അഭിനയിക്കുന്ന കഥാപാത്രങ്ങൾക്കായി വലിയ രീതിയിൽ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്ന ശീലം തനിക്കുണ്ടെന്നും എന്നാൽ സംവിധായകൻ പ്രിയദർശനൊപ്പം പ്രവർത്തിച്ചപ്പോൾ ആ പ്രക്രിയ മാറ്റിവെക്കാൻ പഠിച്ചെന്നും നടൻ ബോമൻ ഇറാനി. പുതിയ ചിത്രമായ 'ഹൈവാൻ' നൽകിയ അനുഭവങ്ങളെക്കുറിച്ച് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥാപാത്രത്തിന്റെ ഡയലോഗുകൾ ഷൂ ഷൂസ് ധരിക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴുമെല്ലാം ആവർത്തിച്ച് പറഞ്ഞ് നോക്കുന്ന ശീലം തനിക്കുണ്ട്. എന്നാൽ പ്രിയദർശന്റെ സെറ്റിലെത്തുമ്പോൾ കാര്യങ്ങൾ മാറിമറിയും. ഒറ്റത്തവണ ഡയലോഗ് പറഞ്ഞ് ക്യാമറയിലേക്ക് നോക്കി നടന്നുപോകാനാണ് അദ്ദേഹം ആവശ്യപ്പെടുക. അവിടെ നടന്റെ മുൻകൂട്ടിയുള്ള പ്ലാനിങ്ങുകൾക്കെല്ലാം മാറ്റം വരും. സംവിധായകന്റെ ക്രാഫ്റ്റിന് അനുസരിച്ച് വഴങ്ങിക്കൊടുക്കുക എന്നതാണ് പ്രധാനം. ഒരു പ്രത്യേക അഭിനയരീതിയിൽ മാത്രം ഉറച്ചുനിന്നാൽ മികച്ച നടനാകാൻ കഴിയില്ലെന്നും സംവിധായകന്റെ നിർദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ നടന്മാർ തയ്യാറാകണമെന്നും ബോമൻ ഇറാനി വ്യക്തമാക്കി.
'തേജ്' എന്ന ചിത്രത്തിന് ശേഷം പ്രിയദർശനും ബോമൻ ഇറാനിയും വീണ്ടും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ് ഹൈവാൻ. താൻ സംവിധാനം ചെയ്ത 'ദി മെഹ്ത ബോയ്സ്' എന്ന ചിത്രത്തിന് ശേഷം പ്രിയദർശന്റെ മേക്കിംഗ് രീതിയും വ്യക്തിത്വവും അടുത്തറിയാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രിയദർശന്റെ ക്യാമറ രീതികളും സാങ്കേതിക തന്ത്രങ്ങളും അതേപടി അനുകരിക്കാൻ കഴിയില്ലെങ്കിലും അദ്ദേഹത്തിന്റെ ക്രാഫ്റ്റ് നിരീക്ഷിക്കുന്നത് വലിയ അനുഭവമാണ്. അവസാന ഷോട്ടിന് ശേഷം അസിസ്റ്റന്റിനെ അയക്കാതെ നേരിട്ടെത്തി യാത്രപറയുന്ന അദ്ദേഹത്തിന്റെ രീതികൾ ഏറെ ശ്രദ്ധേയമാണെന്നും ബോമൻ കൂട്ടിച്ചേർത്തു.
സയാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, രാജ്പാൽ യാദവ്, ഷാരിബ് ഹാഷ്മി, അന്തരിച്ച മുതിർന്ന താരം അസ്രാണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 2016-ൽ പുറത്തിറങ്ങിയ ഹിറ്റ് മലയാള ചിത്രം 'ഒപ്പ'ത്തിന്റെ ഹിന്ദി പുനരാവിഷ്കാരമാണ് ഈ ക്രൈം ത്രില്ലർ. ഒപ്പം ഹിന്ദിയിലേക്ക് എത്തിക്കുക എന്നത് പ്രിയദർശന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. വെങ്കട്ട് കെ നാരായണയും ഷൈലജ ദേശായി ഫെന്നും ചേർന്ന് നിർമിച്ച ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തും.
Boman Irani reveals that he stopped relying on extensive rehearsals while working with Priyadarshan on the upcoming film Haivaan. The actor says the director taught him to trust spontaneity and adapt to the filmmaker’s craft.