

മണിപ്പൂരിലെ വംശീയ കലാപം മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ സംഘടര്‍ഷങ്ങളില്‍ ഇതുവരെ 306 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ കണക്കുകള്‍. മണിപ്പൂര്‍ നിയമസഭയില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി ഗോവിന്ദസ് കൊന്തൂജമാണ് കലാപത്തിന്റെ നാശനഷ്ടങ്ങള്‍ വിശദീകരിച്ചത്. 2023 മെയ് 3 ന് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 49 പേരെ കാണാതായിട്ടുണ്ടെന്നും ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വ്യാഴാഴ്ച മണിപ്പൂര്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകളില്‍ പറയുന്നു. ഓഗസ്റ്റ് 31 വരെ രേഖപ്പെടുത്തിയ ഡേറ്റയാണ് സര്‍ക്കാര്‍ പങ്കുവച്ചത്.
സംഘര്‍ഷം വലിയൊരു വിഭാഗം ജനങ്ങളെ നിരാലംബരാക്കി. 2023 മേയ് 3ന് മെയ്‌തെയ്-കുക്കി വംശീയ സംഘര്‍ഷം ആരംഭിച്ചതിനുശേഷം മണിപ്പൂരില്‍ 49 പേരെ കാണാതായിരുന്നു. കാണാതായവരില്‍ 34 പേരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തിയെന്നും സംസ്ഥാന സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണമായി സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍.
മെയ്തി - കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്ന സൂചനയും സര്‍ക്കാര്‍ നല്‍കുന്നു. ഇക്കഴിഞ്ഞ മെയ് മുതല്‍ പല മേഖലകളിലും വീണ്ടും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാലയളവില്‍ മാത്രം കുക്കി വിഭാഗക്കാരായ 18 പേരും, 12 നാഗ വിഭാഗക്കാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. മെയ് 13 ന് ആറ് നാഗാ വിഭാഗക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ സംഭത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്.
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ 60,000-ത്തോളം ആളുകള്‍ക്ക് സ്വന്തം വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. നിലവില്‍ 24,530 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും 4,369 പേര്‍ താല്‍ക്കാലിക കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്. 31,800ലധികം ആളുകള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ സ്വന്തം മണ്ണില്‍ അഭയാര്‍ഥികളായി കഴിയേണ്ട നിലയാണ് പല പ്രദേശങ്ങളിലും ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബിഷ്ണുപൂര്‍ (7,892), ചുരാചന്ദ്പൂര്‍ (5,195), ഇംഫാല്‍ വെസ്റ്റ് (4,395) തുടങ്ങിയ മേഖലകളില്‍ ആയിരക്കണക്കിന് ആളുകളാണ് അഭയാര്‍ഥി ക്യാംപുകളില്‍ തുടരുന്നത്. മേഖലകളില്‍ ബിഎന്‍എസ്എസ് സെക്ഷന്‍ 163 പ്രകാരമുള്ള താല്‍ക്കാലിക നിരോധനാജ്ഞയും സഞ്ചാര നിയന്ത്രണങ്ങളും ഇപ്പോഴും തുടരുകയാണ്. ഇതും സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന് ശേഷം ഫെബ്രുവരിയില്‍ വൈ ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റിട്ടും സംഘര്‍ഷം പൂര്‍ണമായും അവസാനിച്ചിട്ടില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 45 പേര്‍ കൊല്ലപ്പെടുകയും 105 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
The BJP-led Manipur government informed the state Assembly that 306 people had been killed and 49 remained missing as of August 2026 since ethnic violence erupted in Manipur on May 3, 2023. The figures highlight the continuing human cost of the prolonged conflict in the state.