വിജയ് ചിത്രം ‘ജനനായകൻ’ ചോർച്ചയുമായി ബന്ധപ്പെട്ട് തമിഴ്നാട് സൈബർ ക്രൈം വിംഗ് മുഖ്യ പ്രതിയടക്കം 3 പേരെ അറസ്റ്റ് ചെയ്തു. മുഖ്യ പ്രതിയായ യുവാവ് മറ്റൊരു പ്രോജക്ടിൽ ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നതിനിടയിൽ എഡിറ്റിംഗ് സ്റ്റുഡിയോയിൽ നിന്ന് ചിത്രത്തിന്റെ ദൃശ്യങ്ങൾ അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു. തുടർന്ന് റീലുകൾ ഉപയോഗിച്ച് ചിത്രത്തിന്റെ വ്യാജ പതിപ്പ് നിർമ്മിച്ച് പങ്കുവച്ചതോടെ പൈറസി നെറ്റ്‌വർക്കുകളിലൂടെ വ്യാജപതിപ്പ് അതിവേഗത്തിൽ പ്രചരിക്കപ്പെടുകയായിരുന്നു. ഏപ്രിൽ 9-ന് ഹൈഡെഫിനിഷൻ ദൃശ്യങ്ങൾ, ചിത്രത്തിലെ പ്രധാന രംഗങ്ങൾ എന്നിവയുൾപ്പടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ തിരിച്ചടിയാണ് ചിത്രത്തിന് സംഭവിച്ചിരിക്കുന്നത്.
വിശദമായ സാങ്കേതിക അന്വേഷണത്തിന് പിന്നാലെയാണ് രേഖപ്പെടുത്തിയത്. സിനിമ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) അനുമതി ലഭിക്കുന്നതിന് മുൻപേ തന്നെ ചോർന്നത് വലിയ വിവാദമായിരുന്നു. ഈ മാസം ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ഇതിനോടകം ആറുപേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.
ഇതിനിടെ, അനധികൃതമായതും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായ സിനിമയുടെ പതിപ്പുകൾ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരും കേബിൾ ഓപ്പറേറ്റർമാരും പ്രക്ഷേപണം ചെയ്യുന്നത് തടയാൻ മദ്രാസ് ഹൈക്കോടതി ഇടക്കാല നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. മെയ് 2 വരെയാണ് ഉത്തരവിന്റെ കാലാവധി. നൂറുകണക്കിന് പൈറസി ലിങ്കുകൾ ഇതിനകം നീക്കം ചെയ്തതായാണ് അധികൃതർ അറിയിക്കുന്നത്. അനധികൃത ഉള്ളടക്കം കാണുന്നതും പങ്കുവയ്ക്കുന്നതും നിയമനടപടികൾക്ക് വിധേയമാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ സൈബർക്രൈം ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.
English Summary: Three people, including the main आरोपी, were arrested in connection with the leak of Vijay’s Jana Nayagan. The accused allegedly stole footage from an editing studio and circulated a pirated version online, prompting legal action and court intervention.