Entertainment News

ഇന്ത്യൻ സിനിമകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുന്ന കാലം, പ്രാദേശികതയാണ് സിനിമയുടെ കരുത്ത്; പങ്കജ് ത്രിപാഠി

ഇന്ത്യൻ സിനിമകൾ വിദേശ ബോക്സ് ഓഫീസുകളിലും ഫിലിം ഫെസ്റ്റിവലുകളിലും തരംഗമാകുന്നതിന് പിന്നിൽ പ്രാദേശികതയാണെന്ന് ബോളിവുഡ് നടൻ പങ്കജ് ത്രിപാഠി.

Entertainment Desk

നമ്മളുടെ തനത് സംസ്കാരവും പ്രാദേശികമായ അനുഭവങ്ങളും ആത്മാർഥതയോടെ വെള്ളിത്തിരയിൽ പകർത്തുമ്പോഴാണ് കഥകൾക്ക് ആഗോളതലത്തിൽ സ്വീകാര്യത ലഭിക്കുന്നതെന്ന് നടൻ പങ്കജ് ത്രിപാഠി. തിയറ്ററുകളിലെത്തിയ തന്റെ പുതിയ ചിത്രമായ 'ഓ മൈ ഡോഗ്' -ന്റെ വിശേഷങ്ങൾ പങ്കുവെക്കവെയാണ് ഇന്ത്യൻ സിനിമയുടെ ആഗോള വളർച്ചയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കജ് ത്രിപാഠി പങ്കുവെക്കുന്നത്.

''നമ്മുടെ വൈവിധ്യമാർന്ന ഉത്സവങ്ങളും സംസ്കാരവും സിനിമകളിൽ കൃത്യമായി ആവിഷ്കരിക്കപ്പെടുമ്പോഴാണ് അവ ആഗോളതലത്തിൽ പ്രേക്ഷകരെയും ആകർഷിക്കുന്നത്. ഒരു ഘട്ടത്തിൽ ഇന്ത്യൻ സിനിമകൾ നഗരകേന്ദ്രീകൃതവും മൾട്ടിപ്ലക്സ് പ്രേക്ഷകരെ മാത്രം ലക്ഷ്യമിടുന്നതുമായി മാറിയിരുന്നു. മുംബൈയിലിരുന്ന് ഇന്ത്യയെ മനസ്സിലാക്കാൻ ശ്രമിച്ച എഴുത്തുകാരായിരുന്നു അന്ന് കഥകൾ മെനഞ്ഞത്. എന്നാൽ ഇന്ന് ആ ചിന്താഗതി മാറിരിക്കുകയാണ്. ചെറിയ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും സിനിമയിലേക്ക് എത്തിയ പുതിയ തരം സംവിധായകരാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ശക്തി''- പങ്കജ് ത്രിപാഠി പറയുന്നു.

ഭിലായിൽ നിന്ന് അനുരാഗ് ബസുവും ജംഷഡ്പൂരിൽ നിന്ന് ഇംതിയാസ് അലിയും അലഹാബാദിൽ നിന്ന് തിഗ്മാൻഷു ധുലിയയുമെല്ലാം മുംബൈയിലേക്ക് വന്നത് സ്വന്തം മണ്ണിലെ സാഹിത്യവും സംസ്കാരവും വലിയ അനുഭവ സമ്പത്തും നെഞ്ചിലേറ്റിക്കൊണ്ടാണ്. ഈ നാട്ടിൻപുറ അറിവുകളാണ് ഇന്ന് ഇന്ത്യൻ സിനിമയ്ക്ക് പുതിയ തിളക്കം നൽകുന്നതെന്നും പങ്കജ് ത്രിപാഠി കൂട്ടിച്ചേർത്തു.

'ആർആർആർ', 'കിൽ' തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളും 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' പോലുള്ള സ്വതന്ത്ര സിനിമകളും അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുന്ന കാലഘട്ടമാണിതെന്നും ഇന്ത്യൻ സിനിമകൾ വിദേശ ബോക്സ് ഓഫീസുകളിലും ഫിലിം ഫെസ്റ്റിവലുകളിലും തരംഗമാകുന്നതിന് പിന്നിൽ പ്രാദേശിക വേരുകളിലേക്കുള്ള തിരിച്ചുപോക്കാണെന്നും പങ്കജ് ത്രിപാഠി പറഞ്ഞു.

അമിത് റായ് സംവിധാനം ചെയ്ത 'ഓ മൈ ഡോഗ്' എന്ന പുതിയ പരീക്ഷണ ചിത്രത്തിലാണ് പങ്കജ് ത്രിപാഠി ഒടുവിലായി വേഷമിട്ടിരിക്കുന്നത്. ഒരു നായ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുതിർന്ന പല പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. മൃഗങ്ങളോടുള്ള ആളുകളുടെ വിമുഖതയ്ക്കും ഭയത്തിനും കാരണം അവയെ കൃത്യമായി മനസ്സിലാക്കാത്തതാണെന്ന് പങ്കജ് ചൂണ്ടിക്കാട്ടി. മൃഗങ്ങളെ അടുത്തറിയുമ്പോൾ തന്നെ മനസ്സിനുള്ളിലെ ഭയം ഇല്ലാതാകും. പതിനായിരക്കണക്കിന് വർഷങ്ങളായി മനുഷ്യനൊപ്പം ജീവിക്കുന്ന ജീവികളാണവ. അവയുടെ വികാരങ്ങൾ മനസ്സിലാക്കിയാൽ തന്നെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള 99 ശതമാനം പ്രശ്നങ്ങൾക്കും പരിഹാരമാകും. ഈ സിനിമ കാണുന്നതിലൂടെ ആളുകളിൽ വളർത്തുമൃഗങ്ങളോട് കൂടുതൽ സ്നേഹവും അനുകമ്പയും വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തിയ 'ഓ മൈ ഡോഗി'ന് ശേഷം പങ്കജ് ത്രിപാഠിയുടെ അടുത്ത വലിയ റിലീസ് മിർസാപൂരിലെ അഖണ്ഡാനന്ദ് ത്രിപാഠിയായുള്ള തിരിച്ചുവരവാണ്. പ്രൈം വീഡിയോയുടെ ജനപ്രിയ വെബ് സീരീസായ മിർസാപൂരിന്റെ പ്രീക്വൽ സ്പിൻ-ഓഫ് ചിത്രം 'മിർസാപൂർ: ദി മൂവി' സെപ്റ്റംബറിൽ ബിഗ് സ്‌ക്രീനിലെത്തും.

Pankaj Tripathi says the strength of Indian cinema lies in its regional roots, culture, and authentic storytelling. He believes locally rooted stories are what resonate most with global audiences while also speaking about his latest film Oh My Doggy.