ബഹിരാകാശ യുദ്ധത്തിനുള്ള തയ്യാറെടുപ്പോ? ഭ്രമണപഥത്തില്‍ അജ്ഞാത വസ്തു നിക്ഷേപിച്ച് ചൈന; ആശങ്കയില്‍ രാജ്യങ്ങള്‍

ഷെന്‍ലോങ്, പുനരുപയോഗിക്കാവുന്ന ഒരു അത്യാധുനിക സ്‌പേസ് പ്ലെയിനാണ്. റോക്കറ്റിന് മുകളില്‍ ഘടിപ്പിച്ച് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ഈ പേടകം, ദൗത്യം പൂര്‍ത്തിയാക്കി ഒരു സാധാരണ വിമാനത്തെപ്പോലെ റണ്‍വേയില്‍ വന്നിറങ്ങാന്‍ പ്രാപ്തമാണ്
ബഹിരാകാശ യുദ്ധത്തിനുള്ള തയ്യാറെടുപ്പോ? ഭ്രമണപഥത്തില്‍ അജ്ഞാത വസ്തു നിക്ഷേപിച്ച് ചൈന; ആശങ്കയില്‍ രാജ്യങ്ങള്‍
Published on

ചൈനയുടെ അതീവ രഹസ്യ ബഹിരാകാശ പേടകമായ 'ഷെന്‍ലോങ്' (Shenlong) ഭ്രമണപഥത്തില്‍ വെച്ച് നിഗൂഢമായ ഒരു അജ്ഞാത വസ്തു പുറത്തുവിട്ടതായി സ്വകാര്യ ബഹിരാകാശ നിരീക്ഷണ ഏജന്‍സിയായ 'ലിയോലാബ്‌സ്' (LeoLabs) വെളിപ്പെടുത്തി. ചൈനയുടെ ബഹിരാകാശ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിക്കുന്ന യുഎസ് ബഹിരാകാശ സേന ഈ നിഗൂഢ വസ്തുവിനെ തങ്ങളുടെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2026 ഫെബ്രുവരി ആറിനാണ് ഷെന്‍ലോങ് അതിന്റെ നാലാമത്തെ ദൗത്യത്തിനായി ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് ലോങ് മാര്‍ച്ച് 2എഫ് റോക്കറ്റിലേറി കുതിച്ചുയര്‍ന്നത്. മുന്‍ ദൗത്യങ്ങളെപ്പോലെ തന്നെ, ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങളും ചൈന പരസ്യപ്പെടുത്തിയിരുന്നില്ല. എന്നാല്‍, അജ്ഞാതമായ ഒരു വസ്തുവിനെ ഭ്രമണപഥത്തില്‍ എത്തിക്കല്‍ ആയിരുന്നു ഷെന്‍ലോങ്ങിന്റെ പുതിയ ദൗത്യമെന്നാണ് ലിയോലാബ്‌സ് നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്.

ട്രാക്കര്‍ റഡാറില്‍ പതിഞ്ഞ നിഗൂഢത

ജൂണ്‍ 22-ന് പസഫിക് സമയപ്രകാരം പുലര്‍ച്ചെയാണ് ലിയോലാബ്‌സിന്റെ ന്യൂസിലന്‍ഡിലുള്ള ട്രാക്കര്‍ റഡാര്‍ ഈ അജ്ഞാത വസ്തുവിനെ ആദ്യമായി കണ്ടെത്തുന്നത്. അന്താരാഷ്ട്ര ബഹിരാകാശ കാറ്റലോഗുകളില്‍ ഉള്ള ഒരു വസ്തുവുമായി പോലും ഇതിന് സാമ്യമില്ലായിരുന്നു. 'ഞങ്ങളുടെ ആഗോള ശൃംഖലയിലുടനീളമുള്ള നിരീക്ഷണങ്ങള്‍ക്കും 'ലിയോലാബ്‌സ് ഡെല്‍റ്റ' വഴിയുള്ള വിശകലനങ്ങള്‍ക്കും ശേഷം, ഈ അജ്ഞാത വസ്തു ചൈനീസ് സ്‌പേസ് പ്ലെയിനില്‍ നിന്ന് തന്നെയാണ് പുറത്തുവിട്ടതെന്ന് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ ദൗത്യങ്ങളില്‍ ഈ സ്‌പേസ് പ്ലെയിന്‍ നടത്തിയ ഉപഗ്രഹ വിന്യാസങ്ങള്‍ക്ക് സമാനമാണ് ഈ പ്രവര്‍ത്തനവും', ലിയോലാബ്‌സ് എക്‌സില്‍ കുറിച്ചു. പ്രശസ്ത ബഹിരാകാശ നിരീക്ഷകനായ ജോനാഥന്‍ മക്ഡവലും ഈ കണ്ടെത്തല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബഹിരാകാശ യുദ്ധത്തിനുള്ള തയ്യാറെടുപ്പോ? ഭ്രമണപഥത്തില്‍ അജ്ഞാത വസ്തു നിക്ഷേപിച്ച് ചൈന; ആശങ്കയില്‍ രാജ്യങ്ങള്‍
60 ദിവസത്തെ ഉപരോധ ഇളവും ചൈനയും: ഇറാന്‍ എണ്ണയോട് ഇന്ത്യ അകലം പാലിക്കുമോ? കാരണങ്ങള്‍ ഇതാ

എന്താണ് 'ഷെന്‍ലോങ്' അഥവാ ഡിവൈന്‍ ഡ്രാഗണ്‍?

'ഡിവൈന്‍ ഡ്രാഗണ്‍' (Divine Dragon) എന്നറിയപ്പെടുന്ന ഷെന്‍ലോങ്, പുനരുപയോഗിക്കാവുന്ന ഒരു അത്യാധുനിക സ്‌പേസ് പ്ലെയിനാണ്. റോക്കറ്റിന് മുകളില്‍ ഘടിപ്പിച്ച് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ഈ പേടകം, ദൗത്യം പൂര്‍ത്തിയാക്കി ഒരു സാധാരണ വിമാനത്തെപ്പോലെ റണ്‍വേയില്‍ വന്നിറങ്ങാന്‍ പ്രാപ്തമാണ്. അമേരിക്കന്‍ ബഹിരാകാശ സേനയുടെ രഹസ്യ പേടകമായ X-37B പേടകത്തിന് സമാനമോ നാസയുടെ വിഖ്യാതമായ ബഹിരാകാശ ഷട്ടിലിന് സമാനമോ ആണ് ഇതിന്റെയും രൂപകല്‍പ്പന എന്ന് കരുതപ്പെടുന്നു. ചൈന തങ്ങളുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ ഷെന്‍ലോങ്ങിന്റെ കൃത്യമായ ചിത്രങ്ങളോ സാങ്കേതിക വിവരങ്ങളോ ലഭ്യമല്ല. അത്യാധുനിക ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് എടുത്ത ചില ദൂരദര്‍ശിനി ചിത്രങ്ങള്‍ മാത്രമാണ് നിലവില്‍ ശാസ്ത്രലോകത്തിന്റെ കൈവശമുള്ളത്. ടെലിസ്‌കോപ്പ് ചിത്രങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍, ഷെന്‍ലോങ്ങില്‍ നിന്ന് സോളാര്‍ പാനലുകള്‍ പുറത്തേക്ക് നീളുന്നതായും നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത് ആദ്യ സംഭവമല്ല

ഭ്രമണപഥത്തില്‍ വെച്ച് ഷെന്‍ലോങ് ഇത്തരത്തില്‍ വസ്തുക്കള്‍ പുറത്തുവിടുന്നത് ആദ്യമായല്ല. 2024 ജൂണില്‍ നടന്ന മുന്‍ ദൗത്യത്തില്‍ ഈ സ്‌പേസ് പ്ലെയിന്‍ അജ്ഞാത വസ്തു പുറന്തള്ളിയതായി നിരീക്ഷകര്‍ കണ്ടെത്തിയിരുന്നു. ഒരു ചെറിയ ഉപഗ്രഹം അല്ലെങ്കില്‍ ആവശ്യമില്ലാത്ത ഹാര്‍ഡ്വെയര്‍ ഭാഗം എന്നിവയില്‍ ഏതെങ്കിലും ഒന്നാണ് പുറന്തള്ളിയത് എന്നാണ് സംശയം. ഇതിന് ആറ് മാസം മുമ്പ് ഒരേസമയം ആറ് വസ്തുക്കള്‍ പുറന്തള്ളിയതായി വാര്‍ത്തകള്‍ വന്നെങ്കിലും അവ വിക്ഷേപണ സമയത്ത് അവശേഷിച്ച റോക്കറ്റ് അവശിഷ്ടങ്ങള്‍ മാത്രമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ബഹിരാകാശ യുദ്ധത്തിനുള്ള ഒരുക്കമോ?

മുന്‍ ദൗത്യങ്ങളില്‍ ഷെന്‍ലോങ് 'റെന്‍ഡേവൂ ആന്‍ഡ് പ്രോക്‌സിമിറ്റി ഓപ്പറേഷന്‍സ്' (ആര്‍പിഒ) എന്ന് വിളിക്കപ്പെടുന്ന സങ്കീര്‍ണ്ണമായ പരീക്ഷണങ്ങള്‍ നടത്തിയതായി 'സ്‌പേസ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹിരാകാശത്തെ മറ്റ് ഉപഗ്രഹങ്ങള്‍ക്കോ വസ്തുക്കള്‍ക്കോ തൊട്ടടുത്തേക്ക് പേടകത്തെ നിയന്ത്രിച്ചു നീക്കാനുള്ള ശേഷിയാണിത്. മറ്റ് ഉപഗ്രഹങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനോ ഇന്ധനം നിറയ്ക്കുന്നതിനോ ആര്‍പിഒ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ മറ്റൊരു തന്ത്രമുണ്ടെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഭയപ്പെടുന്നത്. ഭാവിയില്‍ ഒരു ബഹിരാകാശ യുദ്ധമുണ്ടായാല്‍ ശത്രുരാജ്യങ്ങളുടെ ആശയവിനിമയ-പ്രതിരോധ ഉപഗ്രഹങ്ങളെ തകര്‍ക്കാനോ അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനോ വേണ്ടിയാണ് ചൈനയും റഷ്യയും ഇത്തരം ശേഷികള്‍ വികസിപ്പിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

ബഹിരാകാശ യുദ്ധത്തിനുള്ള തയ്യാറെടുപ്പോ? ഭ്രമണപഥത്തില്‍ അജ്ഞാത വസ്തു നിക്ഷേപിച്ച് ചൈന; ആശങ്കയില്‍ രാജ്യങ്ങള്‍
അടിത്തട്ടില്‍ പട്ടിണി, രേഖകളില്‍ വന്‍ കുതിപ്പ്! അട്ടിമറിക്കപ്പെടുന്ന ഗ്രാമീണ വേതന കണക്കുകള്‍

കഴിഞ്ഞ മെയ് മാസത്തില്‍ രണ്ട് റഷ്യന്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ പരസ്പരം വെറും 10 അടി (3 മീറ്റര്‍) ദൂരത്തില്‍ അടുത്തുവന്നത് വലിയ വിവാദമായിരുന്നു. ചൈനക്കും റഷ്യക്കും പുറമെ അമേരിക്കയും സമാനമായ പ്രതിരോധ ആര്‍പിഒ സംവിധാനങ്ങള്‍ രഹസ്യമായി വികസിപ്പിക്കുന്നുണ്ട്. ചൈന ഇപ്പോള്‍ വിക്ഷേപിച്ച നിഗൂഢ വസ്തു ഒരു ചാര ഉപഗ്രഹമാണോ അതോ മറ്റ് ഉപഗ്രഹങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനമാണോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് ലിയോലാബ്‌സ് അറിയിച്ചിരിക്കുന്നത്.

Summary

China's highly secretive spaceplane Shenlong (Divine Dragon) has reportedly released an unidentified object into orbit, according to private space-tracking company LeoLabs. The object was first detected on June 22 by LeoLabs' radar network in New Zealand and did not match any known object in international space catalogs.

Madism Digital
madismdigital.com