

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മിനുള്ളില്‍ നേതൃ വിമര്‍ശനം ശക്തമാകുന്നു. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയാണ് വിവിധ ജില്ലാ കമ്മിറ്റികളില്‍ രൂക്ഷ വിമര്‍ശനമുയരുന്നത്. ഇടതുകോട്ടയായ കണ്ണൂരിലേറ്റ തിരിച്ചടികളില്‍നിന്ന് പാര്‍ട്ടിയെ രക്ഷിക്കണമെങ്കില്‍ ജില്ലാ കമ്മിറ്റിയില്‍ അഴിച്ചുപണി അത്യാവശ്യമാണെന്നും വിമര്‍ശനമുണ്ട്. ഇക്കാര്യത്തില്‍ പിണറായിയും എംവി ഗോവിന്ദനും പാര്‍ട്ടിക്ക് വിധേയമാകണമെന്നും ചില കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
എംവി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള ജില്ലയില്‍ മത്സരിച്ചതോടെ പാര്‍ട്ടി സെക്രട്ടറി കണ്ണൂരില്‍ കേന്ദ്രീകരിക്കപ്പെട്ടുവെന്നും ഇത് തിരിച്ചടിയുണ്ടാക്കിയെന്നുമാണ് ചില പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍. വിമതര്‍ ഉയര്‍ത്തിയ ഭീഷണിയെ കാര്യമായി പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചില്ലെന്നും കെകെ ശൈലജ ഉള്‍പ്പെടെയുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വവും തെറ്റായിപ്പോയെന്നും മട്ടന്നൂരില്‍നിന്ന് ശൈലജയെ മാറ്റേണ്ടിയിരുന്നില്ലെന്നും ചില കോണുകള്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് പിന്നില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പിടിപ്പുകേടാണെന്ന് വി. ശിവന്‍കുട്ടി പരസ്യ വിമര്‍ശനം ഉന്നയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും തിരിച്ചടിയുണ്ടാക്കിയത് ആര്യയുടെ നിലപാടുകളും പ്രവർത്തനങ്ങളുമാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഇടുക്കിയില്‍ എംഎം മണിയെ മാറ്റിനിര്‍ത്തിയത് പാര്‍ട്ടിക്ക് ആഘാതമുണ്ടാക്കിയെന്നും പലര്‍ക്കും ഇളവ് അനുവദിച്ചപ്പോള്‍ 'മണിയാശാനെ' തഴഞ്ഞെന്നും ഇത് അണികള്‍ക്കിടയില്‍ ആശയകുഴപ്പങ്ങള്‍ സൃഷ്ടിച്ചെന്നും ജില്ലാ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. കേരളാ കോണ്‍ഗ്രസിലെ വോട്ടുകള്‍ ചോര്‍ന്നതാണ് റോഷി അഗസ്റ്റിനെ തോല്‍പ്പിച്ചതെന്നും സിപിഐ നേതാക്കള്‍ കൂട്ടമായി പാര്‍ട്ടി വിട്ടതും വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായെന്നും ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
ജി. സുധാകരന്റെ വികസന നായകനെന്ന പ്രതിച്ഛായ മറികടക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് സാധിച്ചില്ലെന്ന വിലയിരുത്തലാണ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നടത്തിയിരിക്കുന്നത്. നേതാക്കളുടെ പ്രസ്താവനകള്‍ തിരിച്ചടിയുണ്ടാക്കിയെന്നും പിണറായിയുടെ 'ചെറ്റ' പരാമര്‍ശത്തെ നേരിട്ട് ചൂണ്ടിക്കാണിക്കാതെ വിമര്‍ശനങ്ങളുണ്ടായി. യു പ്രതിഭയുടെ നിലപാടുകളോടും ജില്ലാ കമ്മിറ്റിയില്‍ പ്രതിഷേധമുണ്ടായി. കായംകുളത്ത് പാര്‍ട്ടിയും പ്രതിഭയും രണ്ട് തട്ടിലായിരുന്നുവെന്നും, തിരഞ്ഞെടുപ്പില്‍ 'പണിയെടുത്ത' സഖാക്കളെ തോറ്റ ശേഷം അപമാനിച്ചുവെന്നും. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചു പറഞ്ഞത് ശരിയായില്ലെന്നും ജില്ലാ കമ്മറ്റി വിലയിരുത്തി.
അതേസമയം സിപിഐഎമ്മില്‍ ഉടന്‍ നേതൃമാറ്റങ്ങളുണ്ടാവില്ലെന്ന് ടി.പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. വിമര്‍ശനങ്ങളോട് നടപടി കര്‍ശന നടപടി സ്വീകരിക്കില്ലെന്ന നിലപാട് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് രാമകൃഷ്ണന്റെ വിശദീകരണം. നേരത്തെ എല്ലാ പഴിയും മുന്‍ മുഖ്യമന്ത്രിയുടെ തലയിലിടുന്ന നടപടി ശരിയല്ലെന്ന് എം സ്വരാജും പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയ പരാജയങ്ങള്‍. യാഥാര്‍ഥ്യ ബോധമില്ലാത്ത വിലയിരുത്തലാണതെന്നും എം സ്വരാജ് ചൂണ്ടിക്കാണിച്ചു.
English Summary: Internal criticism is intensifying within Communist Party of India (Marxist) after the heavy Assembly election defeat. Party secretary M. V. Govindan and former Chief Minister Pinarayi Vijayan are facing strong criticism from district committees over leadership failures, candidate selection, and organizational issues across Kannur, Thiruvananthapuram, Idukki, and Alappuzha.