

ഇന്ത്യയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് അയർലൻഡ്. കരുത്തുറ്റ പ്ലേയിങ് ഇലവനുമായി വന്ന ഇന്ത്യ അയർലൻഡിനോടു തോൽവി വഴങ്ങിയത് 34 റൺസിനാണ്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടിയപ്പോൾ ഇന്ത്യ 148 നു ഓൾഔട്ട്.
തുടക്കം പാളി ശ്രേയസ്
സൂര്യകുമാർ യാദവിന്റെ പിൻഗാമിയായി ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരം. വലിയ പ്രതീക്ഷകളോടെ ടോസിനു എത്തിയ ശ്രേയസിനു നിരാശയോടെ മുഖംകുനിക്കാനാണ് യോഗം. നായകനായ ആദ്യ മത്സരത്തിൽ കുഞ്ഞൻ ടീമിനോടു തോറ്റെന്ന നാണക്കേട് ! മാത്രമല്ല ബാറ്റിങ്ങിലും ശ്രേയസ് നിരാശപ്പെടുത്തി. ഏഴ് പന്തുകൾ നേരിട്ട ഇന്ത്യൻ നായകൻ മൂന്ന് റൺസെടുത്ത് പുറത്താകുകയായിരുന്നു.
ലോക ചാംപ്യൻമാർക്ക് അടിതെറ്റുമ്പോൾ
ഐസിസി ടി20 റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്. അയർലൻഡ് ആകട്ടെ 12-ാം സ്ഥാനത്തും. മാത്രമല്ല തുടർച്ചയായി രണ്ട് ടി20 ലോകകപ്പ് നേടിയ ഇന്ത്യ നിലവിലെ ചാംപ്യൻമാർ കൂടിയാണ്. അടുത്ത ലോകകപ്പ് കളിക്കാൻ സാധ്യതയുള്ള ഏഴോളം താരങ്ങൾ ഈ പ്ലേയിങ് ഇലവനിൽ ഉണ്ട്. എന്നിട്ടും അയർലൻഡിനോടു തോൽവി വഴങ്ങിയത് ഇന്ത്യൻ ആരാധകരെയും നിരാശപ്പെടുത്തുന്നു.
ഏറ്റവും മികച്ച ബാറ്റിങ് നിര
ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരനായ അഭിഷേക് ശർമ, രണ്ടാം സ്ഥാനക്കാരനായ ശ്രേയസ് അയ്യർ, ആറാം സ്ഥാനത്തുള്ള തിലക് വർമ, ട്വന്റി 20 ലോകകപ്പിലെ താരമായ സഞ്ജു സാംസൺ...! ഇന്ത്യയുടെ ബാറ്റിങ് നിര അതിശക്തമായിരുന്നു. 20 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 49 റൺസ് നേടിയ അഭിഷേക് ശർമയൊഴികെ എല്ലാവരും നിരാശപ്പെടുത്തി. സഞ്ജു സാംസൺ (നാല് പന്തിൽ അഞ്ച്), ഇഷാൻ കിഷൻ (അഞ്ച് പന്തിൽ ഒന്ന്), തിലക് വർമ (21 പന്തിൽ 19) എന്നിവർക്കൊന്നും പ്രതീക്ഷ കാക്കാൻ ആയില്ല.
അയർലൻഡ് ചരിത്രമെഴുതി
രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായാണ് അയർലൻഡ് ഇന്ത്യക്കെതിരെ ജയം നേടുന്നത്. ഒൻപത് ടി20 മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയിട്ടുണ്ട്. 11 തവണയും ജയം ഇന്ത്യക്കൊപ്പം ആയിരുന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലൻഡ് എന്നീ ടീമുകൾ ഒഴികെ എട്ട് ഫുൾ മെമ്പർ രാജ്യാന്തര ടീമുകളെയും തോൽപ്പിച്ചെന്ന നേട്ടവും ഇതോടെ അയർലൻഡ് സ്വന്തമാക്കി.