

ഐപിഎൽ 2026 സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്ന അർജുൻ തെണ്ടുൽക്കർ, തന്റെ മുൻ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിലെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞു. 2021 മുതൽ 2025 വരെ നീണ്ട അഞ്ച് വർഷത്തെ മുംബൈ കരിയറിൽ വെറും അഞ്ച് മത്സരങ്ങളിൽ മാത്രമാണ് അർജുന് അവസരം ലഭിച്ചത്. കൂടുതൽ മത്സരങ്ങളിൽ കളിക്കാൻ താൻ ആഗ്രഹിച്ചിരുന്നതായും, എന്നാൽ അവസരങ്ങൾ പരിമിതമായിരുന്നുവെന്നും പ്രമുഖ മാധ്യമപ്രവർത്തകൻ ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ താരം വ്യക്തമാക്കി.
മികച്ച സ്വിംഗ് ബൗളിംഗ് കാഴ്ചവെച്ചിട്ടും എന്തുകൊണ്ട് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല എന്ന ചോദ്യത്തിന്, ആരും മൈതാനത്തിന് പുറത്ത് ബെഞ്ചിലിരിക്കാൻ ആഗ്രഹിക്കില്ല എന്നായിരുന്നു അർജുന്റെ മറുപടി. കഠിനാധ്വാനം തുടരുകയെന്നും ലഭിക്കുന്ന അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നുമാണ് ഒരു താരമെന്ന നിലയിൽ താൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സച്ചിൻ തെണ്ടുൽക്കറുടെ മകൻ എന്ന ലേബലിനപ്പുറം മികച്ചൊരു ഓൾറൗണ്ടറായി ടീമിൽ ഇടംപിടിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ അർജുൻ.
ഐപിഎല്ലിലെ വിവാദമായ 'ഇംപാക്ട് പ്ലെയർ' നിയമത്തോടുള്ള തന്റെ വിയോജിപ്പും അർജുൻ തെണ്ടുൽക്കർ ഈ അഭിമുഖത്തിൽ പങ്കുവെച്ചു. ക്രിക്കറ്റ് എന്നത് 11 പേർ കളിക്കേണ്ട കായിക വിനോദമാണെന്നും അന്താരാഷ്ട്ര മത്സരങ്ങളിലോ മറ്റ് പ്രധാന ലീഗുകളിലോ ഇത്തരമൊരു നിയമമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തിപരമായി താൻ ഈ നിയമത്തിന് എതിരാണെന്നും പരമ്പരാഗതമായ രീതിയിൽ 11 താരങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ക്രിക്കറ്റിൽ വേണ്ടതെന്നും അർജുൻ അഭിപ്രായപ്പെട്ടു.
പുതിയ ടീമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ 6 മുതൽ 8 വരെയുള്ള ബാറ്റിംഗ് പൊസിഷനുകളിൽ അർജുനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. ടീമിന്റെ മധ്യനിര ശക്തമാണെന്നും ടി20 ഫോർമാറ്റിൽ ഏത് ടീമിനും ആരെയും തോൽപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. പുതിയ സീസണിൽ ലഖ്‌നൗവിന് വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവ ഓൾറൗണ്ടർ. ലഖ്‌നൗവിനായി അരങ്ങേറ്റം കുറിക്കാനും ടീമിന്റെ വിജയങ്ങളിൽ പങ്കാളിയാവാനും താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: Arjun Tendulkar has revealed that he wanted more chances during his five-year stint with Mumbai Indians, where he played only five matches. Now set to join Lucknow Super Giants in IPL 2026, he is aiming to prove himself as an all-rounder and has also opposed the Impact Player rule.