Entertainment News

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നടന്റെ ആവശ്യങ്ങളാണ്; ആരോപണവുമായി ആലപ്പി അഷ്‌റഫ്

സംവിധായകനും നടനും തമ്മിൽ പ്രശ്നങ്ങളില്ലെന്നും നിർമാതാക്കളെയും സംവിധായകനെയും അമ്പരപ്പിച്ചത് നടന്റെ പ്രതിഫല ആവശ്യമാണെന്നും വെളിപ്പെടുത്തൽ.

Entertainment Desk

ബോക്സ് ഓഫീസ് തരംഗമായി മാറിയ ‘പ്രേമലു’വിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതിന് പിന്നിൽ നടൻ നസ്ലിൻ ഗഫൂർ ചോദിച്ച ഭീമമായ പ്രതിഫലമാണെന്ന ആരോപണവുമായി സംവിധായകനും ചലച്ചിത്ര നിരൂപകനുമായ ആലപ്പി അഷ്‌റഫ്. സംവിധായകൻ ഗിരീഷ് എ.ഡിയും നസ്ലിനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് സിനിമ ഉപേക്ഷിക്കാൻ കാരണമെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞാണ് അണിയറപ്രവർത്തകരിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് ആലപ്പി അഷ്‌റഫ് രംഗത്തെത്തിയത്.

സ്ക്രിപ്റ്റിൽ അതൃപ്തി തോന്നിയതുകൊണ്ടാണ് നസ്ലിൻ പിന്മാറിയതെന്ന വാദം തെറ്റാണ്. ഗിരീഷിന്റെ തിരക്കഥയിൽ അഭിനയിക്കാൻ താരം തയാറായിരുന്നു. എന്നാൽ ചിത്രത്തിനായി നസ്ലിൻ ആവശ്യപ്പെട്ട തുക കേട്ട് നിർമാതാക്കളും സംവിധായകനും അമ്പരന്നുപോവുകയായിരുന്നു. ചിലർക്ക് അവരുടെ കാര്യങ്ങളാണ് നടക്കേണ്ടതെന്നും അതിനായി അവർ വേറെ വഴി നോക്കട്ടെയെന്നും സംവിധായകൻ ഗിരീഷ് എ.ഡി അടുത്തിടെ പ്രതികരിച്ചത് ഈ പ്രതിഫല തർക്കത്തിന്റെ പശ്ചാത്തലത്തിലാണെന്ന് ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടുന്നു. തങ്ങളെ കൈപിടിച്ചുയർത്തിയ നിർമാണ കമ്പനികളോടും സംവിധായകരത്തോടും അഭിനേതാക്കൾ കാട്ടേണ്ട പ്രതിബദ്ധത നസ്ലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ വിമർശിച്ചു.

വാക്കുകളിൽ തീർക്കേണ്ടത് വാശിയിൽ കളയരുതെന്നും ഓർമകളൊക്കെ തിരുത്തലുകളിലേക്കും തീരുമാനങ്ങളിലേക്കുമുള്ള ഓർമപ്പെടുത്തലുകളായി അവശേഷിക്കട്ടെയെന്നും അദ്ദേഹം ഓർമിപ്പിച്ചു. 2019-ൽ റിലീസായ ‘മധുരരാജ’ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി തുടക്കം കുറിച്ച നസ്ലിൻ, എൻജിനീയറിങ് വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചാണ് അഭിനയത്തിൽ സജീവമായത്. വളരെ കുറഞ്ഞ കാലം കൊണ്ടാണ് താരം മുൻനിര സൂപ്പർസ്റ്റാർ ചിത്രങ്ങൾക്കൊപ്പം മത്സരിക്കുന്ന നിലയിലേക്ക് ഉയർന്നത്.

സിനിമയിലേക്കുള്ള കടന്നുവരവിൽ ടൊവിനോ തോമസുമായി സമാനതകളുണ്ടെങ്കിലും ഇരുവരുടെയും സ്വഭാവരീതികൾ വ്യത്യസ്തമാണെന്ന് ആലപ്പി അഷ്‌റഫ് . കാര്യങ്ങളെ വളരെ ദീർഘവീക്ഷണത്തോടെയും പക്വതയോടെയും നോക്കിക്കാണുന്ന വ്യക്തിത്വമാണ് ടൊവിനോയുടേത്. എന്നാൽ നസ്ലിൻ കാര്യങ്ങളെ വളരെ ലാഘവത്തോടെയും തമാശയോടെയുമാണ് സമീപിക്കുന്നതെന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.

Filmmaker and critic Alappuzha Ashraf has alleged that Premalu 2 was dropped after Naslen K. Gafoor demanded a huge remuneration. He also dismissed reports of a disagreement between director Girish A.D. and Naslen over the film’s script