

ഇറാനുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന്റെ അയൺഡോമുകളടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടെന്നാണ് അന്താരാഷ്ട്ര യുദ്ധനിരീക്ഷകർ വിലയിരുത്തുന്നത്. ഇതിനുപിന്നാലെ, ഇസ്രായേലിനെ പ്രതിരോധത്തിൽ സമഗ്ര മാറ്റത്തിനായി തങ്ങളുടെ നേതൃത്വത്തിൽ നിയമ നിർമാണത്തിന് നടപടി തുടങ്ങിയിരിക്കുകയാണ് അമേരിക്കൻ കോൺഗ്രസ്. നിലവിലുള്ള അമേരിക്കയുടെ ഇസ്രായേൽ ബന്ധം കൂടുതൽ ദൃഢമാക്കുന്നതാണ് പുതിയ ഭേദഗതി.
ആയുധ നിർമ്മാണം, ഗവേഷണം, സൈനിക സാങ്കേതികവിദ്യ വികസനം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധ സംവിധാനങ്ങളെ കൂടുതൽ അടുത്ത് ബന്ധിപ്പിക്കുകയാണ് അമേരിക്ക ലക്ഷിമിടുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക സഹകരണം ഇതുവരെ കാണാത്തവിധം കൂടുതൽ ആഴത്തിലാക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ പദ്ധതിയെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.
"യുണൈറ്റഡ് സ്റ്റേറ്റ്സ്–ഇസ്രായേൽ ഡിഫൻസ് ടെക്നോളജി കോ-ഓപ്പറേഷൻ ഇനിഷ്യേറ്റീവ്" എന്ന പേരിലുള്ള ഭേദഗതി, 2027 സാമ്പത്തിക വർഷത്തേക്കുള്ള അമേരിക്കയുടെ വാർഷിക പ്രതിരോധനയ ബില്ലായ നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിന്റെ (എൻഡിഎഎ) സെക്ഷൻ 224ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇത് പ്രാരംഭ ഘട്ടത്തിലാണ്. അമേരിക്കൻ സൈനിക നയങ്ങളും പ്രതിരോധ പദ്ധതികളും ചെലവുകളും ഓരോ വർഷവും നിശ്ചയിക്കുന്ന പ്രധാന ഡിപാർട്ട്മെന്റാണ് എൻഡിഎഎ.
ഇതുവരെ പ്രധാനമായും അമേരിക്കൻ സൈനിക സഹായത്തെ ആശ്രയിച്ചിരുന്ന യുഎസ്-ഇസ്രായേൽ ബന്ധം, ഇനി പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള കൂടുതൽ ആഴത്തിലുള്ള ബന്ധമായി മാറും. പദ്ധതിയുടെ ഏകോപനത്തിനായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാനും കോൺഗ്രസിൽ തീരുമാനമായിട്ടുണ്ട്. സംയുക്ത ഗവേഷണ-വികസന പദ്ധതികൾ, ആയുധങ്ങളുടെ സംയുക്ത നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോൺ സാങ്കേതികവിദ്യ എന്നിവയാണ് ഇസ്രയേലിനായി നടപ്പിലാക്കാൻ അമേരിക്ക ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളും അയൺഡോം പോലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇതിനകം സംയുക്തമായി വികസിപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ സൈനിക ആക്രമണത്തിൽ ഇസ്രായേലിനെയും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമാക്കി ഇറാൻ പ്രതീക്ഷിക്കാത്ത രീതിയിൽ പ്രത്യാക്രമണം നടത്തിയിരുന്നു. ഇതാണ് പ്രതിരോധ സംവിധാനത്തിൽ അമേരിക്കയേയും ഇസ്രായേലിനേയും പുനർ വിചിന്തനം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഒപ്പുവെച്ച നിലവിലെ കരാർ പ്രകാരം, അമേരിക്ക ഓരോ വർഷവും ഏകദേശം 3.8 ബില്യൺ ഡോളർ (31,000 കോടി രൂപ) സൈനിക സഹായമായി ഇസ്രായേലിന് നൽകുന്നുണ്ട്. 1948ൽ ഇസ്രായേൽ സ്ഥാപിതമായതിനുശേഷം അമേരിക്കയിൽനിന്ന് ഏറ്റവും കൂടുതൽ വിദേശസഹായം ലഭിച്ച രാജ്യം ഇസ്രായേലാണ്. ഇത് 300 ബില്യൺ ഡോളറിലധികം വരും. ഇതിൽ ഭൂരിഭാഗവും സൈനിക സഹായമാണ്.
English Summary: Following the recent conflict with Iran, the United States is considering a new initiative to deepen military and defense cooperation with Israel. The proposed expand joint research, weapons production, AI, drone technology, and military systems integration. The move is seen as a shift from traditional U.S. military aid toward a more closely linked defense-industrial partnership.