സോളോ ട്രാവലിങ് വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയായ ബാക്ക്പാക്കർ അരുണിമ ഇപ്പോൾ അഫ്ഗാനിസ്ഥാനിലാണ്. ലോകത്തെ എല്ലാ രാജ്യങ്ങളിലേക്കും ഒറ്റയ്ക്ക് യാത്ര ചെയ്യണമെന്ന ആഗ്രഹവുമായി സഞ്ചരിക്കുന്ന തനിക്ക് അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്ര ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നവെന്ന് അരുണിമ പറഞ്ഞു. ‘പെണ്ണായി ജനിക്കരുതെന്ന് ആദ്യമായി തോന്നിപ്പോയി’ എന്നായിരുന്നു അരുണിമയുടെ ആദ്യപ്രതികരണം. താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകളുടെ സഞ്ചാരത്തിനും സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അരുണിമയുടെ ഈ യാത്ര.
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും അഫ്ഗാനിസ്ഥാനിലൂടെ ഒറ്റയ്ക്ക് യാത്ര തുടരുന്ന അരുണിമയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകളുടെ സഞ്ചാരത്തിനും സ്വാതന്ത്ര്യത്തിനും കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യത്ത് ഒറ്റയ്ക്ക് യാത്ര ചെയ്ത് അനുഭവങ്ങൾ പങ്കുവെക്കാനുള്ള അരുണിമയുടെ ധൈര്യം പ്രശംസനീയമാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. അരുണിമയുടെ യാത്രാ വീഡിയോകൾക്ക് പിന്തുണയും അഭിനന്ദനവുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
അഫ്ഗാനിസ്ഥാനിലെത്തിയപ്പോൾ തന്നെ യാത്രയ്ക്ക് മുന്നിൽ നിരവധി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്ന് അരുണിമ പറഞ്ഞു. പാസ്‌പോർട്ടിൽ സ്റ്റാമ്പ് പതിക്കുന്നതിനിടെ, സ്ത്രീകൾക്ക് ഇവിടെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്നും ഗൈഡില്ലാതെ സഞ്ചരിക്കാൻ അനുവദിക്കില്ലെന്നും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതായി അരുണിമ വെളിപ്പെടുത്തി. എന്നാൽ എല്ലാ രാജ്യങ്ങളും ഒറ്റയ്ക്ക് സന്ദർശിക്കണമെന്ന തന്റെ ആഗ്രഹം ഉദ്യോഗസ്ഥരോട് ആവർത്തിച്ച് പറഞ്ഞ് ഏറെ നേരം സംസാരിച്ചതിന് ശേഷമാണ് ഒറ്റയ്ക്ക് യാത്ര തുടരാൻ അനുമതി ലഭിച്ചതെന്നും അരുണിമ പറഞ്ഞു.
താൻ ധരിച്ചിരുന്ന വസ്ത്രം അഫ്ഗാനിസ്ഥാനിൽ ധരിക്കാൻ കഴിയില്ലെന്നും ശരീരം മുഴുവൻ മറയ്ക്കുന്ന അബായ ധരിച്ച ശേഷമേ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിക്കൂ എന്നും ഉദ്യോഗസ്ഥർ അറിയിച്ചതായും അരുണിമ പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ പൊതുസ്ഥലങ്ങളിൽ സ്വാഭാവികമായി സംസാരിക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനുമെല്ലാം ഇവിടെ നിയന്ത്രണങ്ങളുണ്ടെന്നും അരുണിമ വ്യക്തമാക്കി. വിമാനത്താവളത്തിന് പുറത്തെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു സ്ത്രീയെ പോലും തനിക്ക് ചുറ്റും കാണാൻ സാധിച്ചില്ലെന്നും അരുണിമ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ഒരു ഹോട്ടലിൽ പതിച്ചിരുന്ന പോസ്റ്ററാണ് തൊട്ടടുത്ത വീഡിയോയിൽ അരുണിമ പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ‘നോ സ്മോക്കിങ്’ എന്ന നിർദേശത്തിന് താഴെ, കണ്ണുകൾ മാത്രം പുറത്തുകാണുന്ന തരത്തിലുള്ള ബുർഖ ധരിച്ച് മാത്രമേ സ്ത്രീകൾ പുറത്തിറങ്ങാവൂ എന്ന് എഴുതിയ പോസ്റ്ററും അരുണിമ തന്റെ വീഡിയോയിൽ കാണിച്ചു. പോസ്റ്ററിനെക്കുറിച്ച് ഹോട്ടൽ അധികൃതരോട് അന്വേഷിച്ചപ്പോൾ അത് അവർ സ്ഥാപിച്ചതല്ലെന്നും താലിബാന്റെ നിയമപ്രകാരമുള്ള നിർദേശമാണെന്നും അവർ പറഞ്ഞതായി അരുണിമ വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ ബാധിക്കുന്ന നിയമത്തിന്റെ ഭാഗമാണിതെന്നും, താൻ വിദേശിയായതിനാൽ മുഖം മറയ്ക്കണമെന്നത് നിർബന്ധമല്ലെന്നും, അരുണിമ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ രാത്രിയിലെ മാർക്കറ്റിന്റെ ദൃശ്യങ്ങളും അരുണിമ വീഡിയോയിലൂടെ പങ്കുവെച്ചു. ‘ആണുങ്ങൾ മാത്രമുള്ള ഒരു ലോകം’ എന്നാണ് മാർക്കറ്റിനെ അരുണിമ വിശേഷിപ്പിച്ചത്. ആയിരത്തോളം പേരുള്ള സ്ഥലത്ത് പത്തോളം സ്ത്രീകളെ മാത്രമാണ് കാണാനായതെന്നും, പുരുഷന്മാർ വളരെ സ്വതന്ത്രമായി സഞ്ചരിക്കുന്ന കാഴ്ചയാണ് തനിക്കുമുൻപിലുള്ളതെന്നും അരുണിമ ചൂണ്ടിക്കാട്ടി. രാത്രിയിലും മാർക്കറ്റ് ഏറെ സജീവമാണെന്നും പെർഫ്യൂമുകളും മറ്റ് സാധനങ്ങളുമടക്കം നിരവധി കടകൾ പ്രകാശപൂരിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അരുണിമ വീഡിയോയിൽ പറയുന്നു. മാർക്കറ്റിലെ ആളുകളും കുട്ടികളും തന്നോട് വന്ന് സംസാരിച്ചെന്നും വളരെ സൗഹൃദപരമായാണ് പെരുമാറിയതെന്നും അരുണിമ കൂട്ടിച്ചേർത്തു.
Backpacker Arunima, known for her solo travel videos, is currently exploring Afghanistan alone. She shared her experiences of facing restrictions on women’s movement, clothing and travel under Taliban rule. Her observations from immigration, hotels and local markets have sparked widespread discussion and appreciation on social media for her courage.