

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി 1000 കോടി ബജറ്റ് നീക്കിവെച്ച് സംസ്ഥാന സർക്കാർ. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനവും സ്ഥലം ഏറ്റെടുക്കൽ എന്നിവക്കായാണ് ഈ തുക വകയിരിത്തിയിട്ടുള്ളത്. ഇതിനായി 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കുമെന്നാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിട്ടുള്ളത്.
രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി 100 കോടി വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള റോഡ് , റെയിൽ സൗകര്യങ്ങൾക്കും വേണ്ടി സ്ഥലമേറ്റെടുക്കുന്ന പ്രവർത്തികൾക്കാണ് 1000 കോടി ബജറ്റ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്. സൗകര്യങ്ങൾ വർധിപ്പിക്കുന്നതോടെ കേരളം ആഗോള വ്യാപാര ഭൂപടത്തിൽ ഇടം പിടിക്കുമെന്നാണ് ബജറ്റിൽ മന്ത്രി വ്യക്തമാക്കിയത്. അതായത്, വിഴിഞ്ഞത്തെ കേരളത്തിന്റെ മുഖ്യ അടിസ്ഥാനസൗകര്യ പദ്ധതിയായി ഉയർത്തിയാൽ, ഭാവിയിൽ ആഗോള ട്രാൻഷിപ്മെന്റ് ഹബ്ബായിമാറുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
2015 ഡിസംബർ 5 ന് ആരംഭിച്ച വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് ശേഷം 2025 മെയ് 2 നാണ് അന്താരാഷ്ട്ര തുറമുഖമായി ഔദ്യോഗികമായി കമ്മീഷൻ ചെയ്യുന്നത്. ആദ്യമായി വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്തുന്നത് 2023 ഒക്ടോബർ 15 നായിരുന്നു. തുറമുഖത്തിന്റെ ട്രയൽ റൺ 2024 ൽ ആരംഭിച്ചു. ആ വർഷം തന്നെ ഡിസംബറോടെ വാണിജ്യാടിസ്ഥാനത്തിൽ വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രവർത്തനം തുടങ്ങിയിരുന്നു. കൂടാതെ 2025 ഡിസംബറിൽ ഒരു മാസത്തിൽ 1.21 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്ത റെക്കോർഡ് നേട്ടവും വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖം സ്വന്തമാക്കിയിരുന്നു.
English Summary: Kerala has allocated Rs 1,000 crore for the second phase development and land acquisition of the Vizhinjam International Seaport, reinforcing its status as the state’s flagship infrastructure project.