Business

മസ്‌കിന്റെ ചൊവ്വാഗ്രഹ കോളനിയും ട്രില്യണയര്‍ ശമ്പളവും! സ്‌പേസ് എക്‌സ് ഐപിഒ രഹസ്യമിതാ...!

ചൊവ്വാ ഗ്രഹവുമായി ബന്ധപ്പെട്ട എലോൺ മസ്കിന്റെ വിചിത്രമായ ശമ്പള പാക്കേജ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച

Mathu Sajeevan

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ് എക്‌സ് ജൂണിൽ അമേരിക്കന്‍ ഓഹരി വിപണിയായ നാസ്ഡാകില്‍ പൊതു ഓഹരി നിക്ഷേപത്തിനായി ഒരുങ്ങുകയാണ്. SPCX എന്ന ടിക്കര്‍ സിംബലില്‍ വിപണിയിലിറങ്ങുന്ന സ്‌പേസ് എക്‌സിന്റെ ഐപിഒ ഫയലിങ് രേഖകള്‍ പുറത്തുവന്നപ്പോള്‍ ബിസിനസ് ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. കമ്പനിയുടെ വമ്പന്‍ സാമ്പത്തിക നഷ്ടങ്ങള്‍, എലോണ്‍ മസ്‌കിന്റെ അപ്രമാദിത്യം, ചൊവ്വാ ഗ്രഹവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വിചിത്രമായ ശമ്പള പാക്കേജ് എന്നിവയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.

4.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം; സ്റ്റാര്‍ലിങ്കും എക്‌സ്.എ.ഐയും

ഏകദേശം 1.5 ട്രില്യണ്‍ ഡോളറിലധികം (ഏകദേശം 125 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ) വിപണി മൂല്യം ലക്ഷ്യമിട്ടാണ് സ്‌പേസ് എക്‌സ് ഐപിഒയ്ക്ക് തയാറെടുക്കുന്നത്. എന്നാല്‍ പുറത്തുവന്ന രേഖകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ആകെ വരുമാനം 18.7 ബില്യണ്‍ ഡോളര്‍ ആയിരുന്നെങ്കിലും, അറ്റനഷ്ടം 4.9 ബില്യണ്‍ ഡോളര്‍ ആണ്. ഈ സാമ്പത്തിക കണക്കുകള്‍ക്ക് പിന്നില്‍ രണ്ട് പ്രധാന കാരണങ്ങളുണ്ട്:

1. സ്റ്റാര്‍ലിങ്കിന്റെ കുതിപ്പ്: ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് കഴിഞ്ഞ വര്‍ഷം മാത്രം 11.4 ബില്യണ്‍ ഡോളര്‍ വരുമാനം നേടി കമ്പനിയുടെ നട്ടെല്ലായി മാറി. എന്നാല്‍ കമ്പനിയുടെ പരമ്പരാഗത റോക്കറ്റ് വിക്ഷേപണ ബിസിനസ്സ് 4.1 ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കിയെങ്കിലും ഇപ്പോഴും ലാഭത്തിലല്ല.

2. എക്‌സ്.എ.ഐ ലയനം: ഈ വര്‍ഷം ഫെബ്രുവരിയില്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ എക്‌സ്.എ.ഐസ്‌പേസ് എക്‌സുമായി ലയിച്ചിരുന്നു. വലിയ ഡേറ്റ സെന്ററുകള്‍ നിര്‍മിക്കുന്നതിനായി വന്‍തോതില്‍ പണം ചെലവഴിച്ചതാണ് കമ്പനിയെ വലിയ നഷ്ടത്തിലേക്ക് തള്ളിയിട്ടത്. സ്‌പേസ് എക്‌സിന്റെ ആകെ മൂലധനച്ചെലവായ 20.7 ബില്യണ്‍ ഡോളറില്‍ 12.7 ബില്യണ്‍ ഡോളറും ചിലവഴിച്ചത് എക്‌സ്.എ.ഐക്ക് വേണ്ടിയാണ്.

ഡേറ്റാ സെന്ററുകളുടെ ഭീമമായ ചെലവ് നികത്താന്‍, പ്രമുഖ ഐഐ കമ്പനിയായ ആന്ത്രോപ്പിക്കുമായി സ്‌പേസ് എക്‌സ് ഒരു കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ആന്ത്രോപ്പിക്കിന്റെ 'ക്ലോഡ് എഐ' ടൂളിനായി സ്‌പേസ് എക്‌സിന്റെ ഡേറ്റാ സെന്ററുകള്‍ വാടകയ്ക്ക് നല്‍കുന്നതിലൂടെ പ്രതിമാസം 1.25 ബില്യണ്‍ ഡോളര്‍ സ്‌പേസ് എക്‌സിന് വരുമാനമായി ലഭിക്കും. ഈ കരാര്‍ 2029 മെയ് വരെ നീളും.

85 ശതമാനം വോട്ടിങ് പവര്‍: കമ്പനിയില്‍ മസ്‌കിന്റെ ഏകാധിപത്യം

ഓഹരി വിപണിയില്‍ ഇറങ്ങിയാലും സ്‌പേസ് എക്‌സിന്റെ പൂര്‍ണ നിയന്ത്രണം എലോണ്‍ മസ്‌കിന്റെ കൈകളില്‍ തന്നെയായിരിക്കും. കമ്പനിയുടെ സൂപ്പര്‍ വോട്ടിങ് 'ക്ലാസ് ബി' ഓഹരികള്‍ വഴിയാണ് മസ്‌ക് ഈ അധികാരം നിലനിര്‍ത്തുന്നത്. സാധാരണക്കാര്‍ക്ക് നല്‍കുന്ന ഒരു ക്ലാസ് എ ഓഹരിക്ക് ഒരു വോട്ട് ലഭിക്കുമ്പോള്‍, മസ്‌കിന്റെ കൈവശമുള്ള ഒരു ക്ലാസ് ബി ഓഹരിക്ക് 10 വോട്ടിങ് അവകാശമുണ്ട്. ഇതുവഴി കമ്പനിയുടെ 85 ശതമാനം വോട്ടിങ് പവറും മസ്‌കിന്റെ പക്കലാണ്. അതുകൊണ്ടുതന്നെ വിപണിയിലെ വന്‍കിട നിക്ഷേപകര്‍ വിചാരിച്ചാല്‍ പോലും മസ്‌കിനെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ സാധിക്കില്ല.

ചൊവ്വാ ഗ്രഹത്തിലെ കോളനിയും ട്രില്യണയര്‍ ശമ്പളവും!

2025-ല്‍ മസ്‌ക് ഔദ്യോഗികമായി വാങ്ങിയ ശമ്പളം വെറും 54,000 ഡോളര്‍ മാത്രമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വരുമാനം കമ്പനിയുടെ ഓഹരി പാക്കേജുകളിലാണ് ഒളിഞ്ഞിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ സിനിമകളെ വെല്ലുന്ന ലക്ഷ്യങ്ങളാണ് ഇതിനായി ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ജനുവരിയില്‍ നല്‍കിയ കരാര്‍ പ്രകാരം ചൊവ്വാ ഗ്രഹത്തില്‍ കുറഞ്ഞത് 10 ലക്ഷം ആളുകളുള്ള ഒരു സ്ഥിരതാമസം മസ്‌ക് സ്ഥാപിക്കുകയും സ്‌പേസ് എക്‌സിന്റെ വിപണി മൂല്യം 7.5 ട്രില്യണ്‍ ഡോളറില്‍ എത്തിക്കുകയും ചെയ്താല്‍ മസ്‌കിന് 1 ബില്യണ്‍ ക്ലാസ് ബി ഓഹരികള്‍ പ്രതിഫലമായി ലഭിക്കും.

മാര്‍ച്ചില്‍ തന്നെ നല്‍കിയ മറ്റൊരു പാക്കേജ് പ്രകാരം ഭൂമിക്ക് വെളിയില്‍ ബഹിരാകാശത്ത് ഡേറ്റ സെന്ററുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മസ്‌കിന് 302.1 മില്യണ്‍ ഓഹരികള്‍ കൂടി ലഭിക്കും. ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മസ്‌ക് ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' (ലക്ഷം കോടി ഡോളറിന്റെ ഉടമ) ആയി മാറും.

രഹസ്യ യുഎസ് ചാര ഉപഗ്രഹ കരാറുകള്‍

അമേരിക്കന്‍ ഗവണ്‍മെന്റിന്റെ വിവിധ പ്രതിരോധ-ബഹിരാകാശ ഏജന്‍സികളില്‍നിന്നുള്ള കരാറുകളാണ് സ്‌പേസ് എക്‌സിന്റെ പ്രധാന വരുമാന മാര്‍ഗം. കമ്പനിയുടെ ആകെ വരുമാനത്തിന്റെ 20 ശതമാനവും യുഎസ് ഗവണ്‍മെന്റ് ഫണ്ടിങ്ങില്‍നിന്നാണ്. നാസയ്ക്ക് പുറമെ അമേരിക്കയുടെ പെന്റഗണ്‍, ചാരസംഘടനയായ നാഷണല്‍ റീകോണസന്‍സ് ഓഫീസ് എന്നിവരും സ്‌പേസ് എക്‌സിന്റെ ഉപഭോക്താക്കളാണ്. എന്‍ആര്‍ഒയ്ക്ക് വേണ്ടി അതീവ രഹസ്യ സ്വഭാവമുള്ള ഒരു ചാര ഉപഗ്രഹ ശൃംഖല സ്‌പേസ് എക്‌സ് വികസിപ്പിക്കുന്നുണ്ടെന്നും ഈ രേഖകള്‍ വെളിപ്പെടുത്തുന്നു.

ചുരുക്കത്തില്‍, വെറുമൊരു ബഹിരാകാശ കമ്പനി എന്നതിനപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആഗോള ഇന്റര്‍നെറ്റ്, പ്രതിരോധ മേഖല എന്നിവയെല്ലാം ഒന്നിപ്പിക്കുന്ന ഒരു ആഗോള സാമ്രാജ്യമായാണ് സ്‌പേസ് എക്‌സ് ഓഹരി വിപണിയിലേക്കു ചുവടുവെക്കുന്നത്. ലോക സാമ്പത്തിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഈ ഐപിഒ വരും ദിവസങ്ങളില്‍ വിപണിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

English summary:

SpaceX is reportedly preparing for a major IPO on NASDAQ, aiming for a valuation above $1.5 trillion, with huge attention on Elon Musk’s control and compensation structure.Despite strong revenue driven by Starlink, the company faces significant losses due to heavy spending on AI and infrastructure, including its involvement with xAI.

Musk is said to retain dominant voting control through super-voting shares, while future stock rewards tied to ambitious goals like Mars colonization could make him the world’s first trillionaire.