ആണി

സച്ചിദാനന്ദന്‍
സച്ചിദാനന്ദന്‍
Published on

യേശുവിനെ ക്രൂശിച്ചുകഴിഞ്ഞു

ബാക്കി വന്ന ആണിയാണ് ഞാന്‍.

തിരുരക്തം ഏറ്റുവാങ്ങാന്‍ ഭാഗ്യമില്ലാതെ

തുരുമ്പുപിടിച്ചു തുടങ്ങിയ ഒരാണി.

അവയില്‍ ഒന്നായിരുന്നെങ്കില്‍

ഞാന്‍ സ്വര്‍ഗ്ഗത്തിലെത്തി ആ വാതിലിനെ  

പാപികള്‍ കടക്കാതെ ഉറപ്പിച്ചുനിര്‍ത്തുന്ന

ഒരാണിയായി മാറുമായിരുന്നു.

ഇനി എന്റെ അവസാനം ചെകുത്താനെ

ഒഴിപ്പിക്കാനുള്ള പലകയില്‍ ആയേക്കാം

അവനോടൊപ്പം നരകത്തിലെത്തി

അവിടെ പുണ്യവാന്മാരെ തടയുന്ന

വാതിലിന്റെ ഒരാണിയായേക്കാം ഞാന്‍.

 

ഒന്നാലോചിച്ചാല്‍ രണ്ടും ഒരേ ധര്‍മ്മം:

ലോകത്തെ ഒരുകൂട്ടര്‍ക്ക് മാത്രം

വിട്ടുകൊടുക്കാതിരിക്കുക.

പുണ്യവാന്മാര്‍ വരിച്ച ദുഖങ്ങളും 

പാപികള്‍ തേടിയ സുഖങ്ങളുമില്ലാതെ

ഭൂമി എന്ത് വിരസമായിരുന്നേനെ!

എനിക്ക് ഈ ഭൂമിയിലെ ഒരാണി

ആയിരുന്നാല്‍ മതി:

ആശാരിച്ചെറുക്കന്മാരെ ക്രൂശിക്കാന്‍

ഉപയോഗിക്കാത്തത്, കൊല്ലന്റെ

പാട്ടില്‍ പഴുത്തത്, ശവപ്പെട്ടിമേലിരുന്ന്

മരങ്ങള്‍ക്കിടയിലൂടെ യാത്രചെയ്ത്

പൂക്കളുടെ മണം പിടിക്കുന്നത്‌

സാവധാനം , സാവധാനം

അടപ്പിന് കീഴിലെ ഓര്‍മ്മകള്‍ നിറഞ്ഞ

മംസത്തോടൊപ്പം

കലപ്പയായി പുനര്‍ജ്ജനിക്കാന്‍  

മണ്ണിലേയ്ക്കു അയിരായി മടങ്ങുന്നത്.

ഇരുമ്പിന്റെ, നൂറു മേനി വിളയിക്കുന്ന,

ഒരു ചെറിയ വിത്ത്.

Related Stories

No stories found.
Madism Digital
madismdigital.com