അന്തരിച്ച സംവിധായകൻ ഭാരതിരാജയുടെ വീട്ടിൽ സ്വത്ത് തർക്കം. അദ്ദേഹത്തിന്റെ 500 കോടിയിലധികം വരുന്ന സ്വത്തുക്കളെച്ചൊല്ലി മകളും മരുമകളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭാരതിരാജയുടെ സംസ്കാരം നടന്ന ദിവസമായിരുന്നു സംഭവം.
ഭാരതിരാജയുടെ മകൾ ജനനി ഐശ്വര്യ, അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയെന്നാണ് മരുമകൾ നന്ദനയുടെ ആരോപണം. മലയാളത്തിൽ 'സ്‌നേഹിതൻ' അടക്കമുള്ള ചില സിനിമകളിൽ നായികയായി അഭിനയിച്ച നടിയാണ് ഭാരതിരാജയുടെ മരുമകൾ നന്ദന.
ഭാരതിരാജയുടെ മകനും നടനുമായ മനോജ് കുമാർ ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. അതിനുശേഷമാണ് ഭാരതിരാജ മാനസികവും ശാരീരികവുമായി തളർന്നുപോയതും ഒടുവിൽ ജൂൺ 10 നു മരണത്തിനു കീഴടങ്ങിയതും. രാജയുടെ മരണശേഷം മകളും മരുമകളും തമ്മിൽ സ്വത്തിന്റെ പേരിൽ വലിയ തർക്കം നടക്കുകയായിരുന്നു.
ഭാരതിരാജയുടെ മകൻ മനോജ് കുമാറിന്റെ ഭാര്യ നന്ദനയെയും മക്കളെയും നോക്കുകുത്തിയാക്കി മകൾ ഐശ്വര്യ സ്വത്തെല്ലാം തന്റെ പേരിലാക്കിയെന്നാണ് ആരോപണം. നന്ദന ഇതിനെ ചോദ്യം ചെയ്‌തെന്നും ഭാരതിരാജയുടെ സംസ്‌കാര ചടങ്ങുകൾക്കു പിന്നാലെ ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായെന്നുമാണ് വാർത്ത. ഭാരതിരാജയുടെ മകൾ ജനനി മരുമകൾ നന്ദനയെ മർദിച്ചതായും വാർത്തകളുണ്ട്.
ഭാരതിരാജയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ നന്ദനയും മക്കളും സ്വത്ത് കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ജനനി ഐശ്വര്യ നിയന്ത്രണം വിട്ട് പ്രതികരിച്ചുവെന്നാണ് റിപ്പോർട്ട്. നന്ദനയെയും മക്കളെയും ജനനി ഐശ്വര്യ തല്ലുകയും അപമാനിച്ചു വീട്ടിൽനിന്ന് ഇറക്കിവിട്ടെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാധിക ശരത് കുമാർ ഉൾപ്പെടെയുള്ള ചില സിനിമാ താരങ്ങൾ അടക്കം ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നുവത്രെ.
സ്വത്ത് വീതംവയ്ക്കണമെന്ന് മരിക്കുന്നതിനു മുൻപ് മനോജ് അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്റെ മരണശേഷം സ്വത്തുക്കൾ മക്കൾ വീതിച്ചെടുക്കട്ടെയെന്നായിരുന്നു ഭാരതിരാജയുടെ നിലപാട്. സ്വത്ത് വീതംവയ്ക്കാത്തതിനെ തുടർന്ന് മനോജും ഭാരതിരാജയും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും മരിക്കുന്ന സമയത്ത് മനോജ് ഭാരതിരാജയുമായി അത്ര നല്ല ബന്ധത്തിൽ അല്ലായിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
സ്വത്ത് വീതംവയ്ക്കാൻ ഭാരതിരാജ സമ്മതിച്ച് വൈകാതെ തന്നെ മനോജ് മരിച്ചു. മനോജിന്റെ ഭാര്യയ്ക്കും മക്കൾക്കുമായി 20 കോടി രൂപയുടെ സ്വത്ത് എഴുതിവെച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഭാരതിരാജയുടെ മരണശേഷം നന്ദന സ്വത്ത് ആവശ്യപ്പെട്ടത്.
Following the death of acclaimed filmmaker Bharathiraja, a reported family dispute over his estate—said to be worth over ₹500 crore—has surfaced. His daughter Janani Aishwarya and daughter-in-law Nandana allegedly clashed during his funeral over inheritance issues. Nandana claims that Janani transferred all of Bharathiraja's assets to her own name, excluding Manoj Kumar's family. Some media reports further allege that the argument turned physical. These claims remain based on media reports and allegations, and have not been independently verified.