

നിയമസഭ തിരഞ്ഞെടുപ്പ കനത്ത തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം. ഒന്നാം രണ്ടാം പിണറായി വിജയൻ സർക്കാരുകളുടെ നേട്ടങ്ങൾ എണ്ണിപ്പറയുന്ന കുറിപ്പിൽ അപ്രതീക്ഷിത തോൽവിയാണേറ്റുവാങ്ങിയതെന്നും മൂന്നാം ഇടത് സർക്കാർ വരുമെന്നായിരുന്നു പ്രതീക്ഷയെന്നും വ്യക്തമാക്കുന്നു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായത്. ഉയർന്നുവരുന്ന വിമർശനങ്ങളെയും പോരായ്‌മകളെയും പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആവിഷ്‌കരിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു.
നിയമസഭയിൽ ബിജെപിക്ക് മൂന്ന് സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ഈ മൂന്ന് മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽഡിഎഫ് ആണ്. ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് ഓർക്കണം. മതസൗഹാർദത്തിന് പേര് കേട്ട കേരളത്തിന്റെ മണ്ണിൽ, വർഗ്ഗീയ രാഷ്‌ട്രീയത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഇത് ഓർമ്മിപ്പിക്കുന്നുണ്ടെന്നും സിപിഐഎം വിശദീകരിക്കുന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിശദീകരണം
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിന് ഉണ്ടായ പരാജയം അപ്രതീക്ഷിതമാണ്. പരാജയത്തെ അംഗീകരിച്ചുകൊണ്ട്, വന്ന പോരായ്‌മകൾ തിരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. ആഗോളവൽക്കരണ നയങ്ങൾ അതേപോലെ നടപ്പിലാക്കി തകർന്നുകിടന്ന കേരളത്തെ, അതിദാരിദ്ര്യം പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സംസ്ഥാനമാക്കി മാറ്റാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പിലാക്കുന്നതിനും സർക്കാരിന് കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിന്റെ സമസ്‌ത മേഖലയിലും വലിയ പുരോഗതി ആർജ്ജിക്കാനായി. കാർഷിക-വ്യാവസായിക മേഖലകൾ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയായി. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിട രംഗം, ശുചിത്വം തുടങ്ങിയ മേഖലയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിനാകമാനം മാതൃകയായി.
രാജ്യത്താകമാനം ന്യൂനപക്ഷങ്ങളും, ജനാധിപത്യവാദികളും ആക്രമിക്കപ്പെട്ടപ്പോൾ അതിൽ നിന്നും വ്യത്യസ്‌തമായി മതസൗഹാർദത്തിന്റെ നാടായി കേരളത്തെ മാറ്റാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. നീതി ആയോഗിന്റെ കണക്കിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയിൽ കേരളം വളർന്നു. മതരാഷ്‌ട്ര രൂപീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരായുള്ള പോരാട്ടത്തിലും, ഫെഡറലിസം സംരക്ഷിക്കാനുള്ള സമരത്തിലും ശക്തമായ നിലപാടുകൾ സ്വീകരിച്ചു. ജനകീയ പോരാട്ടത്തിനോടൊപ്പം കോടതികളിലും അത്തരം സമരങ്ങൾ തുടർന്നു. ഇത് രാജ്യത്താകമാനമുള്ള ജനകീയ രാഷ്‌ട്രീയത്തിന് കരുത്ത് പകരുകയും ചെയ്‌തു.
കേരളത്തെ ഇത്തരത്തിൽ മുന്നോട്ട് നയിക്കുകയും, രാജ്യത്തെ ജനകീയ പോരാട്ടങ്ങൾക്ക് കരുത്ത് പകരുകയും ചെയ്‌ത എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായത്. ഉയർന്നുവരുന്ന വിമർശനങ്ങളേയും, പോരായ്‌മകളേയും പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആവിഷ്‌ക്കരിക്കും.
കേരള നിയമസഭയിൽ ബിജെപിക്ക് 3 സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഈ 3 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽഡിഎഫ് ആണ്. ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് ഓർക്കണം. മതസൗഹാർദത്തിന് പേര് കേട്ട കേരളത്തിന്റെ മണ്ണിൽ, വർഗ്ഗീയ രാഷ്‌ട്രീയത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഇത് ഓർമ്മിപ്പിക്കുന്നുണ്ട്.
മാറി മാറി ഭരണത്തിൽ വരികയെന്ന കേരളത്തിലെ പതിവ് രീതിയെ മാറ്റിമറിച്ചുകൊണ്ടാണ് കഴിഞ്ഞ 10 വർഷക്കാലം എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് ഭരണത്തിലിരുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളെല്ലാം ഈ കാലയളവിൽ പൂർത്തീകരിക്കാനും, പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയുടെ ഘട്ടങ്ങളിലുമെല്ലാം ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിരുന്നു. എൽഡിഎഫിന് വോട്ട് ചെയ്‌ത മുഴുവൻ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. കേരളം നേടിയ നേട്ടങ്ങൾ സംരക്ഷിക്കാനും, ജനകീയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും പാർട്ടി പ്രതിജ്ഞാബദ്ധമാണ്.
English Summary: Communist Party of India (Marxist) has termed the LDF’s defeat in Kerala as unexpected, while emphasizing its governance achievements over the past decade. The party’s statement reflects a dual strategy—defending its development record while acknowledging the need for introspection amid rising public criticism. By committing to examine shortcomings and recalibrate its approach, CPI(M) signals an attempt to rebuild credibility and reposition itself as a strong opposition force. The reference to BJP’s limited but notable gains also indicates concern over shifting political dynamics and the need to counter emerging challenges in the state’s electoral landscape.