സിനിമയോട് ഇന്നും എന്നും അടങ്ങാത്ത പരവേശവും ആർത്തിയുമാണെന്ന് മമ്മൂട്ടി. മെഗാ ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റു'മായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു നടന്‍റെ പരമാർശം. തമിഴ് ചിത്രം യൂത്തിന്റെ വിജയാഘോഷ വേളയിലുണ്ടായ സംഭവുമായി ബന്ധപ്പെടുത്തിയാണ് മമ്മൂട്ടി തന്റെ അഭിനയത്തോടുള്ള അഭിനിവേശത്തെ കുറിച്ച് സംസാരിച്ചത്.
മമ്മൂട്ടിയുടെ വാക്കുകൾ:
യൂത്ത് എന്ന് പറയുന്ന ചിത്രത്തിന്റെ സക്സസ് മീറ്റ് കണ്ടു. അവിടെ നിരവധി കുട്ടികൾ സംസാരിക്കുന്നതും കണ്ടു. അതിലൊരാൾ മാത്രം സംസാരിക്കുമ്പോൾ അവന് സങ്കടവും സന്തോഷവും ഉണ്ടാവുന്നത് ശ്രദ്ധിച്ചു. ഞാൻ സിനിമയിൽ രക്ഷപ്പെടില്ല, എനിക്ക് അവസരങ്ങൾ ലഭിക്കില്ല, നീയെന്തിനാണ് വെറുതെ പോകുന്നത് നിന്നെ കളിയാക്കാനാണ് ആളുകൾ വിളിക്കുന്നത് എന്നെല്ലാം അവന്റെ അച്ഛൻ പറഞ്ഞിരുന്നതായും, അവസാനം ഈ സിനിമയിൽ അവസരം ലഭിച്ചു എന്നും പറഞ്ഞായിരുന്നു അവൻ വളരെ ഇമോഷണൽ ആയി പോയത്. ഞങ്ങൾക്കൊന്നും അത്തരമൊരു മൊമെന്റ് ഉണ്ടായിട്ടില്ല. ഞങ്ങൾ ഈ സിനിമ വന്നതിന് ശേഷം, സിനിമയിൽ ഉണ്ടെന്ന് അറിയുന്ന കാലത്ത് സിനിമാഭിനയം തുടങ്ങിയവരാണ്. ആ എക്സൈറ്റ്മെന്റ്, ആ ആർത്തി, ആ ആഗ്രഹം എന്നിങ്ങനെ ആ ചെറുപ്പക്കാരന് എത്രത്തോളം ആഗ്രഹമുണ്ടോ അതെനിക്ക് ഇപ്പോഴുമുണ്ട്.
19 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' മെയ് ഒന്നിന് ആഗോള തലത്തിൽ റിലീസ് ചെയ്യും. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തിയേറ്റർ ആര്‍ട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 2024 നവംബറില്‍ ശ്രീലങ്കയില്‍ ഷൂട്ടിങ് ആരംഭിച്ച പേട്രിയറ്റ് ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബൈജാന്‍, യുഎഇ എന്നിവിടങ്ങളില്‍ വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളായി ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
English Summary: Mammootty reveals that his passion and excitement for cinema remain unchanged even today. Speaking at an event, he shared an emotional anecdote about a young actor’s struggle, reflecting on his own enduring love for acting. He also spoke about his upcoming big-budget film Patriot, reuniting him with Mohanlal after 19 years.