

കൊച്ചി: യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ തെളിവെടുപ്പിനെത്തിച്ച് പ്രത്യേക അന്വേഷണ സംഘം. കഴിഞ്ഞ ദിവസമാണ് കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി പ്രതിയെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് ഉത്തരവ് വന്നത്. പരാതിക്ക് അടിസ്ഥാനമായ ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാൾ ഷൂട്ടിംഗ് ലൊക്കേഷനിൽ രഞ്ജിത്തനെയെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തെ കുറിച്ച് അറിയില്ലെന്ന് അതിക്രമം നടന്നുവെന്ന് പറയുന്ന കാരവന്റെ ഡ്രൈവർ പൊലീസിന് മൊഴി നൽകി. പരാതി വ്യാജമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രഞ്ജിത്ത്.
അന്വേഷണം ശക്തമാക്കുന്നതിൻറെ ഭാഗമായി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഷൂട്ടിങ്ങിനു വേണ്ടി ഉപയോഗിച്ച രണ്ട് കരാവാനുകളാണ് തെളിവെടുപ്പിൻറെ ഭാഗമായി കോട്ടയത്ത് നിന്നും കൊച്ചിയിലെത്തിച്ചത്. കാരവാന് അകത്തടക്കം രഞ്ജിത്തുമായി തെളിവെടുപ്പ് നടത്തും. ആരോഗ്യ പ്രശ്‍നങ്ങളുള്ളതിനാൽ പ്രതിയെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കാനാണ് പൊലീസ് നീക്കം. നാളെ വൈകുന്നേരം 4 മണി വരെയാണ് കസ്റ്റഡി സമയം. കരൾ ശസ്ത്രക്രിയയടക്കം ചെയ്തതിനാൽ പരിഗണന നൽകണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യ പ്രകാരം 24 മണിക്കൂർ ഇടവിട്ട് ആരോഗ്യ പരിശോധനയ്ക്ക് കോടതി നിർദ്ദേശിച്ചിരുന്നു.
ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. രഞ്ജിത്തിനെ കാണാനായി കാരവാനിൽ എത്തിയപ്പോൾ അദ്ദേഹം ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. അതിക്രമത്തിൽ മോചിതയാകാൻ കൗൺസിലിങ് അടക്കമുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടിവന്നുവെന്നും ഇതിന് ശേഷമാണ് പരാതിയുമായി മുന്നോട്ടുവരാൻ മാനസികമായി സാധിച്ചതെന്നും യുവനടിയുടെ പരാതിയിൽ പറയുന്നു. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയെ പൊലീസ് തൊടുപുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
English Summary: The Special Investigation Team brought arrested director Ranjith to the location for evidence collection in connection with the sexual assault complaint filed by a young actress.