026 ജൂൺ വരെയുള്ള സാഹചര്യത്തിൽ, ചർച്ചകൾ അവസാനഘട്ടത്തിലാണുള്ളത്. കരാറിന്റെ ആദ്യഘട്ടം ജൂലൈ മധ്യത്തോടെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനു മുമ്പ് എവിയാനിൽ നടന്ന കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചിരുന്നു. നാവിഗേഷൻ സ്വാതന്ത്ര്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രതിരോധം, ഊർജം, നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ സഹകരണം ഉൾക്കൊള്ളുന്ന ഇന്ത്യ-അമേരിക്ക COMPACT പങ്കാളിത്ത പദ്ധതിയുടെ പുരോഗതിയും ഇരു നേതാക്കളും വിലയിരുത്തി.
English Summary: Asked which world leader he admires the most, U.S. President Donald Trump chose Indian Prime Minister Narendra Modi. He made the remarks in an interview with Axios on Friday. Trump also said he has great respect for Chinese President Xi Jinping. He spoke about Modi’s long tenure in office, contrasting it with the frequent political changes in India before Modi came to power.
During the interview, Trump also discussed India-U.S. economic ties, claiming that trade relations between the two countries have improved under his leadership and that the United States now does “fair business” with India.