സമൂഹ മാധ്യങ്ങളിൽ വൈറലാവുന്ന ലോഫി സംഗീത ട്രെൻഡിനെ കുറിച്ച് പ്രതികരിച്ച് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. ഓരോ കലാസൃഷ്ടിയെയും അവരവരുടെ രീതിയിൽ പാകപ്പെടുത്തിയെടുക്കാനും നിർവചിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാ കലാകാരന്മാർക്കുമുണ്ട്. അതിനാൽ തന്നെ ഇന്ന് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയ ലോഫി രീതിയിലേക്ക് പാട്ടുകൾ മാറ്റുന്നതിലും പ്രചരിപ്പിക്കുന്നതിലും വ്യക്തിപരമായ എതിർപ്പുകൾ ഒന്നുമില്ല. പക്ഷെ ഞാൻ ഒരിക്കലും അത്തരമൊരു രീതി സംഗീതത്തിൽ പരീക്ഷിക്കില്ല എന്നും ഗായിക നിത്യ മാമനുമായി റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
പഴയ പാട്ടുകൾ പലതും പുതിയ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്ന സന്ദർഭങ്ങളിൽ അവ വീണ്ടും റെക്കോർഡ് ചെയ്യേണ്ടതായി വന്നിട്ടുണ്ട്. അത്തരത്തിൽ, 'പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തികൾ ആവുന്നു ഭാര്യ' എന്ന ഗാനം ചെയ്തപ്പോൾ, അതിന്റെ ഓർക്കസ്ട്രേഷനിൽ ഒരു ചെറിയ മാറ്റം പോലും വരുത്താതെ യഥാർത്ഥ ഗാനത്തിനോട് നീതി പുലർത്താൻ ശ്രമിച്ചതാണ് ചെയ്തത്. പിന്നീട് 'ഡോൾഫിൻ' എന്ന ചിത്രത്തിന് വേണ്ടി 'ഓ മൃദുലേ' ചെയ്തപ്പോഴും ഇന്നത്തെ തലമുറയിലുള്ളവർക്ക് ഇഷ്ടം തോന്നുന്ന വിധത്തിൽ ആലങ്കാരികമായി, പാട്ടിന്റെ സ്വത്വം നഷ്ടപ്പെടാതെ കൊടുക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 'ബഡാ ദോസ്ത്' എന്ന ചിത്രത്തിന് വേണ്ടി വീണ്ടും റെക്കോർഡ് ചെയ്തതായിരുന്നു 'കല്യാണ പ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന കന്മദപ്പൂ കണ്ടവരുണ്ടോ' എന്ന ഗാനം. അവിടെയും യഥാർത്ഥ പാട്ടിന്റെ ആത്മാവിനെ അവിടെ തന്നെ സൂക്ഷിച്ചുകൊണ്ടായിരുന്നു ചെയ്യാൻ ശ്രമിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
ഒരാൾ ചെയ്തു വെച്ചതിന്റെ സ്വത്വം നശിപ്പിക്കാൻ മറ്റൊരു സംഗീത സംവിധായകന് അർഹതയില്ല എന്നതൊരു സത്യമാണ്. അതൊരു പാഠമായി തന്നെ പഠിച്ച വ്യക്തിയാണ് ഞാൻ. ഞാനൊരു വലിയ ഐവി ശശി ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ ചെറുപ്പം മുതൽകണ്ട് ആരാധകനാവുകയും സാറിനോടൊപ്പം എന്നെങ്കിലുമൊരു സിനിമ ചെയ്യാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിൽ ഇരിക്കുന്ന സമയത്ത് അദ്ദേഹം എന്നെ വിളിക്കുകയുണ്ടായി. കോഴിക്കോട് മഹാറാണിയിൽ വെച്ചുണ്ടായ കണ്ടുമുട്ടലിൽ, ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രത്തിലെ സന്ദർഭം അദ്ദേഹം വിവരിച്ചു. അദ്ദേഹത്തിന്റെ തന്നെ ചിത്രമായ 'അങ്ങാടി'യിലെ 'പാവാട വേണം, മേലാട വേണം' എന്ന ഗാനം മറ്റൊരു താളത്തിൽ ചെയ്യാൻ ആവശ്യപ്പെട്ടു. മറ്റൊരു ഓർക്കസ്ട്രയോടൊപ്പം റീമിക്സ് പോലെ കൊണ്ടുവരാൻ പറഞ്ഞു. അന്നത്തെ ആവേശത്തിൽ ഞാനത് ചെയ്യുകയും പാടികേൾപ്പിക്കുകയും ചെയ്തു. അദ്ദേത്തിന് വളരെ ഇഷ്ടമാവുകയും ചെയ്തു.
ഗുരുനാഥൻ ഉൾപ്പെടെയുള്ള പല വലിയ സംഗീത സംവിധായകരോടൊപ്പം പ്രവർത്തിച്ച വ്യക്തി കൂടിയായതിനാൽ ശശി സാറിന്റെ അഭിനന്ദനം എന്നിൽ വലിയ സന്തോഷമുണ്ടാക്കിയെങ്കിലും പിന്നീട് അതെന്നെ വല്ലാതെ ബാധിച്ചു. ശ്യാം സർ ചെയ്ത് മനോഹരമാക്കിയൊരു ഗാനത്തിൽ ഞാൻ കൈവെക്കുന്നത് ശരിയാണോ എന്നുള്ള ആലോചനകൾ എന്നെ അസ്വസ്ഥനാക്കിയപ്പോൾ അദ്ദേഹത്തോട് തന്നെ അനുവാദം ചോദിച്ചു. എനിക്കിങ്ങനെ ചെയ്യാമോ എന്നായിരുന്നു ഞാൻ ചോദിച്ചത്. അദ്ദേഹം എന്നോടത് പാടികൊടുക്കാൻ ആവശ്യപ്പെടുകയും കേട്ടതിനു ശേഷം നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്തുവെങ്കിലും അദ്ദേഹത്തിൽ നിന്നുമുണ്ടായ ചോദ്യത്തിന് ഞാന്‍ നൽകിയ മറുപടി എനിക്ക് തന്നെ പാഠമാവുകയായിരുന്നു എന്ന് ജയചന്ദ്രൻ പറയുന്നു.
നിങ്ങൾ ചെയ്തൊരു പാട്ട്, വർഷങ്ങൾക്ക് ശേഷം മറ്റൊരാൾ നന്നായോ, മോശമാക്കിയോ ചെയ്‌താൽ ഇഷ്ടപ്പെടുമോ എന്ന ശ്യാം സാറിന്റെ ചോദ്യത്തിന് ഇല്ല എന്ന് വളരെപെട്ടെന്നായിരുന്നു ഞാൻ മറുപടി നൽകിയത്. മറുപടിയായി അദ്ദേഹം പറഞ്ഞത്, ഇനി മുൻപോട്ട് പോകുന്നതിനെ കുറിച്ച് നിങ്ങൾക്ക് തീരുമാനിക്കാം എന്നായിരുന്നു. ആ സിനിമ പിന്നീട് നടന്നില്ലെങ്കിലും ആ പാഠം ഇന്നുമെന്റെ കൂടെയുണ്ട് അദ്ദേഹം വ്യക്തമാക്കി.
English Summary: M. Jayachandran shares his views on the trending lo-fi music culture, stating he has no objection to others experimenting but personally avoids altering the originality of songs, emphasizing respect for a composer’s work.