

ഭൂമിയുടെ നേർക്ക് മറ്റൊരു ഛിന്നഗ്രഹം കൂടി വരുന്നു. 2026 ജെഎച്ച്2 എന്ന ഛിന്നഗ്രഹം മെയ് 18-നാണ് ഭൂമിക്ക് വളരെ അടുത്തുകൂടി കടന്നുപോകുക. ഒരു സ്‌കൂൾ ബസ്സിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തെ ഭൂമിക്ക് സമീപമെത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് കണ്ടെത്തിയത്. 2026 ജെഎച്ച്2 ഭൂമിയിൽ പതിക്കാൻ സാധ്യതയില്ലെങ്കിലും ഭൂമിക്ക് വളരെ അടുത്തുകൂടിയാണ് കടന്നുപോകുകയെന്നാണ് നാസയും മറ്റ് ബഹിരാകാശ ശാസ്ത്രജ്ഞരും നൽകുന്ന വിവരം.
ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടക്കുന്ന 'അപ്പോളോ' വിഭാഗത്തിൽപ്പെട്ട ഛിന്നഗ്രഹമാണ് 2026 ജെഎച്ച്2. അരിസോണയിലെ മൗണ്ട് ലെമ്മൺ സർവേയിലെ നിരീക്ഷണ കേന്ദ്രങ്ങളാണ് ഇതിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ഏകദേശം 16 മുതൽ 35 മീറ്റർ വരെ വ്യാസമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
ഭൂമിയിൽ നിന്ന് ഏകദേശം 90,000 കിലോമീറ്റർ അകലത്തിലൂടെയാകും ഛിന്നഗ്രഹം കടന്നുപോകുകയെന്നാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ കണക്കുകൂട്ടൽ. ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരത്തിന്റെ നാലിലൊന്ന് മാത്രമാണ്. ഈ ദൂരം ആശങ്കാജനകമായി തോന്നാമെങ്കിലും ഛിന്നഗ്രഹം സുരക്ഷിതമായി കടന്നുപോകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഇത്തരം സന്ദർഭങ്ങൾ ഭൂമിയുടെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ഛിന്നഗ്രഹങ്ങളുടെ സഞ്ചാരപഥത്തെക്കുറിച്ചും പഠിക്കാൻ ഗവേഷകർക്ക് വലിയ അവസരം നൽകുന്നു. ഇത്തരം ചെറിയ വസ്തുക്കളെ എത്രത്തോളം കൃത്യമായി മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്നുവെന്ന് പരിശോധിക്കാൻ ഈ നിരീക്ഷണം സഹായിക്കും
ഈ ഛിന്നഗ്രഹം കണ്ണുകൊണ്ട് കാണാൻ കഴിയില്ല. എന്നാൽ ഇരുട്ടുള്ള ആകാശത്ത് അത്യാധുനിക ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ഇതിനെ നിരീക്ഷിക്കാൻ സാധിക്കും. കൂടാതെ, 'വെർച്വൽ ടെലിസ്കോപ്പ് പ്രോജക്റ്റ്' പോലുള്ള സംഘടനകൾ ഇതിന്റെ തത്സമയ സംപ്രേക്ഷണം നൽകാനും സാധ്യതയുണ്ട്
English Summary: Asteroid 2026 JH2, roughly the size of a school bus, is expected to make a close but safe flyby of Earth on May 18. Scientists say it poses no impact threat, but its passage offers an important opportunity to study near-Earth object tracking and planetary defense systems.