

ഐപിഎൽ 2026-ൽ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയുടെ തന്ത്രപരമായ നീക്കം ശ്രദ്ധേയമായി. മുംബൈ ഇന്നിംഗ്‌സിന്റെ ഒമ്പതാം ഓവറിലായിരുന്നു നാടകീയമായ ഈ സംഭവം അരങ്ങേറിയത്. കുൽദീപ് യാദവ് എറിഞ്ഞ പന്തിൽ രോഹിത് സ്വീപ് ഷോട്ടിന് ശ്രമിച്ചെങ്കിലും വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈകളിൽ പന്ത് എത്തുകയായിരുന്നു. പന്ത് ബാറ്റിൽ ഉരസിയെന്ന് കരുതിയ ബൗളറും കീപ്പറും അപ്പീൽ ചെയ്തെങ്കിലും അമ്പയർ അത് നിരസിച്ചു.
എന്നാൽ ഈ സമയത്ത് താൻ ഔട്ടായെന്ന മട്ടിൽ രോഹിത് ക്രീസിൽ നിന്നും നടന്നു നീങ്ങിയത് ഡൽഹി ക്യാപിറ്റൽസ് താരങ്ങളെ ആശയക്കുഴപ്പത്തിലാക്കി. രോഹിത്തിന്റെ ഈ പ്രവർത്തി കണ്ടതോടെ പന്ത് ബാറ്റിൽ കൊണ്ടുവെന്ന് ഉറപ്പിച്ച കുൽദീപും രാഹുലും ഉടൻ തന്നെ ഡിആർഎസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ റീപ്ലേകളിൽ പന്ത് ബാറ്റിലല്ല, മറിച്ച് പാഡിലാണ് തട്ടിയതെന്ന് തെളിഞ്ഞതോടെ ഡൽഹിക്ക് നിർണ്ണായകമായ റിവ്യൂ നഷ്ടമായി. തന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് ഡൽഹി താരങ്ങളെ സമ്മർദ്ദത്തിലാക്കാനാണ് രോഹിത് ഇത്തരമൊരു 'ബ്ലഫ്' പ്രയോഗിച്ചത്.
മത്സരശേഷം ഈ സംഭവത്തെക്കുറിച്ച് രോഹിത് ശർമ്മ തന്നെ വെളിപ്പെടുത്തലുകൾ നടത്തി. കുൽദീപ് യാദവിനെ തനിക്ക് വ്യക്തിപരമായി നന്നായി അറിയാമെന്നും, ചെറിയൊരു അവസരം കിട്ടിയാൽ പോലും കുൽദീപ് ഡിആർഎസ് എടുക്കാൻ താല്പര്യപ്പെടുന്ന ആളാണെന്നും രോഹിത് പറഞ്ഞു. ആ സാഹചര്യം മുതലെടുക്കാനാണ് താൻ ഔട്ടായെന്ന ഭാവത്തിൽ നടന്നു നീങ്ങിയതെന്നും അദ്ദേഹം കൂട്ടിചേർത്തു. എങ്കിലും ഈ തന്ത്രം ടീമിന് വലിയ ഗുണം ചെയ്തില്ലെന്നും, തൊട്ടടുത്ത ഓവറിൽ തന്നെ താൻ പുറത്തായതിൽ നിരാശയുണ്ടെന്നും രോഹിത് വ്യക്തമാക്കി.
മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റുകൾക്കാണ് ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 163 റൺസ് ലക്ഷ്യം, സമീർ റിസ്‌വിയുടെ തകർപ്പൻ ബാറ്റിംഗ് മികവിൽ ഡൽഹി മറികടന്നു. 51 പന്തിൽ നിന്ന് 90 റൺസ് നേടിയ റിസ്‌വിയാണ് ഡൽഹിയുടെ വിജയം എളുപ്പമാക്കിയത്. മുംബൈ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു തുടങ്ങിയെങ്കിലും 18.1 ഓവറിൽ ഡൽഹി ലക്ഷ്യത്തിലെത്തുകയായിരുന്നു.
English Summary: Rohit Sharma tried to trick Kuldeep Yadav into taking a DRS review during the IPL 2026 match between Mumbai Indians and Delhi Capitals. Although Delhi wasted the review, Mumbai eventually lost the match by six wickets.