

സഞ്ജു വി സാംസൺ എന്ന സൂപ്പർ താരത്തെ ചെന്നൈയ്ക്ക് വിട്ടുനൽകി രാജസ്ഥാൻ റോയൽസ് ചെയ്തത് വലിയ മണ്ടത്തരമായിരുന്നുവെന്നാണ് ടി20 ലോകകപ്പിന് പിന്നാലെ ഐപിഎൽ ലോകം വിലയിരുത്തിയത്. എന്നാൽ സഞ്ജുവിന് പകരക്കാരനായി പടനയിച്ച റിയാൻ പരാഗ് വിമർശകരെയും നിരീക്ഷകരുടെയും വായടപ്പിക്കുകയാണ്. സീസണിൽ പ്രതാപികളായ മുംബൈ ഇന്ത്യൻസിനെയും വീഴ്ത്തി ഹാട്രിക് വിജയത്തോടെ മുന്നേറുകയാണ് റോയൽസിന്റെ പടക്കുതിരകൾക്ക് ഇനി സഞ്ജു അസാന്നിധ്യം വലിയ തലവേദന സൃഷ്ടിക്കില്ല. യശ്വിസി ജെയ്സ്വാൾ, വൈഭവ് സൂര്യവംശി എന്നിവരടങ്ങുന്ന ഓപ്പണിങ് ജോഡി ഐപിഎല്ലിന്റെ അൺപ്രഡിക്ടബിൾ ചരിത്രം നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ബൗളിങ് സ്ക്വാഡിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ട്. മുംബൈ ഇന്ത്യൻസിനെ പോലെ അതിശക്തരെ വലിയ ലക്ഷ്യം എത്തിപ്പിടിക്കും മുൻപ് പ്രതിരോധിക്കാൻ ജോഫ്ര ആർച്ചറിനും സംഘത്തിനും അനായാസം സാധിക്കുന്നു.
എന്താണ് പരാഗ് ഫീൽഡിൽ കാണിക്കുന്ന മാജിക് എന്നാണ് ഇനി ഉത്തരം ലഭിക്കാനുള്ള ചോദ്യം. റയെൻ റിക്വൾട്ടൺ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹർദ്ദിക് പാണ്ഡ്യെ തുടങ്ങിയവർ അണിനിരക്കുന്ന ലോക ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടരമായ ടോപ് ഓഡറാണ് മുംബൈയുടേത്. പരാഗിന് മുന്നിൽ പ്രതിരോധിക്കാനുണ്ടായിരുന്നത് വലിയ സ്കോർ ആയിരുന്നുവെങ്കിലും മുംബൈയുടെ ചരിത്രം പരിശോധിക്കുമ്പോൾ 11 ഓവറിൽ 150 റൺസ് മഴ കാരണം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസെന്ന വലിയ സ്കോർ നേടാൻ റോയൽസിന് സാധിക്കുന്നു. പതിവ് പോലെ ജോഫ്ര എറിയുന്ന ഓപ്പണിങ് ഓവറിൽ റിക്വൾട്ടൺ ക്രീസിൽ. ആർച്ചറുടെ വേഗത റിക്വൾട്ടണെ കബളിപ്പിക്കുകയും താരം വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അപ്രതീക്ഷിത ബ്രേക്ക്ത്രൂവിന് പിന്നാലെ എത്തിയ സൂര്യകുമാർ യാദവിന് സൗത്ത് ആഫ്രിക്കൻ പേസ് ബൗളർ നാന്ദ്ര ബർഗർ അതിവേഗം തിരിച്ചയച്ചു. മൂന്നാം ഓവറിൽ രോഹിത് ശർമ്മയെ ടാർഗറ്റ് ചെയ്ത പരാഗ് ജോഫ്രാ ആർച്ചറിന് പകരം പന്ത് മൂന്നാം പേസ് ബൗളറായ സന്ദീപ് ശർമ്മയ്ക്ക് നൽകി. ഈ പരീക്ഷണം ഫലം കണ്ടു, ഹിറ്റ്മാൻ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി. ഇതോടെ മുംബൈ പൂർണമായും സമ്മർദ്ദത്തിലാവുകയും ചെയ്തു.
ഹർദ്ദിക് പാണ്ഡ്യെ, തിലക് വർമ്മ എന്നിവർ സ്പിൻ ബൗളർമാരെ കളിക്കാൻ പ്രയാസപ്പെടുമെന്ന കൃത്യം കണക്കു കൂട്ടലിൽ അഞ്ചാം ഓവർ രവി ബിഷ്ണോയിയെ കളത്തിലിറക്കുന്നു, തന്ത്രം വിജയിക്കുന്നു. ഇരുവരും ഒരേ ഓവറിൽ പുറത്തായി. കൂറ്റൻ സ്കോർ മുംബൈയ്ക്ക് മേൽ ഉയർത്തിയ സമ്മർദ്ദമാണ് വിക്കറ്റുകൾ തുടരെ നഷ്ടപ്പെടാൻ കാരണമെന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാവുന്നതാണ്. എന്നാൽ ബൗളിങ് ഓഡറിൽ വരുത്തിയ തന്ത്രപരമായ മാറ്റങ്ങളുടെ ക്രഡിറ്റ് പരാഗിന് മാത്രം അവകാശപ്പെട്ടതാണ്. സീസണിൽ സഞ്ജുവിനൊപ്പം നിൽക്കുന്ന തന്ത്രങ്ങൾ തന്റെ ആവനാഴിയിലുമുണ്ടെന്ന് ഇതോടെ പരാഗ് തെളിയിച്ചു കഴിഞ്ഞു. ഒരുപക്ഷേ ആദ്യ മത്സരങ്ങൾ തോറ്റിരുന്നെങ്കിൽ റോയൽസ് പാളയത്തിൽ ഏറ്റവും സമ്മർദ്ദത്തിലാവുന്ന താരവും പരാഗ് ആയിരുന്നേനെ! ചെന്നൈയിൽ നിന്നെത്തിയ ജഡേജയ്ക്ക് നായകസ്ഥാനം കൈമാറാതെ മാനേജ്മെന്റ് എടുത്ത തീരുമാനം ഈ ഘട്ടത്തിൽ വിജയിച്ചുവെന്ന് വേണം കരുതാൻ.
English Summary: Riyan Parag’s leadership and tactical brilliance are powering Rajasthan Royals’ winning run, proving they can succeed even without Sanju Samson.