ഹോര്‍മുസ് കടലിടുക്കില്‍ യുഎസിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അമേരിക്ക ഇറാനെതിരെ വ്യോമാക്രമണം നടത്തി. ഇതോടെ മേഖലയില്‍ സമാധാന കരാറിനുള്ള സാധ്യതകള്‍ മങ്ങുകയും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനുകള്‍, നിരീക്ഷണ റഡാര്‍ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം എക്‌സിലൂടെ അറിയിച്ചു.
യുഎസ് സേനയ്ക്കും വാണിജ്യ കപ്പലുകള്‍ക്കും നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍ക്കുള്ള തുല്യമായ മറുപടി എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഈ നടപടിയെ വിശേഷിപ്പിച്ചത്. 'പ്രത്യാക്രമണം വളരെ ശക്തവും ശക്തമേറിയതുമായിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്', ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ ഖേഷം ദ്വീപിനും തുറമുഖ നഗരമായ സിരിക്കിനും നേരെ ആക്രമണമുണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമീപ പ്രദേശമായ ബന്ദര്‍ അബ്ബാസിലും പിന്നീട് കടലിടുക്കിന്റെ പ്രവേശന കവാടത്തിനടുത്തുള്ള ജാസ്‌ക് കൗണ്ടിയിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ആക്രമണങ്ങള്‍ക്ക് മറുപടിയായി മേഖലയിലെ ചില യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് തിരിച്ചടിച്ചതായി ഇറാന്റെ പരമോന്നത സൈനിക കമാന്‍ഡായ ഖാതം അല്‍ അന്‍ബിയയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈനിലുള്ള യുഎസിന്റെ അഞ്ചാം കപ്പല്‍പ്പടയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു.
ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇറാന്റെ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി ബഹ്‌റൈന്‍ രാജാവിന്റെ മാധ്യമ ഉപദേഷ്ടാവ് എക്‌സിലൂടെ അറിയിച്ചു.
ആശങ്കയൊഴിയാതെ ഹോര്‍മുസ് കടലിടുക്ക്
ഒരു ഇറാനിയന്‍ ആക്രമണ ഡ്രോണ്‍ ഉപയോഗിച്ചാണ് അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ത്തതെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് യുഎസ് പൈലറ്റുമാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്കില്‍ യാതൊരുവിധ ആക്രമണ നടപടികളും സൈനിക നീക്കങ്ങളും നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ സൈനിക വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. യുഎസ് ആക്രമണത്തിന് പിന്നാലെ, ഒരു ആക്രമണവും ഭീഷണിയും മറുപടിയില്ലാതെ പോകില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി എക്‌സില്‍ കുറിച്ചു.
നേരത്തെയുള്ള ഒരു പോസ്റ്റിൽ അദ്ദേഹം ഹെലികോപ്റ്റർ സംഭവത്തെക്കുറിച്ച് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, മേഖലയിലെ വിദേശ സൈന്യങ്ങൾ അപകടങ്ങളിലോ ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടിവെയ്പ്പിലോ അകപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. "അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം ഇവിടെനിന്ന് പോവുക എന്നതാണ്", അദ്ദേഹം എഴുതി. ഈ സംഭവം മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയായ ഹോർമുസ് വീണ്ടും തുറക്കുന്നതിനുമുള്ള സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായേക്കാം.
ഒമാൻ തീരത്തിന് സമീപം പട്രോളിംഗ് നടത്തുന്നതിനിടെ യുഎസ് ആർമിയുടെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണത്. തുടർന്ന് യുഎസ് നാവികസേനയുടെ ഒരു സർഫേസ് ഡ്രോൺ രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ രണ്ട് പൈലറ്റുമാരെയും രക്ഷപ്പെടുത്തി. അതേസമയം, ലോകത്തിലെ അഞ്ചിലൊന്ന് ക്രൂഡ് ഓയിലും ദ്രവീകൃത പ്രകൃതിവാതകവും കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള ഭൂരിഭാഗം കപ്പൽ ഗതാഗതവും ഇറാന്‍ തടസ്സപ്പെടുത്തുന്നത് തുടരുകയാണ്.
English Summary: The United States carried out airstrikes against Iranian military targets after President Donald Trump said an American Apache helicopter had been shot down near the Strait of Hormuz. The strikes reportedly targeted air defense systems, radar facilities, and command centers. Iran denied carrying out recent military actions in the area but warned that any attack would be met with a response. Iranian media reported explosions near Bandar Abbas, Qeshm Island, and Jask, while Tehran claimed retaliatory drone operations against US military assets in the region.