Entertainment News

'ആദ്യം എന്നെ 'മേത്തച്ചി'യാക്കി പിന്നെ 'ജിഹാദി'യാക്കി, മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തി'; കുറിപ്പുമായി അന്‍സിബ ഹസ്സന്‍

മഹാനടന്‍ മുതല്‍ ജനപ്രതിനിധി വരെ ഇതിനെല്ലാം കൂട്ടുനിന്നുവെന്നും ഇന്‍സ്റ്റഗ്രാമിലെഴുതി കുറിപ്പില്‍ അന്‍സിബ പറയുന്നു

Madism Desk

മലയാള സിനിമാ മേഖലയിൽ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യകൾക്കും വേട്ടയാടലുകൾക്കുമെതിരെ പ്രതികരണം തുടർന്ന് നടി അൻസിബ ഹസ്സൻ. തനിക്കെതിരെ അപകീർത്തി പരാമര്‍ശം നടത്തിയെന്ന് കാണിച്ച് അൻസിബ ഹസ്സൻ വീണ്ടും പൊലീസിൽ പരാതി നൽകി . നടിമാരായ ശ്വേത മേനോനും ലക്ഷ്മി പ്രിയക്കുമെതിരെ പാലാരിവട്ടം പൊലീസിലാണ് അൻസിബ പരാതി നൽകിയത്. തൊട്ടുപിന്നെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റുമായി നടി രം​ഗത്തെത്തി.

അവർ ആദ്യം തന്നെ മേത്തച്ചിയാക്കിയെന്നും പിന്നെ ജിഹാദിയാക്കിയെന്നും മതപരിവർത്തനത്തിന്റെ പേരിൽ ഒറ്റപ്പെടുത്തിയെന്നും അൻസിബ കുറിപ്പിൽ പറയുന്നു. ഒരു മഹാനടൻ മുതൽ ജനപ്രതിനിധിവരെ അതിന് കൂട്ടുനിന്നു, ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും നിയമവ്യവസ്ഥയിലുള്ള വിശ്വാസം കൊണ്ടാണ് ഇപ്പോൾ രം​ഗത്ത് വന്നതെന്നും അൻസിബ പറയുന്നു.

'എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി, മതപരിവർത്തനത്തിൻ്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി... ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: 'തളരരുത്'.

ചാരുകസേരയിൽ ഇരുന്ന് അവർ എൻ്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്‌തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു. ഇങ്ങനെ പോകുന്നു അൻസിബയുടെ വാക്കുകൾ.

അൻസിബയുടെ കുറിപ്പിന്റെ പൂർണ രൂപം

എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി, മതപരിവർത്തനത്തിൻ്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി... ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: 'തളരരുത്'.

ചാരുകസേരയിൽ ഇരുന്ന് അവർ എൻ്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്‌തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസ്സമായില്ല. ലക്ഷങ്ങൾ ഒഴുക്കി PR ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്... അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.

ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ പൊരുതാൻ തീരുമാനിച്ചത്, എൻ്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകൾക്കെതിരെ ഞാൻ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്.

കഴിഞ്ഞ ദിവസമാണ് ഏറെ വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കുമൊടുവിൽ താര സംഘടനയായ അമ്മ ഭരണ സമിതി ഒന്നടങ്കം രാജിവെച്ചത്. പ്രസിഡന്റായ ശ്വേത മേനോന്‍ ഉള്‍പ്പെടെ പതിനേഴംഗ ഭരണസമിതി രാജിവെച്ചതായി അറിയിച്ചു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വരവ്- ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതോടെയാണ് അമ്മ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവെച്ചത്.

പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയാണെന്ന് ശ്വേത മേനോന്‍ വേദിയില്‍ കയറി അറിയിച്ചു. അധികാരത്തിലെത്തി ഒരുവര്‍ഷം തികയുന്നതിന് മുന്നെയാണ് ഭരണസമിതിയുടെ രാജി. ശേഷം, ആക്രമിക്കപ്പെട്ട അതിജീവിത ഉൾപ്പെടെ ഒരു സ്ത്രീക്കും അമ്മയിൽ നിന്ന് നീതിയും പരി​ഗണനയും ലഭിക്കില്ലെന്ന് മനസ്സിലായ ശേഷമാണ് സംഘടനയിൽ നിന്ന് രാജി വെക്കുന്നതെന്ന് അൻസിബാ ഹസ്സൻ പറഞ്ഞിരുന്നു. അത് മനസ്സിലായ ശേഷമാണ് സംഘടനയിൽ നിന്ന് പുറത്ത് പോയതെന്നും രാജി വെക്കുന്നുവെന്ന് പറഞ്ഞപ്പോൾ കണ്ണ് തള്ളുന്ന ഇമോജിയാണ് പ്രസിഡന്റ് മറുപടിയായി അയച്ചതെന്നും അൻസിബ പറഞ്ഞു. ​

ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അൻസിബയുടെ തുറന്നുപറച്ചിൽ.'സംഘടനയെ ഒരിക്കലും തള്ളിപ്പറയുന്നില്ല, ഒരുപാട് നല്ലകാര്യങ്ങൾ അംഗങ്ങൾക്കായി 'അമ്മ' ചെയ്യുന്നുണ്ട്. എന്നാൽ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾ വേദനാജനകമാണ്. ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനാണ് അവർ ശ്രമിക്കുന്നത്. സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ കമ്മിറ്റിയിൽ പറയുക സ്വാഭാവികമാണ്, വിയോജിപ്പുകൾ തുറന്നുപറഞ്ഞാൽ അത് മനസ്സിൽ വച്ച് വ്യക്തിപരമായി അക്രമിക്കാനാണ് ചിലർ ശ്രമിക്കുന്നത്.

'എനിക്കെതിരെ അവിഹിതകഥകൾ പ്രചരിപ്പിക്കുന്നതും കള്ളക്കേസിൽ കുടുക്കാനായി പോലീസ് സ്റ്റേഷനിൽ കയറ്റിയതും വർഗ്ഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചതും സംഘടനയിലുള്ളവർ തന്നെയാണ്. അതിനെതിരെ പലതവണ തെളിവുസഹിതം പരാതികൾ ഉന്നയിച്ചിട്ടും, പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പരിഗണിച്ചില്ല. അതിജീവിത ഉൾപ്പെടെ വേദനിക്കുന്ന ഒരു സ്ത്രീയ്ക്കും ഈ കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ലെന്ന് ഉറച്ചവിശ്വാസമാണ് രാജിയിലേക്കെത്തിച്ചത്. രാജി അറിയിച്ചപ്പോൾ കണ്ണുതള്ളിയ ഒരു ഇമോജിയായിരുന്നു പ്രസിഡന്റിന്റെ മറുപടി.' അൻസിബ പറഞ്ഞു.

അതേസമയം അമ്മയിലെ തന്‍റെ അംഗത്വം രാജിവെക്കുകയാണെന്ന് ശ്വേത മേനോന്‍ അറിയിക്കുകയായിരുന്നു. അമ്മ സംഘടന കുറ്റാരോപിതരായ ആളുകളുടെ കൈകളിലേയ്ക്ക് എത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരുടെയും പാവയാകാന്‍ താല്‍പ്പര്യമില്ലെന്നും ശ്വേത പറഞ്ഞു. താന്‍ പ്രസിഡന്റായ സെപ്റ്റംബര്‍ ഒന്നാം തീയതി മുതലുള്ള കണക്കുകള്‍ എല്ലാം ശരിയാണെന്നും ശ്വേത അറിയിച്ചു. നടൻ ബാബുരാജ് അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ശ്വേതാ മേനോൻ രാജിവെച്ചിരിക്കുന്നത്. ബാബുരാജിൻ്റെ കാലത്തെ കണക്കുകൾ കൃത്യമല്ലെന്നും അജണ്ടയു​ടെ ഭാഗമായി ചിലർ നീക്കം നടത്തുന്നതായും ശ്വേത ആരോപിച്ചു.

Actress Ansiba Hassan has continued to speak out against the alleged character assassination and harassment she says she has faced in the Malayalam film industry. She has now filed another police complaint, accusing fellow actresses Shweta Menon and Lakshmi Priya of making defamatory remarks against her. The complaint was lodged with the Palarivattom Police Station, following which Ansiba shared a statement on Instagram