

കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് സണ്ണി ജോസഫിനെ നീക്കാൻ ആലോചന. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർ സണ്ണി ജോസഫിനു എതിരാണ്. സണ്ണി ജോസഫിനെതിരെ ഹൈക്കമാൻഡിനു പരാതി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
തിരഞ്ഞെടുപ്പ് ഫലം വന്നാൽ തൊട്ടുപിന്നാലെ കെപിസിസി നേതൃത്വത്തിൽ മാറ്റം വേണമെന്നാണ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് സമയത്ത് കെപിസിസി അധ്യക്ഷനെന്ന നിലയിൽ സണ്ണി ജോസഫ് പരാജയമായിരുന്നെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ദേശീയ നേതൃത്വത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
മൂന്ന് പ്രധാന ആരോപണങ്ങളാണ് സണ്ണി ജോസഫിനെതിരെ ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിൽ കെപിസിസിക്കു വീഴ്ചയുണ്ടായിട്ടുണ്ടെന്നത് പ്രധാന ആരോപണം. മണ്ഡലങ്ങളിലേക്കുള്ള ഫണ്ട് കൃത്യമായി വിതരണം ചെയ്യാൻ സാധിക്കാത്തത് കെപിസിസി അധ്യക്ഷന്റെ വീഴ്ചയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തിരഞ്ഞെടുപ്പ് വേളയിൽ കെപിസിസി നാഥനില്ലാ കളരിയായിരുന്നെന്നും ആരോപണമുണ്ട്. പേരാവൂരിൽ സ്ഥാനാർഥിയായതിനാൽ സണ്ണി ജോസഫിനു സംസ്ഥാന കോൺഗ്രസിനെ നയിക്കാൻ സാധിച്ചില്ല. തിരഞ്ഞെടുപ്പ് സമയത്ത് സണ്ണി ജോസഫ് കെപിസിസി ഓഫീസിൽ ഇല്ലായിരുന്നു. ഇതെല്ലാം മുന്നിൽകണ്ടാണ് തിരഞ്ഞെടുപ്പ് സമയത്ത് മറ്റൊരാൾക്കു താൽക്കാലിക ചുമതല നൽകാൻ ആലോചിച്ചത്. എന്നാൽ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയില്ലെന്ന് ശാഠ്യം പിടിക്കുകയായിരുന്നു സണ്ണി ജോസഫ്. കെപിസിസി അധ്യക്ഷൻ പൂർണമായും മണ്ഡലത്തിൽ തളച്ചിടപ്പെടുകയായിരുന്നെന്നും അത് ഒഴിവാക്കേണ്ടതായിരുന്നെന്നുമാണ് വിമർശനം.
മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസത്തിനായി കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ കെപിസിസി അധ്യക്ഷൻ പുറത്തുവിട്ടതിലും അതൃപ്തിയുള്ളവരുണ്ട്. സണ്ണി ജോസഫ് കണക്ക് പുറത്തുവിട്ടതിനു പിന്നാലെ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫ് ഇത് ആയുധമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയാണ് ഫണ്ട് പിരിവിന്റെ കണക്കുകൾ പുറത്തുവിട്ടത്. ഇത് ഒഴിവാക്കേണ്ടതായിരുന്നെന്നാണ് മറ്റൊരു വിമർശനം.
പേരാവൂരിൽ സണ്ണി ജോസഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായപ്പോൾ കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല മറ്റൊരു നേതാവിനെ ഏൽപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിൽ തന്നെ ആവശ്യം ഉയർന്നിരുന്നു. താൻ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനിന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞുവരുമ്പോൾ തൽസ്ഥാനത്ത് തുടരാൻ സാധിക്കില്ലെന്ന ആശങ്കയെ തുടർന്നാണ് സണ്ണി ജോസഫ് അധ്യക്ഷസ്ഥാനം ഒഴിയാതെ മത്സരിച്ചത്.
English Summary: Senior Congress leaders, including V.D. Satheesan and Ramesh Chennithala, have reportedly approached the High Command seeking the removal of Sunny Joseph from the KPCC President post. The move follows a critical report by AICC General Secretary Deepa Das Munshi, citing failures in election fund distribution and his absence from the party headquarters during the campaign. Additionally, Joseph faces backlash for prematurely releasing relief fund figures without consulting the Opposition Leader, a move that allegedly handed a political weapon to the LDF.