നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസ്സൻ വീണ്ടും രംഗത്ത്. വ്യക്തിപരമായ വൈരാഗ്യം തീർക്കാനായി തെറ്റായ പ്രചാരണങ്ങൾ നടത്തിയതിലൂടെ ഒരു സമൂഹത്തോട് തന്നെ ദ്രോഹം ചെയ്ത വ്യക്തിയാണ് ടിനി ടോം എന്നാണ് അൻസിബയുടെ ആരോപണം. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ പ്രതികരണം.
കേരളം പോലെയുള്ള മതനിരപേക്ഷ സമൂഹത്തിൽ ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നത് അതീവ ഗുരുതരമാണെന്നും, കേവലം ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ട് അല്ല, മറിച്ച് സമൂഹത്തോടാകെ തെറ്റായ സന്ദേശം നൽകുന്ന തെറ്റാണ് ടിനി ടോം ചെയ്തതെന്നും അൻസിബ വിമർശിച്ചു. ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ നീതി ലഭിക്കണമെന്നും, അദ്ദേഹത്തിന്റെ ചെയ്തികളിൽ നിയമപരമായ ഉത്തരവാദിത്തം വരണമെന്നും അൻസിബ കൂട്ടിച്ചേർത്തു.
ഇതിനൊപ്പം, താരസംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ)യുടെ നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ തനിക്കുള്ള വിശ്വാസക്കുറവിനെയും അൻസിബ പ്രകടിപ്പിച്ചു. നിരവധി തവണ പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ലെന്നും, മാധ്യമ സമ്മർദ്ദത്തെ തുടർന്ന് മാത്രമാണ് പരാതി പരിഗണിക്കാൻ തീരുമാനിച്ചതെന്നും അവർ ആരോപിച്ചു. നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതെന്നും അൻസിബ വ്യക്തമാക്കി.
ടിനി ടോമിനെതിരായ പരാതിയിൽ, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെയും, തനിക്കെതിരെ വ്യാജപരാതി നൽകിയവരുടെയും മുന്നിൽ ഹാജരായി മൊഴി നൽകുന്നതിൽ അർഥമില്ലെന്നും അൻസിബ ചൂണ്ടിക്കാട്ടി. അതുകൊണ്ടായിരുന്നു മാല പാർവതി, രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ എന്നിവരെ ഉൾപ്പെടുത്തി നിഷ്പക്ഷമായ പുതിയ സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ടതെന്നും അവർ പറഞ്ഞു.
ഇതിനിടെ, നടി ലക്ഷ്മി പ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പൊലീസ് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് വനിതാ എസ്‌ഐക്കെതിരെയും അൻസിബ പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നൽകിയ ഈ പരാതി തുടർനടപടികൾക്കായി ഡിജിപിക്ക് കൈമാറിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട മൊഴിയെടുപ്പ് തൃക്കാക്കര എസിപി ഓഫീസിൽ തുടരുകയാണ്.
English Summary: Actress Ansiba Hassan has made serious allegations against actor Tiny Tom, accusing him of spreading false propaganda and harming society. She also expressed distrust in AMMA’s executive committee and demanded a fair investigation.