2026-ലെ ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യന്‍ ഡ്രെസ്സേജ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഉയര്‍ന്നുവന്ന പ്രധാന ആരോപണം സുതാര്യമായ സെലക്ഷന്‍ ട്രയലുകള്‍ നടന്നിട്ടില്ല എന്നതാണ്. സാധാരണയായി ഇത്തരം വലിയ ടൂര്‍ണമെന്റുകള്‍ക്ക് മുൻപ് താരങ്ങളുടെ നിലവിലെ മികവ് പരിശോധിക്കാന്‍ പ്രത്യേക ട്രയലുകള്‍ നടത്താറുണ്ട്. എന്നാല്‍ ഇത്തവണ അത്തരം ഒരു പ്രക്രിയയും ഉണ്ടായില്ല. ഇതിനെക്കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് ഇക്വസ്ട്രിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഇഎഫ്‌ഐ) അഡ്-ഹോക്ക് കമ്മിറ്റി നല്‍കിയ മറുപടി കായിക ലോകത്തെ ഞെട്ടിക്കുന്നതാണ്.
ഫെഡറേഷന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും, ചില റൈഡര്‍മാര്‍ക്ക് വിദേശ യാത്രയ്ക്കുള്ള വിസ പോലുമില്ലെന്നും സമിതി അംഗമായ ലഫ്റ്റനന്റ് കേണല്‍ സന്ദീപ് ദിവാന്‍ കോടതിയില്‍ വ്യക്തമാക്കി. പണമില്ലാത്തതിനാല്‍ സെലക്ഷന്‍ ട്രയലുകള്‍ ഒഴിവാക്കി എന്നാണ് ഫെഡറേഷന്റെ വാദം.
സ്വജനപക്ഷപാതവും ചോര്‍ന്ന സ്വകാര്യ സന്ദേശങ്ങളും
ടീം തിരഞ്ഞെടുപ്പിലെ സുതാര്യത ചോദ്യം ചെയ്തുകൊണ്ട് പ്രമുഖ റൈഡര്‍മാരായ അനുഷ് അഗര്‍വാലയും സുദീപ്തി ഹജേലയുമാണ് കോടതിയെ സമീപിച്ചത്. സെലക്ഷന്‍ പട്ടിക പുറത്തുവന്നപ്പോള്‍ അര്‍ഹരായ തങ്ങളെ ഒഴിവാക്കി എന്നതായിരുന്നു ഇവരുടെ പ്രധാന പരാതി. ഈ വാദത്തിന് ബലമേകാനായി അഡ്-ഹോക്ക് കമ്മിറ്റി അധ്യക്ഷ യശോധര രാജെ സിന്ധ്യ തങ്ങള്‍ക്ക് അയച്ച സ്വകാര്യ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ താരങ്ങള്‍ കോടതിയില്‍ ഹാജരാക്കി.
ട്രയല്‍ കാലയളവില്‍ മികച്ച സ്‌കോര്‍ നേടിയപ്പോള്‍ തന്നെ സിന്ധ്യ അഭിനന്ദിച്ചിരുന്നുവെന്നും, ടീമിലേക്ക് യോഗ്യത നേടിയെന്ന് അവര്‍ സൂചിപ്പിച്ചിരുന്നുവെന്നും താരങ്ങള്‍ വാദിക്കുന്നു. എന്നാല്‍ അന്തിമ പട്ടിക വന്നപ്പോള്‍ തങ്ങള്‍ തഴയപ്പെട്ടു. ഇത് സെലക്ഷന്‍ മാനദണ്ഡങ്ങളില്‍ കൃത്രിമം നടന്നുവെന്ന സംശയത്തിന് ആക്കം കൂട്ടി. 'ആയിരം തവണ കള്ളം പറഞ്ഞാലും അത് സത്യമാകില്ല' എന്ന് പറഞ്ഞ് താരങ്ങളുടെ ആരോപണങ്ങളെ ഇഎഫ്‌ഐ പ്രതിനിധികള്‍ തള്ളിക്കളഞ്ഞെങ്കിലും, തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയത് കേസിന് പുതിയ മാനം നല്‍കി.
ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ഭരണ പ്രതിസന്ധിയും
ടീം തിരഞ്ഞെടുപ്പില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പ്രഖ്യാപിച്ച 'ക്ലോസ് 15' മാനദണ്ഡങ്ങള്‍ സെലക്ഷന്‍ വേളയില്‍ പലയിടത്തും ലംഘിക്കപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട്, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും (സായ്) ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെയും (ഐഒഎ) സഹായത്തോടെ ഒരു സ്വതന്ത്ര പരിശോധന നടത്താന്‍ മുന്നോട്ട് വന്നെങ്കിലും, അഡ്-ഹോക്ക് കമ്മിറ്റി അത് തള്ളിക്കളഞ്ഞു. ഈ നടപടിയാണ് കോടതിയെ ചൊടിപ്പിച്ചത്. 'എന്തിനാണ് നിങ്ങള്‍ ഇതൊരു ഈഗോ പ്രശ്‌നമാക്കുന്നത്? കായികരംഗത്തിന്റെ താല്‍പ്പര്യമാണോ അതോ ചില വ്യക്തികളുടെ താല്‍പ്പര്യമാണോ വലുത്?' എന്ന് ബെഞ്ച് രൂക്ഷമായി ചോദിച്ചു.
തുടരുന്ന അനിശ്ചിതത്വം
ഡല്‍ഹി ഹൈക്കോടതി ഇപ്പോള്‍ വിധി പറയാനായി കേസ് മാറ്റിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഒരു പുതിയ സെലക്ഷന്‍ ട്രയല്‍ നടത്തുക എന്നത് പ്രായോഗികമല്ലെന്ന് കോടതിക്ക് ബോധ്യമുണ്ട്. നിരവധി കുതിരകളും റൈഡര്‍മാരും വിവിധ രാജ്യങ്ങളിലായതിനാല്‍ അവര്‍ക്ക് ക്വാറന്റൈന്‍ അടക്കമുള്ള അന്താരാഷ്ട്ര കടമ്പകള്‍ മറികടക്കാന്‍ സമയമെടുക്കും. ഫെഡറേഷന്റെ ഭരണപരമായ പിടിപ്പുകേടും, സാമ്പത്തിക പ്രതിസന്ധിയും, തിരഞ്ഞെടുപ്പിലെ വിവാദങ്ങളും ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ പ്രതീക്ഷകളെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഡ്രെസ്സേജ് പോലുള്ള ഒരു ഇനത്തില്‍ മികവ് തെളിയിച്ച താരങ്ങളെ തഴയുന്നത് കായിക ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഐഒഎ സിഇഒ രഘുറാം അയ്യരോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചതോടെ, വരും ദിവസങ്ങളില്‍ സംഭവിക്കാന്‍ പോകുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് കായിക പ്രേമികള്‍.
The selection process for the 2026 Asian Games Indian Dressage team has been embroiled in controversy, centered primarily on the lack of transparent selection trials. Contrary to the standard practice of conducting rigorous trials to evaluate athletes' current form before major tournaments, no such process was held for this squad.When questioned by the court regarding this oversight, the Equestrian Federation of India’s (EFI) ad-hoc committee provided a startling justification.