

പാലക്കാട് എം.എൽ.എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി തള്ളി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഈ സാഹചര്യത്തിൽ ജാമ്യത്തിനായി രാഹുൽ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്. മൂന്നാമത് രജിസ്റ്റർ ചെയ്ത ബലാത്സംഗപരാതിയിലാണ് നടപടി. ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നീ കുറ്റങ്ങളാണ് പരാതിയിൽ ഉള്ളത്.
പ്രോസിക്യൂഷന്റെ വാദവും പ്രതിഭാഗവാദവും കഴിഞ്ഞ ദിവസം കോടതി കേട്ടിരുന്നു. രാഹുലിനെതിരെ പരാതികൾ നിരന്തരം ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ ഉയർന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. കൂടാതെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിൽ നേരിട്ട അവ്യക്തതയും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ജനുവരി 10ന് അർധരാത്രിയോടെ അതീവ രഹസ്യമായി രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയ പ്രത്യേക അന്വേഷണ സംഘമാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. രാഹുൽ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. മൊബൈൽ ഫോണിന്റെ പാസ് വേർഡ് നൽകാൻ വിസമ്മതിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്. അറസ്റ്റിലായ ശേഷം രാഹുൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകൾ അറസ്റ്റിന് പിന്നാലെ എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
English Summary: The Judicial FirstClass Magistrate Court in Thiruvalla has rejected the bail plea of Palakkad MLA Rahul Mankootathil.