

ബാറ്റിങ് പൊസിഷനിൽ താഴേക്കിറങ്ങി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിലാണ് മൂന്നാം നമ്പറിലേക്ക് മാറി ഗില്ലിന്റെ പരീക്ഷണം. യശസ്വി ജയ്‌സ്വാളിനു വേണ്ടിയാണ് ഗിൽ തന്റെ ഓപ്പണിങ് സ്ഥാനം ത്യജിച്ചത്.
തന്റെ സ്വതസിദ്ധമായ ബാറ്റിങ് പൊസിഷനിൽനിന്ന് താഴേക്കിറങ്ങിയുള്ള റിസ്‌കിൽ ടീമിനായി 100 ശതമാനം നൽകാനും ഗില്ലിനു സാധിച്ചു
ജയ്‌സ്വാൾ പ്ലേയിങ് ഇലവനിലേക്ക് എത്തിയതോടെ ആരൊക്കെ ഓപ്പണർമാരാകുമെന്നതിൽ ആരാധകർക്കു സംശയമായി. രോഹിത് ശർമയെ ഓപ്പണർ സ്ഥാനത്തല്ലാതെ ഇറക്കാൻ സാധിക്കില്ല. അപ്പോൾ എല്ലാവരും കരുതിയത് ജയ്‌സ്വാളിനു വൺഡൗൺ പൊസിഷൻ നൽകുമെന്നാണ്. എന്നാൽ രോഹിത് ശർമയ്‌ക്കൊപ്പം ജയ്‌സ്വാൾ ഓപ്പൺ ചെയ്യുകയും ഗിൽ വൺഡൗണായി ഇറങ്ങുകയും ചെയ്തു.
110 പന്തുകൾ നേരിട്ട ഗിൽ 22 ഫോറും രണ്ട് സിക്‌സും സഹിതം 154 റൺസ് നേടി ഏകദിന കരിയറിലെ ഒൻപതാം സെഞ്ചുറി നേടി
വിരാട് കോലിയുടെ അഭാവത്തിൽ ആ ഉത്തരവാദിത്തം നിർവഹിക്കാൻ താനുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു ഗിൽ. തന്റെ സ്വതസിദ്ധമായ ബാറ്റിങ് പൊസിഷനിൽനിന്ന് താഴേക്കിറങ്ങിയുള്ള റിസ്‌കിൽ ടീമിനായി 100 ശതമാനം നൽകാനും ഗില്ലിനു സാധിച്ചു. 110 പന്തുകൾ നേരിട്ട ഗിൽ 22 ഫോറും രണ്ട് സിക്‌സും സഹിതം 154 റൺസ് നേടി ഏകദിന കരിയറിലെ ഒൻപതാം സെഞ്ചുറി നേടി. ക്യാപ്റ്റനായ ശേഷമുള്ള ആദ്യ സെഞ്ചുറി കൂടിയാണിത്.
സമൂഹമാധ്യമങ്ങളിലും ഗില്ലിന്റെ പൊസിഷൻ മാറ്റം ചർച്ചയായിട്ടുണ്ട്. 2027 ഏകദിന ലോകകപ്പ് രോഹിത്തും കോലിയും കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ഓപ്പണർ സ്ഥാനത്തേക്കു രോഹിത്തിനു പകരം ഒന്നിലേറെ പേർ പുറത്തുനിൽക്കുന്നുണ്ട്. എന്നാൽ ഏകദിനത്തിലെ ഏറ്റവും സുപ്രധാനമായ മൂന്നാം നമ്പറിൽ കോലിക്കു പകരം ആര്? എന്ന ചോദ്യത്തിനു അത്ര ഉറപ്പുള്ള ഉത്തരമായിട്ടില്ല. ഈ സാഹചര്യത്തിൽ സ്വയം ആ റിസ്‌ക് ഏറ്റെടുക്കാൻ ഗിൽ തയ്യാറാകുകയാണെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വിലയിരുത്തൽ.
ടെസ്റ്റിൽ ക്യാപ്റ്റനായ ശേഷം ഗിൽ തന്റെ ഓപ്പണർ സ്ഥാനം ഉപേക്ഷിച്ചിരുന്നു. വിരാട് കോലി വിരമിച്ചതോടെ കോലിയുടെ നാലാം നമ്പറിലാണ് ഗിൽ ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നത്. യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പൺ ചെയ്യാനുള്ള അവസരം തന്നേക്കാൾ മുതിർന്ന താരമായ കെ.എൽ.രാഹുലിനു വിട്ടുകൊടുക്കുകയും ചെയ്തു ഗിൽ.