

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം വാശിയേറിയ പോരാട്ടം കാഴ്ചവെച്ചു മുന്നേറുകയാണ്. ചൂടേറിയ മത്സരത്തിന്റെ ലഹരിയിലാണ് തൃശൂർ നഗരവും നാട്ടുകാരും. ഒരോ ഇനവും കഴിയും തോറും, ജില്ലകൾ തമ്മിൽ മത്സരം മുറുകിവരികയാണ്. 249 മത്സര വിഭാഗങ്ങളിൽ 58 മത്സരങ്ങളാണ് ഇതുവരെ പൂർത്തിയായത്. അതിൽ 63 ഇനങ്ങളുടെ മത്സര ഫലം പുറത്തുവന്നിട്ടുണ്ട്. ഇന്ന്, ഭരതനാട്യം, തിരുവാതിരക്കളി, ഒപ്പന, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, തുടങ്ങിയ പ്രധാനപ്പെട്ട ഇനങ്ങളാണ് അരങ്ങേറുന്നത്.
സ്വർണകപ്പിനായുള്ള വാശിയേറിയ പോരാട്ടത്തിൽ, 250 പോയിന്റുകളുമായി കണ്ണൂരാണ് മുന്നിൽ. വെറും രണ്ടു പോയിന്റുകളുടെ വ്യത്യാസത്തിൽ വാശി ഒട്ടും കുറയാതെ, 248 പോയിന്റുകളുമായി കോഴിക്കോട് തൊട്ട് പിന്നാലെയുണ്ട്. 246 പോയിന്റുകളുമായി തൃശ്ശൂരും പുറകെ തന്നെയുണ്ട്. പാലക്കാടും(238), തിരുവനന്തപുരവും (237) യഥാക്രമം നാലും അഞ്ചും സ്ഥാനത്തുണ്ട്.
സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളാണ് 58 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തുള്ളത്. പത്തനംതിട്ട കിടങ്ങന്നൂർ എസ്‍വിജിവിഎച്ച്എസ്എസ് 38 പോയിന്റുകളുമായി രണ്ടാംസ്ഥാത്തുണ്ട്. കണ്ണൂർ സെന്റ് തെരേസാസ് എഐഎച്ച്എസ്എസാണ് മൂന്നാം സ്ഥാനത്ത്.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിലെ 101 മത്സര ഇനങ്ങളിൽ 28 എണ്ണവും, ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിലെ 110 മത്സര ഇനങ്ങളിൽ 21 എണ്ണവും അരങ്ങേറി കഴിഞ്ഞു. അറബിക്ക് കലോത്സവവും, സംസ്കൃത കലോത്സവവും സമാനമായി നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മത്സരങ്ങൾക്ക് കൂടുതൽ വാശിയേറും.
English Summary: The Kerala State School Arts Festival enters its second day with a tight contest among districts.