2025 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് റാപ്പർ വേടനെ തിരഞ്ഞെടുത്തതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്കും സൈബർ ആക്രമനങ്ങൾക്കും മറുപടിയുമായി ജൂറി അംഗമായ ഗായിക ഗായത്രി അശോകൻ. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും വേടന് അവാർഡ് നൽകിയതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അബ്യൂസീവ് സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചതെന്നും കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ഗായത്രി വെളിപ്പെടുത്തി.
മാറ്റങ്ങൾ ഉൾക്കൊള്ളാൻ പലപ്പോഴും മലയാളി സമൂഹം തയ്യാറാകുന്നില്ലെന്ന് ഗായത്രി ചൂണ്ടിക്കാട്ടി. എൺപതുകളിലെ പ്രകൃതിയെയും പ്രണയത്തെയും കുറിച്ചുള്ള വരികൾ എഴുതിയാൽ ഇന്നത്തെ ജനറേഷന് അത് റിലേറ്റ് ചെയ്യാൻ സാധിക്കില്ല. കാലവും ജീവിത മൂല്യങ്ങളും പ്രണയത്തിന്റെ രീതികൾ പോലും മാറി. വേടന്റെ വരികൾ വളരെ ആത്മാർഥതയുള്ളതും ഓട്ടോബയോഗ്രഫിക്കലുമാണ്. പുതിയ തലമുറയ്ക്ക് അത് പെട്ടെന്ന് അനുഭവവേദ്യമാകുമെന്നും ഗായത്രി പറഞ്ഞു.
സംസ്ഥാന അവാർഡിൽ ഹിപ് ഹോപ്പിന് വേറൊരു വിഭാഗമില്ലെന്നതാണ് യാഥാർത്ഥ്യം. വലിയൊരു കൾട്ട് ഫോളോയിങ് ഉള്ള ഒരു കലാകാരനെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. ഇതൊന്നും കലയല്ലെന്ന് പറഞ്ഞ് കണ്ണടച്ചിരിക്കുന്നത് ശരിയല്ല. അവാർഡ് പ്രഖ്യാപനത്തിൽ സർക്കാരിന്റെ യാതൊരു ഇടപെടലുമുണ്ടായിട്ടില്ലെന്നും അവാർഡ് പ്രഖ്യാപിച്ചപ്പോൾ അവർ പോലും ഞെട്ടുകയാണ് ചെയ്തതെന്നും ഗായത്രി വ്യക്തമാക്കി. ഈ തീരുമാനത്തെ പിന്നീട് രാഷ്ട്രീയവത്കരിക്കുകയായിരുന്നു.
തനിക്കെതിരെ ഉയർന്ന വ്യക്തിപരമായ അധിക്ഷേപങ്ങളെക്കുറിച്ചും മുൻകാല വിവാദങ്ങളെക്കുറിച്ചും ഗായത്രി പ്രതികരിച്ചു. "ആരാണ് ഇവിടെ ക്ലീൻ ആയിട്ടുള്ളത്? നോർത്തിലൊക്കെ നോക്കിയാൽ എല്ലാവരുടെയും പിന്നിൽ മീ റ്റൂ വിവാദങ്ങളുണ്ട്. അത് കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ അവർ നിരപരാധിയാണ്. വേടനെ വ്യക്തിപരമായി എനിക്ക് അറിയില്ല," ഗായത്രി പറഞ്ഞു.
മീറ്ററിനുള്ളിൽ നിന്നുകൊണ്ട് ആളുകളുടെ ഉള്ളിലേക്ക് എത്തുന്ന രീതിയിൽ അർഥവത്തായ വരികൾ എഴുതുക എന്നത് റാപ്പ് സംഗീതത്തിൽ എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ക്വാളിറ്റിയുള്ളതുകൊണ്ടാണ് വേടന് ഈ അംഗീകാരം ലഭിച്ചതെന്നും ഇത്തരം നിലപാടുകളിലെ ഹിപ്പോക്രസി മാറേണ്ടതുണ്ടെന്നും ഗായത്രി കൂട്ടിച്ചേർത്തു.
Singer and jury member Gayathri Ashokan has responded to criticism over rapper Vedan winning the 2025 Kerala State Film Award for Best Lyricist. She defended the jury’s unanimous decision, saying Vedan’s authentic rap lyrics represent the changing tastes and experiences of the new generation