

ലോകകപ്പില്‍ ഫ്രാന്‍സിന്റെ ജൈത്രയാത്ര തുടരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയുടെ കടുത്ത പ്രതിരോധം തകര്‍ത്ത് ഫ്രാന്‍സ് തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ബോസ്റ്റണില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ദിദിയര്‍ ദെഷാംപ്‌സിന്റെ പട മൊറോക്കോയെ കീഴടക്കിയത്. നായകന്‍ കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബെലെ എന്നിവരാണ് ഫ്രാന്‍സിനായി വലകുലുക്കിയത്.
മൊറോക്കന്‍ പ്രതിരോധം തകര്‍ത്ത് ഫ്രാന്‍സ്
മത്സരത്തിന്റെ ആദ്യ പകുതിയില്‍ മൊറോക്കോ ഫ്രാന്‍സിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ എടുത്ത പെനാല്‍റ്റി ഉള്‍പ്പെടെ തടുത്തിട്ട് മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബോനോ ഒരു കോട്ടപോലെ നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കളിമാറ്റിയ ഫ്രാന്‍സ് തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തു. മത്സരത്തിന്റെ അറുപതാം മിനിറ്റിലായിരുന്നു ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ പിറന്നത്. ബോക്‌സിന് പുറത്തുനിന്ന് എംബാപ്പെ തൊടുത്ത മനോഹരമായ ഒരു ഷോട്ട് മൊറോക്കന്‍ ഗോള്‍കീപ്പര്‍ ബോനോയെ മറികടന്ന് വലയില്‍ ചെന്നുതറച്ചു. ഈ ഗോളിന്റെ ഞെട്ടല്‍ മാറും മുന്‍പ് 66-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബെലെയിലൂടെ ഫ്രാന്‍സ് തങ്ങളുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എംബാപ്പെയുടെ തന്ത്രപരമായ നീക്കമാണ് ഡെംബെലെയ്ക്ക് ഗോള്‍ നേടാന്‍ വഴിതുറന്നത്.
മത്സരത്തില്‍ ഫ്രാന്‍സ് പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയിരുന്നു. ലൂക്കാസ് ഡിഗ്‌നെയുടെ ഒരു ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചതുള്‍പ്പെടെ ഇരുപതോളം ഗോള്‍ശ്രമങ്ങളാണ് ഫ്രാന്‍സ് നടത്തിയത്. മറുവശത്ത് 83-ാം മിനിറ്റില്‍ അസ്സെദിന്‍ ഔനാഹി എടുത്ത ഒരു ഷോട്ട് മാത്രമാണ് ഫ്രഞ്ച് ഗോള്‍കീപ്പര്‍ മൈക്ക് മൈഗ് നാന്‍ അല്പമെങ്കിലും അധ്വാനം നല്‍കിയത്. മത്സരത്തിന്റെ 77-ാം മിനിറ്റില്‍ എംബാപ്പെ കളം വിട്ടത് ഫ്രഞ്ച് ആരാധകരില്‍ ചെറിയ ആശങ്കയുണ്ടാക്കി. എന്നാല്‍, യാതൊരുവിധ ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കാതെ, ഗാലറിയിലെ ജനക്കൂട്ടത്തെ ഇരു കൈകളും ഉയര്‍ത്തി അഭിവാദ്യം ചെയ്തുകൊണ്ടാണ് നായകന്‍ ബെഞ്ചിലേക്ക് നടന്നുനീങ്ങിയത്.
എംബാപ്പെ വിചാരിക്കുമ്പോൾ തീരുന്ന കളി
മൈക്കൽ ഒലീസിന്റെ മനോഹരമായ ഒരു ത്രൂ ബോൾ തടയാനുള്ള ശ്രമത്തിനിടെ മൊറോക്കൻ താരം നുസൈർ മസ്റൗയി നടത്തിയ ഫൗളാണ് ഫ്രാൻസിന് പെനാൽറ്റി സമ്മാനിച്ചത്. മത്സരത്തിൽ എംബാപ്പെയ്ക്ക് ലഭിച്ച ഏറ്റവും വലിയ സുവർണ്ണാവസരമായിരുന്നു അത്. അർജന്റീനക്കാരനായ റഫറി ഫാകുണ്ടോ ടെല്ലോ വാർ പരിശോധനയ്ക്കായി സമയം എടുത്തതോടെ മൂന്ന് മിനിറ്റിലധികം നേരമാണ് ആ പെനാൽറ്റി കിക്ക് എടുക്കാൻ കത്തിരിക്കേണ്ടി വന്നത്. ഒടുവിൽ എംബാപ്പെയുടെ ദുർബലമായ ആ പെനാൽറ്റി കിക്ക് മൊറോക്കൻ ഗോൾകീപ്പർ മനോഹരമായി തടുത്തിട്ടു.
എന്നാൽ തൊട്ടടുത്ത നിമിഷത്തിൽ, ലോകത്തെ ഏറ്റവും വലിയ വേദികൾ എന്തുകൊണ്ടാണ് തനിക്ക് മാത്രം അവകാശപ്പെട്ടതാകുന്നത് എന്ന് എംബാപ്പെ എല്ലാവരെയും ഓർമ്മിപ്പിച്ചു. പെനാൽറ്റി ബോക്സിന് തൊട്ടുപുറത്തുനിന്ന് ലഭിച്ച പന്തുമായി വലതുപൂട്ട് തുറന്ന് എംബാപ്പെ തൊടുത്ത ആ മനോഹരമായ കേളിംഗ് ഷോട്ട് ബോനോയെയും മറികടന്ന് പോസ്റ്റിലേക്ക് തുളച്ചുകയറി. അതുവരെ ഫ്രാൻസിനെ അങ്ങേയറ്റം നിരാശപ്പെടുത്തിയ മൊറോക്കൻ ഗോൾകീപ്പർക്ക് ഇത്തവണ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ആറ് മിനിറ്റുകൾക്ക് ശേഷം എംബാപ്പെ വീണ്ടും കളം നിറഞ്ഞു. ഇടതുവിങ്ങിലൂടെ അദ്ദേഹം നടത്തിയ തന്ത്രപരമായ മുന്നേറ്റം മൊറോക്കൻ പ്രതിരോധ നിരയെ ശരിക്കും വിറപ്പിച്ചു. ഇതോടെ തുറന്നുകിട്ടിയ ഒഴിവിലേക്ക് പന്തുമായി കുതിച്ച ഉസ്മാൻ ഡെംബെലെ ഫ്രാൻസിന്റെ രണ്ടാം ഗോളും വലയിലാക്കി.
എംബാപ്പെയ്ക്ക് പകരം ജീൻ-ഫിലിപ്പ് മാറ്റെറ്റ കളത്തിലിറങ്ങിയതോടെ ദിദിയർ ദെഷാംപ്സിന്റെ സംഘം തങ്ങളുടെ കളിശൈലി അനായാസം മാറ്റിമറിച്ചു. അതുവരെ എംബാപ്പെയുടെ നീക്കങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഫ്രാൻസിന്റെ ആക്രമണമെങ്കിൽ, മാറ്റെറ്റ മുന്നേറ്റനിരയിലേക്ക് വന്നതോടെ അവർ കളി കൂടുതൽ വിങ്ങുകളിലേക്ക് വ്യാപിപ്പിക്കുകയും ബോക്സിലേക്ക് വേഗത്തിൽ ക്രോസുകൾ എത്തിക്കാൻ തുടങ്ങുകയും ചെയ്തു. പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർക്കോള കളിക്ക് പുതിയ വേഗത നൽകി. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയിട്ടും ഔറേലിയൻ ചൗവാമേനിയെ റിസർവ് ബെഞ്ചിൽ ഇരുത്താൻ സാധിച്ചു എന്നത് ഫ്രാൻസിന്റെ ബെഞ്ച് കരുത്ത് വ്യക്തമാക്കുന്നു.
പോരാട്ടവീര്യം കാട്ടി മൊറോക്കോ
ഒരു ഭൂഖണ്ഡത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും ചുമലിലേറ്റിയാണ് മൊറോക്കോ വീണ്ടും ലോകകപ്പ് കളിക്കാന്‍ എത്തിയത്. കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന ചരിത്രം കുറിച്ച മൊറോക്കോ, ഇത്തവണയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നെതര്‍ലന്‍ഡ്‌സിനെയും കാനഡയെയും അട്ടിമറിച്ചാണ് അവര്‍ ക്വാര്‍ട്ടറിലെത്തിയത്. മത്സരത്തിലുടനീളം പലപ്പോഴും മൊറോക്കന്‍ പ്രതിരോധത്തെ അത്ര എളുപ്പത്തില്‍ കീഴ്‌പ്പെടുത്താന്‍ ഫ്രാന്‍സിന് കഴിഞ്ഞിരുന്നില്ല.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ അസ്സെദിന്‍ ഔനാഹി കളി നിയന്ത്രിക്കാന്‍ തുടങ്ങി, ഒപ്പം അഷ്‌റഫ് ഹക്കിമി വലതുവിങ്ങിലൂടെ എപ്പോഴൊക്കെ സ്ഥലം കിട്ടിയോ അപ്പോഴൊക്കെ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടുമിരുന്നു. മൈതാനത്ത് മികച്ച നീക്കങ്ങള്‍ നടത്തി ബ്രാഹിം ഡയസും കൂടെനിന്നു. രണ്ടാം പകുതിയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മൊറോക്കോ കളിച്ചത്. എന്നാല്‍ ഫ്രഞ്ച് പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്കായില്ല. പരിക്കേറ്റ് പുറത്തിരുന്ന തങ്ങളുടെ പ്രധാന സ്‌ട്രൈക്കറായ ബയേണ്‍ മ്യൂണിക്കിന്റെ അഭാവം മൊറോക്കോയ്ക്ക് തിരിച്ചടിയായി. മികച്ച മുന്നേറ്റങ്ങളെ ലക്ഷ്യത്തിലെത്തിക്കാന്‍ ശേഷിയുള്ള ഒരു കളിക്കാരനില്ലാത്ത കുറവുണ്ടായിരുന്നു മൊറോക്കയ്ക്ക്.
റെക്കോര്‍ഡുകള്‍ തകര്‍ത്ത് എംബാപ്പെ
ഈ മത്സരത്തിലെ ഗോളോടെ ടൂര്‍ണമെന്റില്‍ എട്ട് ഗോളുകള്‍ തികച്ച എംബാപ്പെ, ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ലയണല്‍ മെസിക്കൊപ്പമെത്തി. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയാകാനിരിക്കെ എർലിംഗ് ഹാലണ്ടും ഹാരി കെയ്നും തൊട്ടുപിന്നാലെയുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് എംബാപ്പെ സ്വന്തം പേരിൽ കൂട്ടിച്ചേർത്തു. ടൂർണമെന്റിന്റെ തുടക്കത്തിൽ ജസ്റ്റ് ഫോണ്ടെയ്ന്റെ റെക്കോർഡ് മറികടന്ന അദ്ദേഹം 20 ഗോളുകള്‍ നേടുന്ന ആദ്യ ഫ്രഞ്ച് താരമായി. 1966-ന് ശേഷം രണ്ട് വ്യത്യസ്ത ലോകകപ്പുകളില്‍ എട്ടോ അതിലധികമോ ഗോളുകള്‍ നേടുന്ന ആദ്യ കളിക്കാരനാണ് എംബാപ്പെ. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളില്‍ പങ്കാളിയായ രണ്ടാമത്തെ താരം (മെസിക്ക് പിന്നില്‍) എന്ന ബഹുമതിയും ഇനി എംബാപ്പെയ്ക്ക് സ്വന്തം.
2018-ല്‍ ചാമ്പ്യന്മാരും 2022-ല്‍ റണ്ണേഴ്‌സ് അപ്പുമായ ഫ്രാന്‍സ്, നിലവിലെ ഫോമില്‍ ഈ ലോകകപ്പിലെ ഏറ്റവും ശക്തരായ ടീമായി മാറിക്കഴിഞ്ഞു. ചൊവ്വാഴ്ച ആര്‍ലിങ്ടണില്‍ നടക്കുന്ന സെമി ഫൈനലില്‍ സ്‌പെയിന്‍ അല്ലെങ്കില്‍ ബെല്‍ജിയം ടീമുകളില്‍ ഒന്നിനെയാകും ഫ്രാന്‍സ് നേരിടുക.
France booked their place in the FIFA World Cup semi-finals for the third consecutive tournament after defeating Morocco 2-0 in the quarter-finals. Captain Kylian Mbappe and Ousmane Dembele scored in the second half to break Morocco's resilient defense. Despite a brilliant performance from Moroccan goalkeeper Yassine Bounou and a spirited display from the African side, France dominated the match with numerous goal-scoring opportunities. Mbappe also reached several personal milestones, including 20 World Cup goals for France and joining Lionel Messi on eight goals in the tournament's Golden Boot race. France will now face either Spain or Belgium in the semi-finals.