Entertainment News

'സിനിമയെ കുറിച്ച് ബോധ്യമുള്ളവരാകണം'; വിജയ് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിനെതിരെ നടികര്‍ സംഘം

സിനിമാ മേഖലയെ ആര് മനസ്സിലാക്കും? വകുപ്പ് വിഭജനത്തില്‍ ആശങ്കയുമായി നടികര്‍ സംഘം

Entertainment Desk

തമിഴ്‌നാട് മന്ത്രിസഭയിലെ വകുപ്പ് വിഭജനം സിനിമാ മേഖലയിലും വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഫിലിം ടെക്‌നോളജി- സിനിമാറ്റോഗ്രാഫ് ആക്ട് വകുപ്പ് എഗ്മോർ എംഎല്‍എ രാജ്മോഹന് നല്‍കിയതിനെതിരെയായിരുന്നു നടികര്‍ സംഘത്തിന്റെ പ്രതികരണം. എന്നാല്‍ ഒരു വ്യക്തിയെ ലക്ഷ്യമിട്ടുള്ള എതിര്‍പ്പല്ല ഇതിന് പിന്നിലെന്ന് സംഘടന വ്യക്തമാക്കുന്നു. സിനിമാ മേഖല ഇപ്പോള്‍ നേരിടുന്ന ഗുരുതര പ്രതിസന്ധികളാണ് അവരുടെ ആശങ്കയുടെ അടിസ്ഥാനം.

സംഘടന ജനറല്‍ സെക്രട്ടറി വിശാല്‍ ചൂണ്ടിക്കാട്ടുന്നത്, തമിഴ് സിനിമ ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ്. നിര്‍മാണച്ചെലവ് കുത്തനെ ഉയരുകയും, തിയറ്ററുകളിലെ വരുമാനം കുറയുകയും, ചെറിയ സിനിമകള്‍ റിലീസിനും പ്രദര്‍ശനത്തിനുമായി പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. ഇത്തരമൊരു സമയത്ത് സിനിമാ മേഖലയെ ആഴത്തില്‍ മനസ്സിലാക്കുന്ന ഒരാളുടെ നേതൃത്വമാണ് ആവശ്യമെന്നാണ് നടികര്‍ സംഘത്തിന്റെ നിലപാട്.

മുഖ്യമന്ത്രി വിജയ് സിനിമയുടെ വിവിധ മേഖലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അനുഭവമുള്ള വ്യക്തിയാണെന്നും, അതിനാല്‍ വകുപ്പ് നേരിട്ട് മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ പ്രതീക്ഷയുണ്ടായേനെയെന്നുമാണ് വിശാല്‍ അഭിപ്രായപ്പെട്ടത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ താരങ്ങളെ മാത്രം ബാധിക്കുന്നതല്ലെന്നും, പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെയും ചെറുകിട നിര്‍മാതാക്കളുടെയും ഉപജീവനവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സിനിമാ മേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മൂന്ന് പ്രധാന ആവശ്യങ്ങളും വിശാല്‍ മുന്നോട്ടുവച്ചു. സിനിമാ ടിക്കറ്റിങിന് സര്‍ക്കാര്‍ നിയന്ത്രിത സംവിധാനം കൊണ്ടുവരണം, തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദ നികുതി ഒഴിവാക്കണം, ചെറിയ സിനിമകള്‍ക്ക് നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കണം എന്നിവയാണ് ആവശ്യങ്ങള്‍. വലിയ ബജറ്റ് ചിത്രങ്ങള്‍ക്കൊപ്പം ചെറിയ സിനിമകള്‍ക്കും നിലനില്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന സന്ദേശമാണ് ഇതിലൂടെ നടികര്‍ സംഘം നല്‍കുന്നത്.

അതേസമയം, സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളെ മാനിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അരുൺ വിജയ് രംഗത്തെത്തി. മുഖ്യമന്ത്രിക്ക് സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും, വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അനാവശ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നുമായിരുന്നു പ്രതികരണം. ഒരു വകുപ്പിന്റെ ചുമതല ആര്‍ക്ക് ലഭിച്ചു എന്ന ചര്‍ച്ചയ്ക്കപ്പുറം, പ്രതിസന്ധിയിലായ തമിഴ് സിനിമയ്ക്ക് സര്‍ക്കാര്‍ എന്ത് തരത്തിലുള്ള പിന്തുണ നല്‍കും എന്ന ചോദ്യമാണ് ഇപ്പോള്‍ സിനിമാ മേഖലയിലെ പ്രധാന ചര്‍ച്ചയായി മാറുന്നത്.

English Summary: Nadigar Sangam expressed concern over Tamil Nadu’s Film Technology portfolio allocation, highlighting the urgent need for cinema industry experts to address the ongoing crisis in Tamil cinema.