ധനുഷ് ചിത്രമായ 'കര'യുടെ ട്രെയ്ലർ എത്തിയതിനു പിന്നാലെ പ്രചരിക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി മമിത ബൈജു. തമിഴിൽ നായികമാർ ഇല്ലാത്തതിനാലാണോ വേറെ ഭാഷകളിൽ നിന്നും നടിമാരെ കൊണ്ട് വന്ന് ഭാഷ പഠിപ്പിച്ച്, അവരുടെ നിറവും രൂപവും തന്നെ മാറ്റി കഷ്ടപ്പെടുന്നത് എന്തിനാണെന്ന രീതിയിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്.
മമിതയുടെ പ്രതികരണം:
മറ്റു ഭാഷയിൽ അഭിനയിക്കുന്നതിന്റെ ഒരു വശം പരിധികളെ മറിക്കടക്കലാണ്. വേറൊരു ഭാഷയിൽ നിന്നും വരുന്നു എന്നൊക്കെ പറയുമ്പോൾ എന്നെ സംബന്ധിച്ച് അഭിനയം എന്റെ പ്രൊഫെഷനാണ്. എന്റെ മുൻപിൽ വരുന്ന പരിധികളെ മാറിക്കടക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഒരു അഭിനേതാവ് എന്ന നിലയ്ക്ക് നമ്മൾ അത് ചെയ്തേ പറ്റു. എനിക്ക് ഒരു അവസരം തുറന്ന് കിട്ടുമ്പോൾ ഞാനത് ചെയ്യുന്നു അത്രേയുള്ളു.
'പോർ തൊഴിൽ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന 'കര' ഒരു ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ് തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വെൽസ് ഇന്റർനാഷണൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. പൊല്ലാതവൻ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും ജി.വി. പ്രകാശും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഏപ്രിൽ 30-നാണ് 'കര' തീയേറ്ററുകളിലേക്ക് എത്തുന്നത്. ട്രെയിലർ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് ധനുഷ് ആരാധകർ. വിമർശനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്.
English Summary: Mamitha Baiju responded to criticism surrounding Kara, stating that acting in different languages is about pushing boundaries and embracing opportunities. She emphasized that as an actor, it is her responsibility to adapt and grow beyond limitations.