തമിഴ്നാട്ടിലെ ഈറോഡിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നേരിട്ട വ്യത്യസ്തമായ അനുഭവങ്ങൾ പങ്കുവെച്ച് നടി ഐശ്വര്യ ലക്ഷ്മി. ജാതീയ ചിന്തകൾ ദൈനംദിന ജീവിതത്തിൽ പോലും പ്രകടമാകുന്ന സാഹചര്യങ്ങളാണ് തമിഴ്നാട്ടിലെ ചില ഉൾഗ്രാമങ്ങളിൽ ഇന്നും പാലിക്കപ്പെടുന്നതെന്ന് നടി വെളിപ്പെടുത്തി. അത്തരം രീതികൾ തനിക്ക് പരിചയമില്ലാത്തതായിരുന്നുവെന്നും, തന്റെ ഗോത്രം ഏതാണെന്ന് വരെ ചിലർ ചോദിച്ചു എന്നും നടി കൂട്ടിചേർത്തു. രജിനി ഹരിദാസുമായുള്ള സംഭാഷണത്തിനിടെയാണ് ഐശ്വര്യ ഇക്കാര്യം വ്യക്തമാക്കിയത്.
1996-ൽ നടക്കുന്ന കഥയുടെ ഭാഗമായാണ് ഈറോഡിൽ ചിത്രീകരണം നടത്തിയത്. ഷൂട്ടിംഗ് നടന്നിരുന്ന ഗ്രാമത്തിലെ ജീവിതരീതിയും സംസ്കാരവും മറ്റൊരു കാലഘട്ടത്തിലേക്ക് തന്നെ കൊണ്ടുപോയെന്നും ഐശ്വര്യ പറഞ്ഞു. ‘വളരെ വ്യത്യസ്തമായൊരു ജീവിതമായിരുന്നു അവിടുത്തെ നാട്ടുകാരുടേത്. ആളുകൾക്ക് ഇത് മറ്റൊരു കാലഘട്ടത്തിലെ കഥയാണെന്ന് കരുതുമോ എന്ന് ഞാൻ സംവിധായകനോട് ചോദിച്ചുകൊണ്ടിരുന്നു. ആ പ്രദേശത്തിന് പഴയകാലത്തിന്റെ ഒരു പ്രതീതിയുണ്ടായിരുന്നു. സംസ്കാരവും ഏറെ വ്യത്യസ്തമായിരുന്നു’ എന്നാണ് ഐശ്വര്യ പറഞ്ഞത്.
തന്റെ ഗോത്രം ഏതാണെന്ന് ചിലർ ചോദിച്ചുവെന്നും ജീവിതത്തിൽ ആദ്യമായാണ് അത്തരമൊരു ചോദ്യം നേരിടുന്നതെന്നും ഐശ്വര്യ തുറന്നുപറഞ്ഞു. ‘അവിടെ ചിലർ എന്റെ ഗോത്രം ഏതാണെന്ന് ചോദിച്ചു. അപ്പോഴാണ് മലയാളികളെക്കുറിച്ച് കൂടുതൽ മതിപ്പ് തോന്നിയത്. ജീവിതത്തിൽ ഇതുവരെ ആരും എന്നോട് അത്തരമൊരു ചോദ്യം ചോദിച്ചിട്ടില്ല. സത്യത്തിൽ എന്റെ ഗോത്രം ഏതാണെന്ന് എനിക്ക് പോലും അറിയില്ല’ എന്നും ഐശ്വര്യ വ്യക്തമാക്കി.
ജാതിയെക്കുറിച്ചും ഗോത്രത്തെകുറിച്ചും ചോദിച്ച ചോദ്യങ്ങൾക്ക് എന്ത് മറുപടി നൽകണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ‘ആ ചോദ്യത്തിന്റെ ഉത്തരം അറിയുന്നതുകൊണ്ട് എന്ത് വ്യത്യാസമാണ് ഉണ്ടാകുന്നത്?’ എന്നായിരുന്നു അപ്പോൾ മനസ്സിൽ ചിന്തിച്ചതെന്നും അവർ ഓർത്തെടുത്തു. എന്നാൽ ഒരു പ്രദേശത്തെയോ അവിടുത്തെ മുഴുവൻ ആളുകളെയോ പൊതുവായി വിലയിരുത്താനല്ല താൻ ഇത് പറഞ്ഞതെന്നും, അത്തരമൊരു സംഭവം അവിടെ ഉണ്ടായി എന്ന് തുറന്നുപറഞ്ഞതാണെന്നും ഐശ്വര്യ വ്യക്തമാക്കി.
ഉര്‍വശിയും, ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലെത്തുന്ന 'ആശ'യാണ് ഐശ്വര്യയുടെ പുതിയ സിനിമ. ചിത്രത്തില്‍ ഉര്‍വശിയുടെ മകളായിട്ടാണ് ഐശ്വര്യയെത്തുന്നത്. വിജയരാഘവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 11-ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
Actress Aishwarya Lekshmi opens up about her experience shooting in Erode, Tamil Nadu, where some people asked about her caste and gotra. She said the unfamiliar caste-conscious attitudes surprised her, while clarifying that she was not generalising about the region. Aishwarya is currently seen in the Malayalam film Aasha.