

2026 ഫിഫ ലോകകപ്പിൽ 17 ദിവസം കഴിഞ്ഞപ്പോൾ മൂന്ന് ഗ്രൂപ്പ് ഘട്ടങ്ങളും അവസാനിച്ച് 72 മത്സരങ്ങൾ പിന്നിട്ടു. 48 ടീമുകൾ മത്സരിച്ചതിൽ ഇതുവരെ 12 ടീമുകൾ നോക്ക് ഔട്ടിലേക്ക് പ്രവേശിക്കാനാതെ ലോകകപ്പിൽനിന്ന് പുറത്തായി. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന റൗണ്ട് ഔഫ് 32 മത്സരങ്ങളുടെ അവസാനത്തിൽ അടുത്ത ശനിയാഴ്ച്ചയോടുകൂടി ഇത് 16 ടീമുകളായി ചുരുങ്ങും.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുത്ത ടൂർണമെന്റായതിനാൽ റെക്കോർഡ് കണക്കുകളോടെയാണ് ആദ്യഘട്ടം പൂർത്തിയായത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്നായിരുന്നു സെൽഫ് ഗോളുകളുടെ കുത്തൊഴുക്ക്. ആകെ 12 സെൽഫ് ഗോളുകളാണ് പിറന്നത്. 2018 ലോകകപ്പിൽ ഇത് ആകെ 12 ആയിരുന്നു. വമ്പൻ ടീമുകളും താരങ്ങളും സമ്മർദം സൃഷ്ടിച്ചതും ചെറിയ ടീമുകളുടെ പ്രതിരോധ പിഴവുകളും ഗോൾകീപ്പർമാരുടെ അബദ്ധങ്ങളും ചേർന്നാണ് ഇത്രയും സെൽഫ് ഗോളുകൾ പിറന്നതെന്നാണ് വിലയിരുത്തൽ.
ഈ ലോകകപ്പിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് പകരക്കാരായി ഇറങ്ങിയ താരങ്ങളാണ്. ബെഞ്ചിൽ നിന്ന് എത്തിയ താരങ്ങൾ ആകെ 37 ഗോളുകൾ നേടി. 1970 മുതൽ സബ്സ്റ്റിറ്റ്യൂട്ട് സംവിധാനം നിലവിൽ വന്നശേഷം ഒരു ലോകകപ്പിൽ ഇത്രയും ഗോളുകൾ പിറക്കുന്നത് ആദ്യമായാണ്. ഇതിൽ 13 ഗോളുകൾ ടീമുകളുടെ മത്സരഫലംതന്നെ മാറ്റിമറിക്കുന്നതായിരുന്നു. സമനിലയെ വിജയമാക്കിയതും തോൽവിയിൽനിന്നിരുന്ന ടീമുകളെ മികച്ച കംബാക്കുകളാക്കുയും ചെയ്ത ഗോളുകളായിരുന്നു ഇവ. ജർമ്മനിക്കായി ഐവറി കോസ്റ്റിനെതിരെ പകരക്കാരനായി ഇറങ്ങിയ ഡെനിസ് ഉണ്ടാവ് രണ്ട് ഗോളുകൾ നേടി മത്സരത്തിന്റെ ഗതി പൂർണമായും മാറ്റിയത് ഒരു ഉദാഹരണമാണ്.
2026 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം റെക്കോർഡ് ഗോളുകളും അട്ടിമറികളും മാത്രമല്ല, അപൂർവമായ വ്യക്തിഗത പിഴവുകളാലും ശ്രദ്ധേയമായി. 72 മത്സരങ്ങളിൽ എതിർടീമിന് നേരിട്ട് ഷോട്ടിന് വഴിയൊരുക്കിയ 157 പിഴവുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലേതിന്റെ ആകെ കണക്കിനേക്കാൾ കൂടുതലാണിത്. ഒരു മത്സരത്തിൽ ശരാശരി രണ്ട് പിഴവിലധികമെന്ന നിരക്ക് 2022 ഖത്തർ ലോകകപ്പിനെ അപേക്ഷിച്ച് ഏകദേശം നാലിരട്ടിയാണ്. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽതന്നെ ദക്ഷിണാഫ്രിക്കയുടെ സ്പെഫെലോ സിതോലെയുടെ പിഴവ് മെക്സിക്കോയ്ക്ക് ഗോൾ സമ്മാനിച്ചു. പിന്നീട് ടുണീഷ്യയുടെ എലിയസ് സ്കിരിയും ഇറാഖിന്റെ രണ്ട് ഗോൾകീപ്പർമാരും ഉൾപ്പെടെ നിരവധി താരങ്ങളുടെ അബദ്ധങ്ങൾ എതിരാളികൾ ഗോളാക്കി മാറ്റി.
48 ടീമുകളുള്ള പുതിയ ലോകകപ്പ് ഫോർമാറ്റും ഈ പ്രവണതയ്ക്ക് കാരണമായെന്നാണ് വിലയിരുത്തൽ. ഫിഫ റാങ്കിങ്ങിൽ വലിയ അന്തരമുള്ള ടീമുകൾ ഏറ്റുമുട്ടിയ മത്സരങ്ങൾ വർധിച്ചതോടെ ചെറിയ ടീമുകൾ പന്ത് കൈവശംവെച്ച് ആക്രമണം കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും ചെറിയ പിഴവുകൾ പോലും ലോകോത്തര മുന്നേറ്റനിര നിർദാക്ഷിണ്യമായി ശിക്ഷിച്ചു. ടുണീഷ്യ, ഹെയ്തി, ഇറാഖ് എന്നീ ടീമുകളാണ് ഏറ്റവും കൂടുതൽ ഗോൾ വഴിവെച്ച പിഴവുകൾ വരുത്തിയത്. വിക്ടർ ഗ്യോക്കറസ്, എർലിങ് ഹാലൻഡ്, കിലിയൻ എംബാപ്പെ തുടങ്ങിയ സൂപ്പർതാരങ്ങൾ ഈ അവസരങ്ങൾ പരമാവധി മുതലാക്കി.
ആക്രമണശൈലിയിലും വ്യക്തമായ മാറ്റമാണ് ഇത്തവണ കാണാനായത്. മധ്യഭാഗം അടച്ചുപൂട്ടുന്ന പ്രതിരോധങ്ങളെ മറികടക്കാൻ ടീമുകൾ കൂടുതൽ വിങ്ങുകളെ ആശ്രയിച്ചു. 2022 ലോകകപ്പിൽ അവസാന മൂന്നിലേക്കുള്ള പ്രവേശനങ്ങളിൽ 16 ശതമാനം മാത്രമാണ് മധ്യഭാഗത്തിലൂടെ ഉണ്ടായിരുന്നത്. ഇത്തവണയും ആ കണക്കിൽ കാര്യമായ മാറ്റമില്ല. പോർച്ചുഗലാണ് ഇതിന്റെ മികച്ച ഉദാഹരണം. ഇടതുവിങ്ങിലൂടെ നൂണോ മെൻഡസിന്റെയും വലതുവിങ്ങിലൂടെ ജോവോ കാൻസലോയുടെയും മുന്നേറ്റങ്ങൾ ടീമിന്റെ പ്രധാന ആക്രമണായുധമായി. പെഡ്രോ നെറ്റോയും ഫ്രാൻസിസ്കോ കോൺസെയ്‌സാവോയും വിങ്ങുകളിലൂടെ പ്രതിരോധം കീറിമുറിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഓസ്ട്രേലിയയും പരാഗ്വേയും തമ്മിലുള്ള ഗോൾരഹിത സമനിലയിൽ പോലും ഓസ്ട്രേലിയയുടെ ആക്രമണങ്ങളിൽ ഏകദേശം പകുതിയും ഒരു വശത്തുകൂടെയായിരുന്നു. വിങ്-ബാക്ക് ജോർദാൻ ബോസിനെ പരമാവധി ഉപയോഗപ്പെടുത്താനുള്ള തന്ത്രമാണ് അവർ സ്വീകരിച്ചത്.