ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് തന്നെ നീക്കിയ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഡോ. റീന കെ ജെ. ആരോഗ്യവകുപ്പിന്റെ ഈ അപ്രതീക്ഷിത നടപടി തന്നെ ഞെട്ടിച്ചുവെന്ന് അവർ പ്രതികരിച്ചു.
സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഡോ. റീനയെ സ്ഥാനത്തുനിന്ന് നീക്കിയത്. എന്നാൽ സർക്കാർ വാദം അവർ പൂർണ്ണമായും തള്ളി. 15 ദിവസത്തെ അവധിക്ക് താൻ അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടര ദിവസത്തേക്ക് മാത്രമാണ് അവധി ചോദിച്ചിരുന്നതെന്നും അവർ വ്യക്തമാക്കി.
ആരോഗ്യമന്ത്രി കെ മുരളീധരനെ വിളിച്ച് നിപ പരിശോധനാ ഫലം സംബന്ധിച്ചു ചർച്ച ചെയ്ത് ഫോൺ വെച്ചതിന് തൊട്ടുപിന്നാലെ ആണ് ഉത്തരവിനെക്കുറിച്ച് മാധ്യമങ്ങൾ വഴി അറിയുന്നതെന്നും ഡോ. റീന പറഞ്ഞു.
"ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് സ്ഥാനമാറ്റത്തെക്കുറിച്ച് അറിയുന്നത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയ ശേഷമാണ് രണ്ടര ദിവസത്തെ അവധിയെടുത്തത്. അത് എങ്ങനെ 15 ദിവസമായി മാറിയെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ശബരിമല ഡ്യൂട്ടിക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുനൽകില്ലെന്ന് താൻ പറഞ്ഞിട്ടില്ല. ഈ സ്ഥലംമാറ്റം ഒരു ശിക്ഷാനടപടിയായാണ് തോന്നുന്നത്," ഡോ. റീന പറഞ്ഞു.
15 ദിവസത്തെ ലീവ് ചോദിച്ചതിന് തെളിവുണ്ടെങ്കിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടട്ടെയെന്നും മാറ്റുന്നതിന് മുൻപ് തന്നോട് വിശദീകരണം ചോദിക്കാമായിരുന്നുവെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡോ. റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയ ഉത്തരവ് പുറത്തിറങ്ങിയത്. അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല.
Summary
Dr. K. J. Reena has expressed shock and strong dissatisfaction over her sudden removal as the Director of the Kerala Health Department. While the government cited her requesting a 15-day leave during a severe epidemic outbreak as the reason for her demotion to the Ernakulam Public Health Lab, Dr. Reena refuted this claim. She clarified that she only requested a 2.5-day leave for medical reasons and was unaware of the transfer until the official order was released.