സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നതിന് മുന്‍പ് ചോര്‍ന്ന 'ജനനായകന്‍' 1.2 കോടിയോളം ആളുകള്‍ നിയമവിരുദ്ധമായി കണ്ടതായി ചെന്നൈ പൊലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഏപ്രില്‍ ഒമ്പതിനാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ജനനായകന്‍ ചോര്‍ന്നത്. കേസിലെ 21 പ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് പൊലീസ് ഈ വിവരങ്ങള്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചത്.
കേസിലെ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, ജസ്റ്റിസ് സി. കുമാരപ്പന്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു. നാലാം പ്രതിയായ എസ്. രജനി, പതിനൊന്നാം പ്രതി ജയപ്രകാശ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. പ്രോസിക്യൂഷന്‍ വാദപ്രകാരം, ഫ്രീലാന്‍സ് ഫിലിം എഡിറ്ററായ മുഖ്യപ്രതി ഹാര്‍ഡ് ഡ്രൈവ് ഉപയോഗിച്ച് എഡിറ്റിങ് സ്യൂട്ടില്‍ നിന്ന് ചിത്രത്തിന്റെ ദൃശ്യങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ഇയാള്‍ തന്റെ രണ്ട് സഹോദരന്മാരുമായി ചേര്‍ന്ന്, പല ഭാഗങ്ങളായി കിടന്ന ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു പൂര്‍ണ്ണ ചിത്രമാക്കി മാറ്റുകയും ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
തുടര്‍ന്ന് ഈ വ്യാജപതിപ്പ് തമിഴ് റോക്കേഴ്സ് ഉള്‍പ്പെടെയുള്ള പൈറസി വെബ്സൈറ്റുകളിലേക്ക് പ്രചരിപ്പിക്കപ്പെടുകയും ചിത്രം ഔദ്യോഗികമായി തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ ദശലക്ഷക്കണക്കിന് ആളുകള്‍ ഇത് കാണാന്‍ ഇടയാവുകയും ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ്, സിനിമയുടെ അനധികൃത പ്രദര്‍ശനം തടയാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ വാങ്ങിയിരുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഈ ശ്രമങ്ങളെയെല്ലാം മറികടന്ന്, വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുന്നതിന് മുന്‍പ് തന്നെ ഏകദേശം 1.2 കോടി ജനങ്ങള്‍ ചിത്രം കണ്ടുകഴിഞ്ഞതായാണ് അധികൃതര്‍ കണക്കാക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത പ്രോസിക്യൂഷന്‍, കേസില്‍ മറ്റ് രണ്ട് പ്രതികള്‍ കൂടി ഒളിവിലാണെന്നും ഈ പൈറസി ശൃംഖലയ്ക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്താന്‍ കസ്റ്റഡിയില്‍ എടുത്തുള്ള അന്വേഷണം ആവശ്യമാണെന്നും കോടതിയെ ബോധിപ്പിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അവര്‍ തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
നിലവില്‍ പ്രാഥമിക കുറ്റപത്രം മാത്രമാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പായുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ വ്യാജപതിപ്പ് ചോര്‍ന്ന വിവാദത്തിന് പുറമെ, സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കങ്ങളിലും സിനിമ അകപ്പെട്ടിരിക്കുകയാണ്. ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ടിയിരുന്ന ജനനായകന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഈ ആഴ്ച ലഭിക്കുമെന്ന സൂചനകളുമുണ്ട്. ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡ്, ആവശ്യമായ തിരുത്തലുകളുടെ പട്ടിക നിര്‍മാതാക്കള്‍ക്ക് കൈമാറി. അതിനിടെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാണ് സാധ്യത എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യവാരമോ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കം.
The Chennai Police have informed the Madras High Court that nearly 12 million people illegally watched the leaked version of actor-politician Vijay's film Jananayakan before it received censor certification. The revelation came during the hearing of bail pleas filed by two of the 21 accused in the movie piracy case. The High Court rejected the bail applications of the fourth and eleventh accused, citing the seriousness of the allegations and the possibility of evidence being destroyed while the investigation is ongoing.