‘ബാഹുബലി’, ‘ആർആർആർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന അടുത്ത പാൻ ഇന്ത്യൻ ചിത്രമാണ് ‘വാരണാസി’. ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്. എന്നാൽ ചിത്രത്തിന്റെ കഥയും മറ്റ് വിശദാംശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പതിവുപോലെ വളരെ രഹസ്യമായാണ് രാജമൗലി സൂക്ഷിച്ചിരിക്കുന്നത്. ‘ആർആർആർ’ന്റെ ആഗോള വിജയത്തോടെ രാജ്യാന്തര ശ്രദ്ധ നേടിയിട്ടും ‘വാരണാസി’യെക്കുറിച്ച് സംവിധായകൻ ഇതുവരെ കാര്യമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
എന്നാൽ ചിത്രത്തിലെ നായകൻ മഹേഷ് ബാബുവിന്റെ 51-ാം പിറന്നാൾ ദിനത്തിൽ തന്റെ മൗനത്തിന് വിരാമമിട്ടുകൊണ്ട് ചില വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് രാജമൗലി. മഹേഷ് ബാബുവിന്റെ ചിത്രത്തിലെ ലുക്കിന്റെ ഒരു ഗ്ലിംപ്‌സും ഒപ്പം, ആഫ്രിക്കയിലെ പ്രശസ്ത വന്യജീവി സങ്കേതമായ മസായി മാരയിൽ ‘വാരണാസി’ ചിത്രീകരിച്ചതിന്റെ ചെറിയ ദൃശ്യങ്ങളും സംവിധായകൻ പുറത്തുവിട്ടിട്ടുണ്ട്. “Fierce isn’t his only shade” എന്ന കുറിപ്പോടെയാണ് രാജമൗലി, മഹേഷ് ബാബു, ‘വാരണാസി’യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ എന്നിവയിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.
ഒരു ചിത്രത്തിൽ ആഫ്രിക്കൻ വന്യപ്രദേശത്തിന് നടുവിൽ റുദ്രയായി മഹേഷ് ബാബുവിനെ കാണാം. പിന്നിൽ സീബ്രകളും ജിറാഫുകളും ദൃശ്യമാണ്. മറ്റൊന്നിൽ ഇടതൂർന്ന പച്ചപ്പിനിടയിലെ മുളകൊണ്ടുള്ള പ്ലാറ്റ്‌ഫോമിൽ വിശ്രമിക്കുന്ന താരത്തെയാണ് കാണുന്നത്. ‘രുദ്ര’ എന്ന കഥാപാത്രം തന്നേക്കാൾ വലിയൊരു ലക്ഷ്യം നിറവേറ്റാനായി ജനിച്ചയാളാണെന്ന് രാജമൗലി പറഞ്ഞു. താൻ ആവശ്യപ്പെടാത്തൊരു വിധിയാണ് രുദ്രയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തമാശക്കാരനും ദുർബലനും അതേസമയം ശക്തനും നിർഭയനുമാണ് രുദ്ര. ഈ വൈരുധ്യങ്ങളെല്ലാം മഹേഷ് ബാബുവാണ് കഥാപാത്രത്തിലേക്ക് കൊണ്ടുവന്നതെന്നും രാജമൗലി പറഞ്ഞു.
‘വാരണാസി’യുടെ ആഫ്രിക്കൻ ഷെഡ്യൂളിനിടെ മൗണ്ട് കിലിമഞ്ചാരോയിലും മസായി മാരയിലുമാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ഈ ലൊക്കേഷനുകൾക്ക് ഒരു സെറ്റിനും പുനഃസൃഷ്ടിക്കാനാകാത്ത പ്രത്യേകതയുണ്ടെന്ന് രാജമൗലി പറഞ്ഞു. മസായി മാരയിലെ കാഴ്ചകൾ IMAX ഫ്രെയിമിൽ പോലും പൂർണമായി ഉൾക്കൊള്ളിക്കാനാകാത്ത തരത്തിൽ വിസ്മയിപ്പിക്കുന്നതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യൻ മാസികയായ 'സുനാമി'യ്ക്ക് നൽകിയ അഭിമുഖത്തിൽ, പൂർണമായും IMAX ക്യാമറകളിൽ ചിത്രീകരിക്കുന്ന ലോകത്തിലെ ആദ്യ നോൺ-ഇംഗ്ലീഷ് ചിത്രമാണ് 'വാരണാസി'യെന്നും രാജമൗലി സ്ഥിരീകരിച്ചിട്ടുണ്ട്. എഡി 512ലെ ഒരു പുരാതന രാജ്യത്തുനിന്ന് 2071ലേക്കാണ് 'വാരണാസി'യുടെ കഥ സഞ്ചരിക്കുന്നത്. നഗരത്തെ ലക്ഷ്യമിടുന്ന ഉൽക്കകളുടെ ഭീഷണിയും അന്റാർട്ടിക്ക, ആഫ്രിക്ക, ഭൂഗർഭ ഗുഹകൾ, എന്നിവ പശ്ചാത്തലമാകുന്ന ദൃശ്യങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ശിവഭക്തനായ 'രുദ്ര' എന്ന കേന്ദ്രകഥാപാത്രമായാണ് മഹേഷ് ബാബു 'വാരണാസി'യിൽ എത്തുന്നത്. ചിത്രത്തിലെ ഒരു നിർണായക സീക്വൻസിൽ ശ്രീരാമനായും താരം പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പ്രിയങ്ക ചോപ്രയുടെ ഇന്ത്യൻ സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് 'വാരണാസി'. ചിത്രത്തിലെ നായികയായ 'മന്ദാകിനി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയങ്കയാണ്. ശാസ്ത്രജ്ഞനും പ്രധാന പ്രതിനായകനുമായ 'കുംഭ' എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും എത്തും.
ഓസ്കർ ജേതാവായ സംഗീത സംവിധായകൻ എം എം കീരവാണി രാജമൗലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രമാണിത്. 2027 ഏപ്രിൽ 7നാണ് 'വാരണാസി'യുടെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മിത്തോളജിയും ആക്ഷനും അഡ്വഞ്ചറും സമന്വയിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും 'വാരണാസി'യെന്നാണ് വിലയിരുത്തപ്പെടുന്നത്.
SS Rajamouli has unveiled Mahesh Babu’s rugged look as Rudhra from Varanasi, along with glimpses from the film’s Africa schedule. Shot across Masai Mara and Mount Kilimanjaro, the film promises a massive cinematic scale. Rajamouli also revealed details about Rudhra’s complex character and Varanasi’s ambitious IMAX presentation.