Entertainment News

'Do you want me to play A Vampire'?; ലോക യൂണിവേഴ്‌സിലെത്തിയ രസകരമായ കഥ വിവരിച്ച് മമ്മൂട്ടി

കേരളത്തിന്റെ മുത്തശ്ശിക്കഥകളിൽ വലിയ പ്രാധാന്യമുള്ള 'കള്ളിയങ്കാട്ട് നീലി'യുടെ ഐതിഹ്യകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ലോക: ചാപ്റ്റർ വണ്‍ ചന്ദ്ര

Entertainment Desk

മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളിലൊന്നായ ലോക: ചാപ്റ്റര്‍ വണ്ണിലെ കാമിയോ റോളിലേക്കെത്തിയ സന്ദര്‍ഭം വിവരിച്ച് നടന്‍ മമ്മൂട്ടി. താരത്തിന്റെ മകനായ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ചിത്രം ഇന്‍ഡസ്ട്രി റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു. ചിത്രത്തിന്റെ സ്വീക്വലില്‍ 'മൂത്തോന്‍' എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകയില്‍ അഭിനയിക്കുകയാണെന്ന് അറിയാതെ താന്‍ ദുല്‍ഖറിന്റെ മാനേജര്‍ക്ക് ഒരു വാക്ക് ഡബ്ബ് ചെയ്തതെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. തമാശരൂപേണയുള്ള മറുപടിയില്‍ മൂത്തോനായി താനെത്തുമെന്നും മമ്മൂട്ടി പറയാതെ പറയുന്നുണ്ട്. ചിത്രത്തില്‍ നീലിക്ക് സമാനമായി 'വാംപെയര്‍'(Vampire) കഥാപാത്രമാണ് മൂത്തോനെന്നും സൂചനയുണ്ട്.

മമ്മൂട്ടിയുടെ വാക്കുകള്‍

ആദ്യഘട്ടത്തില്‍ ദുല്‍ഖര്‍ എന്റെയടുത്ത് വന്നിട്ടില്ല, അവന്റെ മാനേജറാണ് വന്നത്. 'വേണ്ട' എന്ന് എന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യിപ്പിച്ചു. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന കൈകള്‍ എന്റേതല്ല, ആ ശബ്ദം നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തിരിക്കുന്നത്. സിനിമ പുറത്തിറങ്ങിയപ്പോഴാണ് അത് ഞാനാണെന്നും എന്റെ കൈകളാണെന്നും എനിക്ക് മനസിലായത്. ഇപ്പോ അതെന്റെ ഉത്തരവാദിത്വമായി മാറിയിരിക്കുകയാണ് (ചിരിച്ചുകൊണ്ട്). സത്യം പറഞ്ഞാല്‍ എന്നെ അവര് പറ്റിച്ചതാണ് (വീണ്ടും ചിരിക്കുന്നു) അതിന്റെ പിന്നില്‍ ഒരു കഥ തന്നെയുണ്ട്. എന്റെ ഫീസിന്റെ കാര്യവും പറഞ്ഞിട്ടുണ്ട്, അവരാണ് ഈ കാര്യത്തില്‍ ഇനി കണ്‍വിന്‍സ്ഡ് ആവേണ്ടത് (തമാശരൂപേണ).

റെക്കോർഡുകൾ ഭേദിച്ച 'ലോക'

ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര'. റിലീസ് ചെയ്ത ചുരുങ്ങിയ സമയം കൊണ്ട് നിരവധി റെക്കോർഡുകളാണ് ലോക വെട്ടിനിരത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ 5 മില്യൺ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രമെന്ന റെക്കോർഡ് 'ലോക'ക്ക് സ്വന്തമാണ്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും വമ്പൻ തരംഗമാണ് സൃഷ്ടിച്ചത്. 2025 ഓണം റിലീസായി എത്തിയ 'ലോക' വെറും 24 ദിവസം കൊണ്ടാണ് മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്.

കേരളത്തിന്റെ മുത്തശ്ശിക്കഥകളിൽ വലിയ പ്രാധാന്യമുള്ള 'കള്ളിയങ്കാട്ട് നീലി'യുടെ ഐതിഹ്യകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ലോക. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി, നസ്ലൻ, ടോവിനോ തോമസ്, ദുൽഖർ സൽമാൻ, വിജയരാഘവൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തിയിട്ടുണ്ട്.

English Summary: Mammootty revealed the interesting story behind his cameo in Loka: Chapter One, saying he unknowingly dubbed a voice for the film. The movie, produced by Dulquer Salmaan, became a record-breaking pan-Indian hit, with hints that Mammootty may appear as a vampire-like character in the sequel.