Entertainment News

ഇന്ത്യക്കാരുടെ ഉറക്കം കെടുത്തിയ ആ 'ദുർമന്ത്രവാദിനി'! പതിറ്റാണ്ടുകൾക്കിപ്പുറവും കാണാമറയത്ത് ജാസ്‌മിൻ ധുന്ന

ഇന്നും ജാസ്‌മിൻ എവിടെയെന്നോ എന്ത് ചെയ്യുന്നുവെന്നോ ബോളിവുഡിലാർക്കും നിശ്ചയമില്ല

Madism Desk

ഒരാളുടെ ഏറ്റവും വലിയ കരുത്ത്, അയാൾക്ക് നേരെയുള്ള ഭീഷണിയായി മാറിയേക്കാമെന്ന് പറയാറുണ്ട്. ബോളിവുഡ് നടി ജാസ്മിൻ ധുന്നയുടെ കാര്യത്തിൽ ഇത് അക്ഷരാർഥത്തിൽ സത്യവുമായിരുന്നു. അഭൗമസൌന്ദര്യവും ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും തേടിയെത്തിയ പ്രശസ്തിയും ജാ‌സ്‌മിനെ ബോളിവുഡിൽ നിന്ന് തന്നെ തുടച്ചുനീക്കി. ബോളിവുഡ് എക്കാലത്തും ഓർമിക്കുന്ന ഹിറ്റ് സിനിമകളിലൊന്നിന് പിന്നാലെ, ഒറ്റരാത്രി കൊണ്ട് അവർ മുംബൈയിൽ നിന്ന് തന്നെ അപ്രത്യക്ഷയായി. ഇന്നും ജാസ്‌മിൻ എവിടെയെന്നോ എന്ത് ചെയ്യുന്നുവെന്നോ ബോളിവുഡിലാർക്കും നിശ്ചയമില്ല.

ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു വീരാന. 1988ലിറങ്ങിയ ചിത്രം ബോളിവുഡിലെ ഹൊറർ സിനിമകളിൽ ഒരു ബെഞ്ച് മാർക്ക് തന്നെ സെറ്റ് ചെയ്തു. ഇതിൽ, പുരുഷന്‍മാരെ മോഹിപ്പിച്ച് വലയിലാക്കുന്ന, സെഡ്യൂസീവ് ആയ ദുർമന്ത്രവാദിനിയായി വേഷമിട്ടത് ജാസ്മിനായിരുന്നു. ഹൊറർ ചിത്രങ്ങൾക്ക് പതിവായി സി ഗ്രേഡുകൾ മാത്രം കിട്ടിയിരുന്ന കാലമായിരുന്നു അത്. അത്തരം ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ മുൻനിര നായികമാർ മടിക്കുന്ന കാലവും...

എന്നാൽ കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ജാസ്‌മിൻ അവസരം പാഴാക്കിയില്ല. ബോളിവുഡ് വമ്പന്മാരായിരുന്ന റാംസേ സഹോദരന്മാരുടെ ആ ഓഫർ അവർ നിറകയ്യോടെ സ്വീകരിച്ചു.

അതിസുന്ദരിയും വശ്യസുന്ദരിയുമായ മന്ത്രവാദിനി ആയിരുന്നു ചിത്രത്തിൽ ജാസ്‌മിൻ — അവരുടെ ഭാഗധേയം ഒറ്റരാത്രികൊണ്ട് മാറ്റിയെഴുതിയ ഒരു കഥാപാത്രം. കുറഞ്ഞ ചെലവിൽ നിർമ്മിച്ച 'വീരാന' വൻ ബോക്സ് ഓഫീസ് വിജയമായി മാറി. ജാസ്മിന്റെ ധീരമായ രംഗങ്ങളും ആകർഷകമായ സ്ക്രീൻ സാന്നിധ്യവും അവളെ ഒറ്റരാത്രികൊണ്ട് തരംഗമാക്കി. പ്രേക്ഷകർക്കിടയിൽ ജാസ്‌മിൻ എന്ന പുതുമുഖം വൻ ജനപ്രീതി നേടുകയായിരുന്നു അങ്ങനെ.

റാംസേ ബ്രദേഴ്സിനെയും അവരുടെ സിനിമകളെയും കുറിച്ച് വിശദമായി ഗവേഷണം നടത്തിയ എഴുത്തുകാരൻ ധ്രുവ് സോമാനി ഒരിക്കൽ റേഡിയോ ഉഡാനോട് പറഞ്ഞിരുന്നു: “ഒറ്റരാത്രികൊണ്ട് അവളെ ഒരു താരമാക്കിയതിന് റാംസേമാർക്ക് നമ്മൾ ക്രെഡിറ്റ് നൽകണം. അവർ അവളെ അവതരിപ്പിച്ച രീതി — ഒരു വശ്യമായ, മന്ത്രമുഗ്ദ്ധമാക്കുന്ന അവതാരത്തിൽ — അവളുടെ കണ്ണുകളിലെ ശ്രദ്ധ, ലൈറ്റിംഗ് എന്നിവയെല്ലാം വലിയ സ്വാധീനം ചെലുത്തി.”

1988 മേയ് 6-ന് റിലീസ് ചെയ്ത 'വീരാന', ഹൊറർ സിനിമകളെക്കുറിച്ചുള്ള വാർപ്പുമാതൃകകളെ തകർത്തുകൊണ്ട് ഗ്രാമപ്രദേശങ്ങളിലും മികച്ച വിജയം നേടി. എന്നാൽ, ഉദിച്ചുയർന്നതുപോലെ തന്നെ പെട്ടെന്ന് ജാസ്‌മിൻ അപ്രത്യക്ഷയാവുകയും ചെയ്തു. വീരാനയ്ക്ക് ശേഷം ജാസ്‌മിനെ കണ്ടവരില്ല. പല പ്രൊഡ്യൂസർമാരുൾപ്പടെ തങ്ങളുടെ സിനിമയ്ക്കായി ജാസ്‌മിനെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ആർക്കും പിടികൊടുക്കാതെ, ഒറ്റരാത്രി കൊണ്ട് ജാസ്‌മിൻ ക്യാമറക്കണ്ണുകളിൽ നിന്ന് മറഞ്ഞു.

പൊടുന്നനെ എത്തിയ, അമിതമായ താരാരാധനയാണ് പൊതുവിടത്തിൽ നിന്ന് അപ്രത്യക്ഷയാവാൻ ജാസ്‌മിനെ പ്രേരിപ്പിച്ചത് എന്നാണ് ചില മാധ്യമങ്ങളിൽ പിന്നീട് വന്ന റിപ്പോർട്ടുകൾ. വളരെ ചെറിയ പ്രായമായിരുന്നത് കൊണ്ടു തന്നെ, ഈ ആരാധന ഉൾക്കൊള്ളാൻ ജാസ്‌മിന് കഴിയുമായിരുന്നില്ല. പല വമ്പൻ പ്രോജക്ടുകളിൽ നിന്ന് പോലും അവസരങ്ങൾ എത്തിയെങ്കിലും ഫോൺ പോലും അറ്റൻഡ് ചെയ്യേണ്ട എന്നായിരുന്നു നടിയുടെ തീരുമാനം. ബോളിവുഡിൽ കരിയർ സെറ്റ് ചെയ്യാനാഗ്രഹിച്ച ജാസ്‌മിൻ ഇത്തരമൊരു തീരുമാനമെടുത്തതിന് പിന്നിൽ എന്തെന്ന് ഇന്നും അവരോട് അടുത്ത വൃത്തങ്ങൾ പോലും വെളിപ്പെടുത്തിയിട്ടില്ല.

വീരാനയുടെ റിലീസോടെ ജാസ്‌മിന്റെ ആരാധകരായി മാറിയവരുടെ കൂട്ടത്തിൽ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബോളിവുഡിന് മേല്‍ അധോലോകത്തിന്റെ ആധിപത്യം ഉണ്ടായിരുന്ന കാലം കൂടിയായിരുന്നു അത്. ദാവൂദ് നിരന്തരം ജാസ്മിനെ പ്രണയ ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും പക്ഷെ അവര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല എന്നുമൊക്കെ പിന്നീട് കഥകളെത്തി. ഇതിൽ നിന്നും രക്ഷനേടാനാണ് അവർ പൊതുവിടത്തിൽ നിന്ന് ഓടിയൊളിച്ചതെന്നായിരുന്നു മിക്ക കഥകളും. പക്ഷേ ഇവയൊന്നും തള്ളാനോ കൊള്ളാനോ ജാസ്‌മിൻ എത്തിയില്ല. പയ്യെ അത്തരം കഥകളും ജാ‌സ്‌മിൻ എന്ന പേരും ബോളിവുഡ് മറന്നു.

ജാസ്‌മിൻ യുഎസിൽ സ്ഥിരതാമസമാക്കിയെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ താല്പര്യപ്പെടുന്നില്ലെന്നും വീരാനയിൽ ഒപ്പമഭിനയിച്ച ഹേമന്ത് ബാനർജി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വീരാനയെ കുറിച്ച് സംസാരിക്കാനും അവർ താല്പര്യപ്പെടുന്നില്ലെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹേമന്ത് വെളിപ്പെടുത്തിയത്. എന്നാൽ നടി എവിടെയാണുള്ളതെന്നോ അവരിപ്പോൾ എന്ത് ചെയ്യുന്നുവെന്നോ പറയാൻ ഹേമന്ത് കൂട്ടാക്കിയില്ല. ഫോണിലൂടെയുള്ള ബന്ധമല്ലാതെ, വീരാനയ്ക്ക് ശേഷം ഒരിക്കൽ പോലും താൻ ജാസ്‌മിനെ നേരിൽക്കണ്ടിട്ടില്ലെന്നും ഹേമന്ത് കൂട്ടിച്ചേർത്തിരുന്നു.

എന്തായാലും വീരാന റിലീസ് ചെയ്ത് പതിറ്റാണ്ടുകൾക്കിപ്പുറവും അതിലെ നായികയെ കണ്ടെത്താൻ ബോളിവുഡിന് കഴിഞ്ഞിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന വസ്തുത തന്നെയാണ്.

ചിലപ്പോൾ ജാസ്മിൻ റിപ്പോർട്ടുകൾ സൂചിപ്പിച്ചത് പോലെ എന്തിൽ നിന്നെങ്കിലും ഓടി രക്ഷപ്പെട്ടതായിരിക്കാം. അല്ലെങ്കിൽ, വ്യക്തിപരമായ എന്തെങ്കിലും നഷ്ടം അവർ നേരിട്ടിട്ടുണ്ടാകാം. അതുമല്ലെങ്കിൽ, തന്നെ തേടിയെത്തുന്ന പ്രശസ്തി കണ്ട് അതിന് ഭാഗമാകേണ്ടെന്ന് അവൾ സ്വയം തീരുമാനിച്ചതുമാകാം.

എന്തുതന്നെയായാലും ബോളിവുഡിലെ ഏറ്റവും ദുരൂഹവും ഭയപ്പെടുത്തുന്നതുമായ നിഗൂഢതയായി അവശേഷിക്കുകയാണ് ഇന്നും ജാസ്മിൻ ധുന്ന. ഒരഗ്നിജ്വാല പോലെ ഉദിച്ചുയരുകയും അത്രതന്നെ വേഗത്തിൽ നിഴലുകളിലേക്ക് മറഞ്ഞുപോവുകയും ചെയ്ത ഒരു നക്ഷത്രം.

It is often said that a person's greatest strength can also become their greatest vulnerability. In the case of Bollywood actress Jasmine Dhunna, that saying seemed to come true in the most literal sense. Her striking beauty and the overnight fame that followed would ultimately push her out of Bollywood itself. After starring in one of the industry's most memorable cult hits, Jasmine vanished from Mumbai almost overnight.

Even today, no one in Bollywood knows for certain where Jasmine is or what she is doing. Perhaps she was escaping something. Perhaps she suffered a personal tragedy. Or maybe she simply chose to walk away from the fame that came looking for her.

Whatever the reason, Jasmine Dhunna remains one of Bollywood's most intriguing and unsettling mysteries. A star who blazed across the screen like a flame, only to disappear into the shadows just as quickly.