Edu-Career

എൻഐആർഎഫ് റാങ്കിങ് കോളേജ് തിരഞ്ഞെടുപ്പിലെ അവസാന വാക്കല്ല; എന്തുകൊണ്ട് വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം?

വലിയ സർവ്വകലാശാലകളിൽ ഉപരിപഠനത്തിന് ചേരുന്ന വിദ്യാർത്ഥിയെയും സാധാരണ വിദൂരവിദ്യാഭ്യാസ കോഴ്സിന് ചേരുന്ന വിദ്യാർത്ഥിയെയും ഒരേ തട്ടിൽ അളക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്

Madism Desk

നീറ്റ് (NEET), സിയുഇടി (CUET) പരീക്ഷാ ഫലങ്ങൾക്കു പിന്നാലെ രാജ്യത്തുടനീളം കോളേജ് പ്രവേശന നടപടികൾ സജീവമായിരിക്കുകയാണ്. ഈ ഘട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും തങ്ങളുടെ മുൻഗണനാ പട്ടിക തയാറാക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (NIRF) റാങ്കിങ്ങുകളെയാണ്. എന്നാൽ, എൻഐആർഎഫ് റാങ്കിങ് മാത്രം നോക്കി കോളേജുകൾ തിരഞ്ഞെടുക്കുന്നത് പൂർണമായും ശരിയായ തീരുമാനമാണോ? അല്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. സ്ഥാപനങ്ങളുടെ യഥാർത്ഥ ഗുണനിലവാരവും എൻഐആർഎഫ് റാങ്കുകളും തമ്മിൽ വലിയ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നു ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അക്ഷയ് റാണ നിരീക്ഷിക്കുന്നു.

റാങ്കിങ് നിർണയത്തിലെ പാളിച്ചകളും വിദ്യാർത്ഥികളുടെ എണ്ണവും

സർക്കാർ 2015-ൽ ആരംഭിച്ച എൻഐആർഎഫ്, വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നത്. എന്നാൽ ഈ മാനദണ്ഡങ്ങളിൽ പലതും ഒരു സാധാരണ വിദ്യാർത്ഥിയുടെ ക്യാമ്പസ് അനുഭവത്തെയോ പഠനനിലവാരത്തെയോ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ല. ഉദാഹരണത്തിന്, വിദ്യാർത്ഥികളുടെ എണ്ണത്തിനു നൽകുന്ന മാർക്കിങ് രീതി വലിയ ക്യാമ്പസുകൾക്ക് അനുകൂലമാണ്. അയ്യായിരത്തോളം വിദ്യാർത്ഥികളുള്ള വലിയ കോളേജുകൾക്ക് ഈ വിഭാഗത്തിൽ ഉയർന്ന മാർക്ക് ലഭിക്കുമ്പോൾ, ആയിരത്തോളം വിദ്യാർത്ഥികൾ മാത്രമുള്ള ചെറിയ കോളേജുകൾ പിന്നിലാകുന്നു. എന്നാൽ യാഥാർത്ഥ്യത്തിൽ, വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ ക്യാമ്പസുകളിലാണ് അധ്യാപകരുമായി കൂടുതൽ മികച്ച ആശയവിനിമയവും വ്യക്തിഗത ശ്രദ്ധയും വിദ്യാർത്ഥികൾക്കു ലഭിക്കുന്നത്. അതിനാൽ വലിയ വിദ്യാർത്ഥി സമ്പത്തുണ്ടെന്നത് കോളേജിന്റെ ഗുണനിലവാരത്തിനുള്ള തെളിവല്ല.

ഗവേഷണ മികവും ലിബറൽ ആർട്സ് കോളേജുകളും

ഗവേഷണങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന മാർക്കുകൾ നിർണയിക്കുന്നത് അന്താരാഷ്ട്ര ഡേറ്റബേസുകളിൽ വരുന്ന ജേണലുകളെ മാത്രം അടിസ്ഥാനമാക്കിയാണ്. ഈ രീതി സയൻസ്, എൻജിനീയറിങ് കോഴ്സുകൾക്ക് അനുയോജ്യമാണെങ്കിലും ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് വിഭാഗങ്ങൾക്കു വലിയ തിരിച്ചടിയാകുന്നു. ചരിത്രം, രാഷ്ട്രീയ ശാസ്ത്രം, ഇംഗ്ലിഷ്, സോഷ്യോളജി തുടങ്ങിയ മേഖലകളിൽ പതിറ്റാണ്ടുകൾ നീണ്ട ഗവേഷണത്തിലൂടെ പുറത്തിറങ്ങുന്ന മികച്ച പുസ്തകങ്ങളോ പ്രബന്ധങ്ങളോ ഇത്തരം അന്താരാഷ്ട്ര ഇൻഡക്സുകളിൽ വരാൻ സാധ്യത കുറവാണ്. ഇത്, മികച്ച ലിബറൽ ആർട്സ് പാരമ്പര്യമുള്ള പല പ്രമുഖ കോളേജുകളും റാങ്കിങ്ങിൽ പിന്നോട്ടുപോകാൻ കാരണമാകുന്നു.

പ്ലേസ്‌മെന്റ് കണക്കുകളിലെ യാഥാർത്ഥ്യം

റാങ്കിങ്ങിൽ നിർണായകമായ പ്ലേസ്‌മെന്റ്, ഉപരിപഠന വിവരങ്ങൾ കോളേജുകൾ സ്വയം സമർപ്പിക്കുന്നതാണ് എന്നതിനാൽ ഇതിന്റെ കൃത്യത പൂർണ്ണമായി ഉറപ്പുവരുത്താൻ റാങ്കിങ് സംവിധാനത്തിന് പരിമിതികളുണ്ട്. കൂടാതെ, ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ഉടൻ ജോലി നേടുന്നവരെ മാത്രമാണ് ഈ കണക്കുകളിൽ പ്രധാനമായും ഉൾപ്പെടുത്തുന്നത്. എന്നാൽ രാജ്യത്തെ ഏറ്റവും മികച്ച കലാലയങ്ങൾ സംഭാവന ചെയ്യുന്നത് സിവിൽ സർവിസ്, ജുഡീഷ്യറി, ഗവേഷണം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിലേക്കു തിരിയുന്ന പ്രതിഭകളെയാണ്. ഇവരുടെ സംഭാവനകൾ പെട്ടെന്നുള്ള പ്ലേസ്‌മെന്റ് കണക്കുകളിൽ വരാത്തതിനാൽ ഇത്തരം സ്ഥാപനങ്ങളുടെ യഥാർത്ഥ മൂല്യം റാങ്കിങ്ങിൽ പ്രതിഫലിക്കാതെ പോകുന്നു.

വലിയ സർവകലാശാലകളിൽ ഉപരിപഠനത്തിനു ചേരുന്ന വിദ്യാർത്ഥിയെയും സാധാരണ വിദൂരവിദ്യാഭ്യാസ കോഴ്സിനു ചേരുന്ന വിദ്യാർത്ഥിയെയും ഒരേ തട്ടിൽ അളക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് ഉന്നതവിജയങ്ങളുടെ ഗുണനിലവാരത്തെ വിലകുറച്ചു കാണിക്കുന്നു. റാങ്കിങ് പട്ടികയിലെ അഞ്ചാം റാങ്കും പതിനഞ്ചാം റാങ്കും തമ്മിലുള്ള യഥാർത്ഥ വ്യത്യാസം വളരെ ചെറുതാണെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണം. ക്യാമ്പസിലെ ബൗദ്ധിക സംസ്കാരം, ചർച്ചകൾ, പൂർവ വിദ്യാർത്ഥി ശൃംഖല, അധ്യാപകരുടെ പ്രതിബദ്ധത എന്നിവയൊന്നും ഇത്തരം അക്കങ്ങളിൽ ഒതുങ്ങുന്നതല്ല. ഡേറ്റ ശേഖരണത്തിന് എൻഐആർഎഫ് സഹായിക്കുമെങ്കിലും വിദ്യാർത്ഥികൾ ഇതിനെ അന്തിമ വിധിയായി കാണാതെ ഒരു വഴികാട്ടിയായി മാത്രം സ്വീകരിക്കണം. ഓരോ വിദ്യാർത്ഥിയുടെയും വ്യക്തിഗത താല്പര്യങ്ങൾക്കും കോഴ്സുകളുടെ മികവിനും അനുയോജ്യമായ കോളേജുകളാണ് തിരഞ്ഞെടുക്കേണ്ടത്.

As college admissions gain momentum across India following the NEET and CUET results, students and parents are heavily relying on the National Institutional Ranking Framework (NIRF) to finalize their preferred institutions. However, education experts caution against using NIRF rankings as the sole criterion for choosing a college, noting that these rankings often fail to reflect the true quality of an institution. Dr. Akshay Rana, an Assistant Professor in the Physics Department at St. Stephen's College, Delhi, highlights that there are significant discrepancies between the actual academic standards of colleges and their assigned NIRF rankings, suggesting that a more nuanced approach is necessary for students to make informed educational decisions.